പനച്ചിക്കാട്: അക്ഷരദേവതയ്ക്ക് മുന്നില്‍ വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും പൂജയ്ക്ക് സമര്‍പ്പിക്കാന്‍ ഒരുക്കങ്ങളായി. ദുര്‍ഗ്ഗാഷ്ടമി ദിനമായ വ്യാഴാഴ്ച വൈകിട്ടാണ് പൂജവയ്പ്.ഇതിനോട് അനുബന്ധിച്ച് അക്ഷരസന്ദേശം, അക്ഷര ദീപം തെളിക്കല്‍, ഗ്രന്ഥമെഴുന്നളളിപ്പ് എന്നിവയുണ്ടാകും.
വിശിഷ്ടഗ്രന്ഥങ്ങളും പുസ്തകങ്ങളും വഹിച്ചുകൊണ്ട് കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നിന്നും ചോഴിയക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നിന്നും സ്വാമി വിവേകാനന്ദ പബ്ലിക് സ്കൂളില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്രകള്‍ വൈകിട്ട് 5.30ന് പരുത്തുംപാറ കവലയില്‍ എത്തും. പനച്ചിക്കാട് ശ്രീസരസ്വതി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഘോഷയാത്രയെ സ്വീകരിക്കും. തുടര്‍ന്ന് മേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര പനച്ചിക്കാട് കുമാരനാശാന് മെമ്മോറിയല്‍ എസ്എന്‍ഡിപി ശാഖാമന്ദിരത്തിലെയും എന്‍എസ്എസ് കരയോഗ മന്ദിരത്തിലെയും സ്വീകരണത്തിന് ശേഷം 6.15ന് ക്ഷേത്രാങ്കണത്തില്‍ എത്തും. സരസ്വതി സന്നിധിയില്‍ പ്രത്യേകം ഒരുക്കിയ മണ്ഡപത്തിലാണ് പൂജവയ്ക്കുന്നത്.
ഇന്ന് വൈകിട്ട് 7ന് കലാമണ്ഡലം പളളം മാധവന് സ്മാരണാര്ഥമുള്ള സംരീത സരസ്വതി പുരസ്കാരം കഥകളി സംഗീതജ്ഞന് കോട്ടയ്ക്കല്‍ പി ഡി നമ്പൂതിരിക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമ്മാനിക്കും. നടന് ബാബു നമ്പൂതിരി വിശിഷ്ടാതിഥിയാകും.
നവകാഭിഷേകം
കോട്ടയം: പനച്ചിക്കാട് ദക്ഷിണ മൂകാംബി ക്ഷേത്രത്തില്‍ നവരാത്രി പൂജകളുടെ ഭാഗമായി ചക്രാബ്ജ പൂജയും നവകാഭിഷേകവും നടന്നു. നവരാത്രി പൂജകളുടെ ഭാഗമായി നിത്യം നടക്കുന്ന സാരസ്വതസൂക്ത ജപം, പുരുഷസൂക്ത ജപം എന്നിവയ്ക്ക് പുറമേയുള്ള വിശേഷാല്‍ പൂജകളാണിത്. പുലര്‍ച്ചെ ആരംഭിച്ച ചക്രാബ്ജ പൂജ 11 മണിയോടെ സമാപിച്ചു. രാവിലെ 11 മുതല്‍ ഭക്തര്‍ക്ക് പ്രത്യേക ദര്‍ശന സമയം ക്രമീകരിച്ചായിരുന്നു ചടങ്ങുകള്‍. ഷഷ്ഠിവ്രതവുമായി ബന്ധപ്പെട്ട പൂജകളും നടന്നു.
നവകാഭിഷേകം ദക്ഷിണ മൂകാംബിയില്‍ നവരാത്രി കാലത്ത് നടത്തപ്പെടുന്ന പ്രധാനപ്പെട്ട വിശേഷാല്‍ ചടങ്ങുകളില്‍ ഒന്നാണ്. ഉച്ചപ്പൂജയ്ക്കു മുന്‍പാണു നവകാഭിഷേക ചടങ്ങ് നടന്നത്. കലശത്തറയില്‍ പത്മം ഇട്ട് ഒന്‍പതു കലശക്കുടങ്ങളില്‍ ശുദ്ധജലം നിറച്ചുവച്ച് ഗംഗ, യമുന, സരസ്വതി, നര്‍മ്മദ, സിന്ധു, കാവേരി, ഗോദാവരി, ശോണാ, തുംഗഭദ്ര എന്നീ നവക തീര്‍ത്ഥങ്ങളെ കലശകുംഭത്തില്‍ ആവാഹിച്ചാണ് ചടങ്ങ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: