കരുനാഗപ്പള്ളി: വെള്ളക്കെട്ട് ഒഴിവാക്കാന്‍ ദീര്‍ഘനാളത്തെ പരാതിക്കും പ്രതിഷേധത്തിനുമൊടുവില്‍ ഓട പണിതു. എന്നാല്‍ ഓടയില്‍ കൂടിയുള്ള വെള്ളത്തിന്റെ ഒഴുക്ക് തടഞ്ഞ് ഇലക്ട്രിക്ക് പോസ്റ്റുകള്‍ ഒന്നും രണ്ടുമല്ല എട്ടെണ്ണം.
കുലശേഖരപുരം പഞ്ചായത്തിലെ പുന്നക്കുളം 13-ാം വാര്‍ഡിലാണ് സംഭവം. നീലിമാ ജങ്ഷന് തെക്കുവശത്തായി പണിത ഓടയിലാണ് എട്ടോളം പോസ്റ്റുകള്‍ ഒഴുക്കിന് തടസമായി നില്‍ക്കുന്നത്. ഓടയുടെ പണി തുടങ്ങിയപ്പോള്‍ തന്നെ നാട്ടുകാര്‍ എതിര്‍പ്പു പ്രകടിപ്പിച്ചെങ്കിലും ബന്ധപ്പെട്ടവര്‍ ഇടപെട്ട് പോസ്റ്റ് മാറ്റി സ്ഥാപിക്കാമെന്ന് ഉറപ്പുനല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഓടയുടെ പണി പൂര്‍ത്തിയാക്കിയത്.
എന്നാല്‍ മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തു നിന്നും തൂണുകള്‍ മാറ്റിസ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചില്ല. തുടര്‍ന്ന് നാട്ടുകാര്‍ പഞ്ചായത്തില്‍ പരാതി നല്‍കിയിട്ടും നടപടി എടുക്കാന്‍ തയ്യാറാകുന്നുമില്ല തുടര്‍ച്ചയായി മഴ പെയ്യുന്നതുമൂലം പ്രദേശം വീണ്ടും വെള്ളക്കെട്ടിലമര്‍ന്നു. ഓടയില്‍ കൂടിയുള്ള ഒഴുക്ക് തടസ്സപ്പെട്ടത് റോഡില്‍ വെള്ളം കെട്ടി നിന്ന് ടാറിളകി സഞ്ചാരയോഗ്യമല്ലാതായിരിക്കുന്നു.
വീടുകളില്‍ നട്ടുവളര്‍ത്തിയ കൃഷികള്‍ നശിക്കാനും ഇത് കാരണമായിട്ടുണ്ട്. പല പ്രാവശ്യം അധികൃതരുടെ ശ്രദ്ധയില്‍ കൊണ്ടു വന്നിട്ടും പരിഹാരമില്ല. പോസ്റ്റുകള്‍ മാറ്റിസ്ഥാപിക്കാന്‍ അധികൃതരുടെ നടപടി ഉണ്ടായില്ലെങ്കില്‍ നാട്ടുകാരെയും, കര്‍ഷകരെയും സംഘടിപ്പിച്ച് ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്ന് കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് ശ്രീകുമാറും നീലികുളം ശശിയും അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: