കൊച്ചി: ഫിഫാ അണ്ടര്‍ 17 ലോകകപ്പിന്റെ വിന്നേഴ്സ് ട്രോഫി കൊച്ചിയിലെ നാലാം നാളും വിജയകരമായി പൂര്‍ത്തിയാക്കി. ലോകകപ്പ് സ്പോണ്‍സര്‍മാരായ ബാങ്ക് ഓഫ് ബറോഡയുടെ നേതൃത്വത്തില്‍ ഇന്നലെ ട്രോഫി ഇടപ്പള്ളി ലുലു മാളില്‍ പ്രദര്‍ശിപ്പിച്ചത്.
മാളില്‍ സന്ദര്‍ശകരായെത്തിയ യുവാക്കളടങ്ങുന്ന വന്‍ ജനക്കൂട്ടം കപ്പിനരികെ നിന്ന് ആവോളം സെല്‍ഫിയെടുത്തു തൃപ്തരായി. ഇന്നലത്തെ പ്രദര്‍ശനത്തോടെ ലോകകപ്പ് വിന്നേഴ്സ് ട്രോഫിയുടെ കൊച്ചിയിലെ പരിപാടികള്‍ സമാപിച്ചു. കളമശ്ശേരി രാജഗിരി കോളേജിലെ കുട്ടികള്‍ ലോകകപ്പ് ഗാനത്തിനൊപ്പം ചുവടുവെക്കുന്നതിന്റെ പശ്ചാത്തലത്തില്‍ ഭാഗ്യചിഹ്നം ഖേലിയോ വേദിയിലേക്ക് എത്തിയതോടെയാണ പരിപാടിക്ക് തിരശ്ശീല വീണത്.
രാവിലെ നടന്ന ചടങ്ങില്‍ മധ്യമേഖലാ ഐജി പി.വിജയനും ബാങ്ക് ഓഫ് ബറോഡ ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ ആര്. ഗായത്രിയും ചേര്‍ന്നാണ് ലോകകപ്പ് ട്രോഫി അനാവരണം ചെയ്തത്. മുന്‍ കേരള താരവും സന്തോഷ് ട്രോഫി ജേതാവും കോച്ചുമായ ടി.എ. ജാഫര്‍, സര്‍വ്വീസസ് ഫുട്ബോള്‍ ടീം ക്യാപ്ടന് ആര്. സുമേഷ്, ബാങ്ക് ഓഫ് ബറോഡ അസി. ജനറല്‍ മാനേജര്‍ ഗുണസാഗരന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു. നഗരത്തിലെ വിവിധ സ്ക്കൂളുകളിലെ കുട്ടികളും കപ്പ് കാണാനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: