തിരുവനന്തപുരം: പദ്മനാഭപുരം കൊട്ടാരവളപ്പിലെ സരസ്വീദേവി ക്ഷേത്രത്തിലെ സരസ്വതീദേവി വര്‍ഷത്തിലൊരിക്കല്‍ എഴുന്നളളി ഭക്തര്‍ക്ക് ദര്‍ശനമരുളുന്ന ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ പ്രസിദ്ധമായ മണ്ഡപമാണ് ചെക്കിട്ട മണ്ഡപം എന്ന സരസ്വതീ മണ്ഡപം.
വര്‍ഷം തോറും നവരാത്രി പൂജയ്ക്ക് സരസ്വതീദേവിയെ എഴുന്നെള്ളിച്ച് ഈ മണ്ഡപത്തില്‍ കുടിയിരുത്തിയാണ് നവരാത്രി ഉത്സവം ആഘോഷിക്കുന്നത്. പദ്മനാഭപുരം കൊട്ടാരവളപ്പിലെ സരസ്വീക്ഷേത്രത്തിലെ സരസ്വതീ ദേവിയെ മലയാളികള്‍ക്ക് ആരാധിക്കാനും ദര്‍ശനം നടത്താനും രാജഭരണകാലത്ത് അവസരമൊരുക്കുകയായിരുന്നു.പദ്മനാഭപുരം കൊട്ടാരത്തില്‍നിന്ന് രാജഭരണം തിരുവിതാംകൂറിലേക്ക് മാറിയതോടെ രാജകുടുംബാംഗങ്ങള്‍ താമസിക്കുന്നിടത്തേക്ക് എഴുന്നെള്ളിച്ച് എല്ലാ ആചാരങ്ങളോടും കൂടി തുടര്‍ന്നും ഇവിടെ എത്തിച്ച് ആരാധന നടത്തുന്നതിനും തിരിച്ച്് അവിടെ എത്തിച്ചുകൊള്ളുന്നതിനും സ്വാതിതിരാനാള്‍ മഹാരാജാവ് ശ്രമം നടത്തി. അതിനായി പദ്മനാഭപുരം കൊട്ടാരത്തിനു നല്കിയ പ്രതിജ്ഞ ഇന്നും ഒരു തടസവുമില്ലാതെ തുടര്‍ന്നു പോരുന്നു.രാജഭരണം അവസാനിച്ചിട്ടും ഈ ആചാരത്തിന് ഒരു മാറ്റവും വരുത്താതെ നവരാത്രി ഉത്സവം നടത്താനാകുന്നതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് നവരാത്രി ട്രസ്റ്റ്.
ക്രിസ്തുവര്‍ഷം 12 ാം നൂറ്റാണ്ടില്‍ കമ്പര്‍ തന്റെ പേരിലുള്ള കമ്പരാമായണം എഴുതിക്കൊണ്ടിരുന്നപ്പോള്‍ ആരാധിച്ചിരുന്ന സരസ്വതീ വിഗ്രഹമാണ് ഇന്നും നവരാത്രി പൂജയ്ക്ക് ഇവിടെ എത്തിച്ച് കുടിയിരുത്തി പൂജ നടത്തുന്നത്. കമ്പര്‍ സമാധി അടയുന്നതിനുമുന്‍പായി സരസ്വതീവിഗ്രഹം അന്നത്തെ രാജാവിയിരുന്ന കുലശേഖരപ്പെരുമാളിനു കൈമാറി.തുടര്‍ന്ന് പത്മനാഭപുരം കൊട്ടാരവളപ്പില്‍ ഈ പഞ്ചലോഹ വിഗ്രഹം പ്രതിഷ്ഠിച്ച് ആരാധിച്ചുവരുന്നു. ശ്രീപദ്മനാഭസ്വാമി ക്ഷേത്ര തന്ത്രിയായ തരണനെല്ലൂര്‍ തന്ത്രിയാണ് ആചാരപരമായി നവരാത്രി മണ്ഡപത്തിലും ആരാധന നടത്തുന്നത്. ഈ ആഘോഷത്തിനു വ്യക്തമായ നിയമാവലി നടപ്പാക്കി സംഗീതാവതരണ സമ്പ്രദായം നിര്‍വഹിച്ചതും അന്നത്തെ തിരുവിതാംകൂര്‍ രാജാവായിരുന്ന സ്വാതിതിരുനാള്‍ ആയിരുന്നു. ഒന്‍പതു ദിവസവും സ്വാതിതിരുനാള്‍ രചിച്ച കീര്‍ത്തനങ്ങളാണ് മണ്ഡപത്തില്‍ ആലപിച്ചുവരുന്നത്. ആ രീതി ഇന്നും തുടരുന്നു.
1971 ല്‍ ശ്രീചിത്തിരതിരുനാള്‍ മഹാരാജാവ് നവരാത്രിപൂജയുടെ സുഗമമായ നടത്തിപ്പിനുവേണ്ടി നവരാത്രി ട്രസ്റ്റ് രൂപീകരിച്ചു. നവരാത്രി ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ പ്രഗല്ഭരുടെ സംഗീതക്കച്ചേരി വൈകുന്നേരങ്ങളില്‍ 6 മണിക്ക് അവതരിപ്പിച്ചുവരുന്നു. ദിവസവും 5.30 ന് കൊട്ടാരം ഭാഗവതരുടെ (മുല്ലമൂട് ഭാഗവതര്‍) കച്ചേരി ആസ്വദിക്കാം.ഭക്തജനങ്ങള്‍ക്കായി അനുവദിച്ച ദര്‍ശന സമയം കൂടാതെ ദിവസവും രാവിലെയും രാത്രിയും 8.30 മുതല്‍ 9 വരെ ക്ഷേത്ര മൂലസ്ഥാനിയുടെ ദര്‍ശനവും ദീപാരാധനയും ഉണ്ടാകും. നാലുവര്‍ഷത്തിലൊരിക്കല്‍ ക്ഷേത്ര ഉത്സവവും നവരാത്രി മഹോത്സവവും ഒന്നിച്ചുവരുന്ന അവസരങ്ങളില്‍ ദര്‍ശനസമയങ്ങളിലും പൂജാസമയങ്ങളിലും മാറ്റം ഉണ്ടാകാറുണ്ട്. മണ്ഡപത്തില്‍ 9 ദിവസവും കുട്ടികളുടെയും മുതിര്‍ന്നവരുടെയും സംഗീതവും നൃത്തവും അരങ്ങേറ്റവും നടന്നുവരുന്നു. കൂടാതെ ഭക്തരുടെ നൃത്ത സംഗീതാര്‍ച്ചയും ദിവസവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: