ന്യൂദല്‍ഹി: കല്ക്കരിയിടപാടില് ഗുരുതരമായ ആരോപണം നേരിടുന്ന പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിന്റെ രാജിക്കായി മുഖ്യപ്രതിപക്ഷമായ ബിജെപി പ്രക്ഷോഭം ശക്തമാക്കാന്‍ തീരുമാനിച്ചതോടെ കേന്ദ്രത്തിന്റെ കണക്കുകൂട്ടലുകള്‍ പാളുന്നു. പ്രാഥമിക പരിശോധനയില്‍ തന്നെ ക്രമക്കേടുകള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ മന്മോഹന്സിംഗിന് അധികാരത്തില്‍ തുടരാന്‍ പറ്റില്ലെന്ന നിലപാടിലാണ് ബിജെപി. സിബിഐ അന്വേഷണം അംഗീകരിക്കില്ലെന്നും ബിജെപി വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപിയെ അനുനയിപ്പിക്കാന്‍ മുതിര്‍ന്ന നേതാവും ലോക്സഭാ പ്രതിപക്ഷനേതാവുമായ സുഷമാസ്വരാജുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നടത്തിയ കൂടിക്കാഴ്ച വിഫലമായത് കേന്ദ്രത്തിന് തിരിച്ചടിയായി. പാര്‍ലമെന്റിലെ പ്രതിഷേധം ദിവസങ്ങള്‍ക്കുള്ളില്‍ ദുര്‍ബലമാവുമെന്ന കണക്കുകൂട്ടലും തെറ്റി. സോണിയയുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് രാജിവെക്കണമെന്ന പാര്‍ട്ടി നിലപാട് സുഷമാസ്വരാജ് ആവര്‍ത്തിച്ചു. എല്ലാ കല്ക്കരിയിടപാടുകളും റദ്ദാക്കുകയും നീതിയുക്തമായ അന്വേഷണത്തിന് നിര്‍ദ്ദേശിക്കുകയും വേണമെന്ന ആവശ്യങ്ങളും ഇന്നലെ മുംബൈയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സുഷമ മുന്നോട്ടുവെക്കുകയും ചെയ്തു. വിവാദമായ കല്ക്കരിയിടപാടില് ബിജെപി മുഖ്യമന്ത്രിമാര്‍ ആരും കുറ്റക്കാരല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. കല്ക്കരിയിടപാടുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നല്കിയ വിശദീകരണം തൃപ്തികരമല്ലെന്ന് അവര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
ക്രമവിരുദ്ധമായി കല്‍ക്കരി ബ്ലോക്കുകള്‍ അനുവദിച്ചതില്‍ പ്രധാനമന്ത്രി നേരിട്ട് ഉത്തരവാദിയാണ്. അനധികൃതമായി അനുവദിച്ച ബ്ലോക്കുകള്‍ക്കുള്ള ലൈസന്‍സുകള്‍ റദ്ദാക്കി സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തോട് സോണിയാഗാന്ധി പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല. പ്രധാനമന്ത്രിയുടെ രാജി ആവശ്യത്തില്‍നിന്ന് ബിജെപി പിന്നോക്കം പോയെന്ന മാധ്യമറിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് അവര്‍ പറഞ്ഞു. പാര്‍ലമെന്റ് സമ്മേളനം അവസാനിക്കുന്ന സപ്തംബര്‍ ഏഴിന് ശേഷം പ്രക്ഷോഭത്തെ തെരുവിലെത്തിക്കും. തന്ത്രപരമായ മൗനത്തില്‍ അഭിമാനം കൊള്ളുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് മന്‍മോഹന്‍സിംഗെന്നും കോണ്‍ഗ്രസിനെതിരെ സ്വതന്ത്ര അന്വേഷണം നടക്കില്ലെന്ന് ഉറപ്പുള്ളതിനാല്‍ സിബിഐ അന്വേഷണം അംഗീകരിക്കില്ലെന്നും സുഷമാസ്വരാജ് പറഞ്ഞു.
ഇതിനിടെ, കല്ക്കരിയിടപാടില് കേന്ദ്രത്തിനും പ്രധാനമന്ത്രിക്കുമെതിരായ പ്രതിഷേധം പാര്‍ലമെന്റിന് പുറത്തേക്കും വ്യാപിച്ചു. കേന്ദ്ര കല്ക്കരിവകുപ്പുമന്ത്രി ശ്രീപ്രകാശ് ജയ്സ്വാളിന്റെ കാണ്‍പൂരിലെ വസതിയിലേക്ക് ബിജെപി പ്രവര്‍ത്തകര്‍ പ്രകടനം നടത്തി. മുതിര്‍ന്ന നേതാവ് കല്‍രാജ് മിശ്രയുടെ നേതൃത്വത്തില്‍ നടന്ന പ്രകടനം പോലീസ് തടഞ്ഞു. തുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ക്കുനേരെ കോണ്‍ഗ്രസുകാര്‍ അക്രമമഴിച്ചുവിട്ടതോടെ പോലീസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പാര്‍ട്ടി എംഎല്‍എ സത്യദേവ് പച്ചൗരിയടക്കം ഒട്ടേറെപ്പേര്‍ക്ക് സാരമായി പരിക്കേറ്റു. വനിതാ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് ഗുണ്ടകള്‍ തെരഞ്ഞുപിടിച്ച് ആക്രമിച്ചതായി ബിജെപി നിയമസഭാംഗം സിലില് വിഷ്ണോയ് വാര്‍ത്താലേഖകരോട് പറഞ്ഞു. നേരത്തെ ദാദാനഗര് പ്രദേശത്ത് ജയ്സ്വാള്‍ പങ്കെടുത്ത ഒരു പരിപാടിയിലും ബിജെപി പ്രതിഷേധിച്ചു.
കല്ക്കരിയിടപാടിനെക്കുറിച്ചുള്ള സിബിഐ അന്വേഷണവും ക്രമക്കേടുകള്‍ കണ്ടെത്തിയ കാര്യവും പരാമര്‍ശിക്കവെ കോണ്‍ഗ്രസ് പ്രധാനമന്ത്രിക്കായി ഒരു നിയമവും സഖ്യകക്ഷികള്‍ക്കായി വേറൊന്നും മറ്റ് മന്ത്രിമാര്‍ക്കായി മറ്റൊന്നും അനുവദിക്കാന്‍ പറ്റില്ലെന്ന് ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ദേശീയ വക്താവ് രവിശങ്കര്‍ പ്രസാദ് ചൂണ്ടിക്കാട്ടി. കല്‍ക്കരി പ്രശ്നത്തില്‍ പ്രധാനമന്ത്രിയുടെ രാജിക്കായി ബിജെപിയുടെ സമ്മര്‍ദ്ദം തുടരും. യുപിഎ സര്‍ക്കാരില്‍തന്നെ രണ്ട് ഡിഎംകെ മന്ത്രിമാരായ ദയാനിധിമാരനും എ. രാജക്കും 2 ജി കുംഭകോണത്തിന്റെ പേരില്‍ രാജിവെക്കേണ്ടിവന്നു. കല്‍ക്കരി കുംഭകോണത്തില്‍ ഈ നിയമം എന്തുകൊണ്ടാണ് പ്രധാനമന്ത്രിക്കും മറ്റ് മന്ത്രിമാര്‍ക്കും ബാധകമാകാത്തതെന്ന് അദ്ദേഹം ചോദിച്ചു. അഴിമതിക്ക് വഴിതെളിച്ച കല്ക്കരിയിടപാടുകള് റദ്ദാക്കി നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന സുഷമാസ്വരാജിന്റെ ആവശ്യം പരാമര്‍ശിക്കവെ ഇക്കാര്യത്തില്‍ ബിജെപിയുടെ നിലപാട് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു. രണ്ട് ആവശ്യങ്ങളും അംഗീകരിച്ചാല്‍ പാര്‍ലമെന്റില്‍ ചര്‍ച്ചക്ക് ബിജെപി തയ്യാറാവുമോയെന്ന ചോദ്യത്തിന്, പാര്‍ലമെന്റ് ചര്‍ച്ചക്ക് മാത്രമല്ല, വിശ്വാസ്യതക്കുംകൂടിയുള്ള സ്ഥലമാണെന്ന് രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
തന്റെ ഭരണകാലത്ത് അതീവ സംശുദ്ധമായ ഭരണം നടക്കുന്നുവെന്ന് അവകാശപ്പെടുമ്പോള്‍ തന്നെ സ്വാതന്ത്ര്യാനന്തരമുള്ള ഏറ്റവും വലിയ കുംഭകോണങ്ങളായ കോമണ്‍വെല്‍ത്ത് അഴിമതി, സ്പെക്ട്രം ഇടപാട്, വിമാനത്താവള സ്വകാര്യവല്‍ക്കരണത്തിലെ ഭൂമിതട്ടിപ്പ്, കല്‍ക്കരി കുംഭകോണം തുടങ്ങിയവയെല്ലാം എന്തുകൊണ്ട് അരങ്ങേറിയെന്ന് മന്‍മോഹന്‍സിംഗ് വിശദീകരിക്കണം.
ഇതേസമയം, വിവാദമായ കല്ക്കരിയിടപാടുകള് റദ്ദാക്കുന്ന പ്രശ്നമില്ലെന്ന് പാര്‍ലമെന്ററികാര്യമന്ത്രി പവന്‍കുമാര്‍ ബന്‍സലും യുപിഎ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസിലെ സഹമന്ത്രി വി. നാരായണസ്വാമിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: