ചെന്നൈ: കോടികളുടെ അവിഹിത സ്വത്ത് സമ്പാദനക്കേസുകളില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി. ചിദംബരത്തിന്റെ മകന് കാര്‍ത്തിക്കെതിരായ നടപടികള്‍ വേഗത്തിലായി. കാര്‍ത്തിയുടെ സ്വത്തുകള്‍ കണ്ടുകെട്ടിയ എന്‍ഫോഴ്സ്മെന്റ് ഇയാളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു. എയര്‍ടെല്‍-മാക്സിസ് കേസിലാണ് നടപടി. മൊത്തം ഒരു കോടിയിലേറെ രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
ഇത് സ്വത്തിന്റെ ചെറിയൊരംശമേ വരൂവെന്നാണ് സൂചന. ചിദംബരം ധനമന്ത്രിയായിരുന്ന കാലത്താണ് എയര്‍സെല്‍-മാക്സിസ് കമ്പനിക്ക് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ അനുമതി നല്‍കിയത്. തന്റെ അധികാരപരിധി വിട്ടാണ് ചിദംബരം അന്ന് അനുമതി നല്‍കിയതെന്നും ചിദംബരത്തിന്റെ സ്വാധീനം ദുരുപയോഗം ചെയ്ത് കാര്‍ത്തിയാണ് അനുമതി നല്‍കിയതെന്നുമാണ് എന്‍ഫോഴ്സ്മെന്റിന്റെ കണ്ടെത്തല്‍.
ഇതിനു പ്രത്യുപകാരമായി കാര്‍ത്തിയും ചിദംബരത്തിന്റെ അനന്തരവന് എ. പളനിയപ്പനും നടത്തുന്ന കമ്പനിക്ക് മാക്സിസ് ഗ്രൂപ്പ് രണ്ടു ലക്ഷം ഡോളര്‍ (ഒന്നരക്കോടിയോളം രൂപ) നല്കി. സോഫ്റ്റ്വെയര് കണ്‍സള്‍ട്ടന്‍സി എന്ന പേരിലാണ് പണം നല്‍കിയതെന്നും വെളിവായി. ചാനല്‍ മുതലാളി പീറ്റര്‍ മുഖര്‍ജിയുടെ ഐഎന്‍എക്സ് മീഡിയയ്ക്ക് വിദേശ നിക്ഷേപം സ്വീകരിക്കാന്‍ ചിദംബരത്തിന്റെ സഹായത്തോടെ കാര്‍ത്തി അനുമതി നേടി നല്‍കിയതിലും കേസുണ്ട്. ഇതിലെ അന്വേഷണം പുരോഗമിക്കുന്നു.
രണ്ട് ലക്ഷം ഡയറക്ടര്‍മാര്‍ കൂടി അയോഗ്യര്‍
ന്യൂദല്‍ഹി: ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ കമ്പനികളിലെ രണ്ട് ലക്ഷം ഡയറക്ടര്‍മാരെ കൂടി കേന്ദ്ര സര്‍ക്കാര്‍ അയോഗ്യരാക്കി. ഇതോടെ അയോഗ്യരാക്കപ്പെട്ട ഡയറക്ടര്‍മാരുടെ എണ്ണം മൂന്ന് ലക്ഷത്തിലധികമായി. മറ്റൊരു പതിനായിരം കമ്പനികളുടെ രജിസ്ട്രേഷനും റദ്ദാക്കി.
കേന്ദ്ര കോര്‍പ്പറേറ്റ് മന്ത്രാലയത്തിന്റെ നടപടി. വായ്പയില്‍ വീഴ്ച വരുത്തുകയും മൂന്ന് വര്‍ഷമായി ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാത്തതുമായ കമ്പനികളുടെ ഡയറക്ടര്‍മാര്‍ക്കെതിരെയാണ് നടപടി. ഇവര്‍ക്ക് മറ്റു കമ്പനികളില്‍ ചേക്കേറാനാകില്ല. അവര്‍ ഡയറക്ടര്‍ സ്ഥാനം രാജിവയ്ക്കേണ്ടിവരും.
എയര്‍സെല്‍-മാക്സിസ് കേസ് ഇങ്ങനെ
എയര്‍സെല്ലില്‍ 5,127 കോടി രൂപ നിക്ഷേപിക്കാന്‍ മാക്സിസ് കമ്പനിയുടെ ഉപസ്ഥാപനം മൗറീഷ്യസിലെ ഗ്ലോബല്‍ കമ്മ്യൂണിക്കേഷന്‍ സര്‍വീസസ് ഹോള്‍ഡിങ്സ് കേന്ദ്രത്തിന്റെ അനുമതി തേടിയിരുന്നു.
അറുനൂറ് കോടി രൂപയ്ക്കു മേലുള്ള വിദേശ നിക്ഷേപങ്ങള്‍ക്ക് അനുമതി നല്കാന് പ്രധാനമന്ത്രി അധ്യക്ഷനായ കേന്ദ്രമന്ത്രിസഭയുടെ സാമ്പത്തികകാര്യ സമിതിക്കേ അധികാരമുള്ളൂ. എന്നാല്‍, ഇതു മറികടന്ന് ചിദംബരം നേരിട്ട് അനുമതി നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: