തിരുവനന്തപുരം: പരീക്ഷാഫലത്തിന്റെ പേരില്‍ കേരള സര്‍വകലാശാലയില്‍ നിന്നും ബിസിഎ പൂര്‍ത്തിയാക്കിയ വിദ്യാര്‍ത്ഥിനിക്ക് സാങ്കേതിക സര്‍വകലാശാലക്ക് കീഴിലുള്ള കോളേജ് ഓഫ് എഞ്ചിനീയറിംഗില്‍ എംസിഎ പഠിക്കാനുള്ള അവസരം നിഷേധിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്. ആക്ടിംഗ് അധ്യക്ഷന്‍ പി. മോഹനദാസിന്റേതാണ് ഉത്തരവ്.
കേരള സാങ്കേതിക സര്‍വകലാശാലകള്‍ തമ്മിലുള്ള പിടിവലിയാണ് പഠനത്തിന് വിലങ്ങുതടിയായത്. സപ്തംബര്‍ 30നകം മാര്‍ക്ക്ലിസ്റ്റും പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണമെന്നാണ് കേരള സാങ്കേതിക സര്‍വകലാശാല ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ബിസിഎ പരീക്ഷാഫലം ഒക്ടോബര്‍ അവസാനം മാത്രമേ പ്രസിദ്ധീകരിക്കുകയുള്ളൂവെന്ന് കേരള സര്‍വകലാശാല പറയുന്നു. ഇക്കാര്യം രേഖപ്പെടുത്തി ഒരു പ്രൊവിഷണല്‍ സര്‍ട്ടിഫിക്കറ്റും കേരള നല്കി. എന്നാല്‍ സാങ്കേതിക സര്‍വകലാശാല, കേരളസര്‍വകലാശാലയുടെ സര്‍ട്ടിഫിക്കറ്റ് സ്വീകരിക്കുന്നില്ല.
കുളത്തൂര്‍ മണ്‍വിള സ്വദേശിനി എം.എസ.ഗോപികക്കാണ് സര്‍വകലാശാലകളുടെ പിടിവാശി കാരണം എംസിഎ പഠനം മുടങ്ങിയിരിക്കുന്നത്. കേരള സര്‍വകലാശാലയും സാങ്കേതിക സര്‍വകലാശാലയും പരാതി അടിയന്തരമായി പരിഹരിച്ച് ഒക്ടോബര്‍ 3നകം റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്ന് കമ്മീഷന് നോട്ടീസില്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: