കോട്ടയം: സാംക്രമിക രോഗങ്ങള്‍ ജില്ലയെ കീഴടക്കുകയാണെന്ന് തെളിയ്ക്കുന്ന ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പുറത്ത്. ജനുവരി മുതല്‍ ആഗസ്റ്റ് വരെയുളള കണക്കുകള്‍ പ്രകാരം ജില്ലയില്‍ 89,356 പേര്‍ക്കാണ് പനി ബാധിച്ചത്. സപ്തംബര്‍ കഴിയുന്നതോടെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിയും. ഇക്കാലയളവില്‍ 7 പേരാണ് ജില്ലയില്‍ പനി ബാധിച്ച് മരിച്ചത്. കൊതുക് നിയന്ത്രണത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെട്ടതോടെ ഡെങ്കിയും നിയന്ത്രണ വിധേയമായില്ല. രോഗതീവ്രതയില്‍ വ്യത്യാസം വന്നെങ്കിലും പൂര്‍ണ്ണമായും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്ന് ജില്ലാ ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു.
ആരോഗ്യ വകുപ്പിന്റെ കണക്കുകള്‍ പ്രകാരം ആഗസ്റ്റ് വരെ 338 പേര്‍ക്കാണ് ഡെങ്കി ബാധിച്ചത്. സ്വകാര്യ ആശൂപത്രികളില്‍ ചികിത്സ തേടിയവരുടെ യഥാര്‍ഥ എണ്ണം കൂടി കണക്കാക്കിയാല്‍ ഇവരുടെ എണ്ണം 500ന് മുകളിലാണ്. മലയോര മേഖലയില്‍ ഡെങ്കിപ്പനി ബാധ കൂടുതലാണ്. കൊതുകള്‍ക്ക് വളരാനുളള സാഹചര്യമാണ് ഇതിന് മുഖ്യകാരണം. മലേറിയയും കൂടുതല്‍ മലയോര മേഖലയിലാണ് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ 21 പേര്‍ക്കാണ് മലേറിയ ബാധിച്ചത്.
പടിഞ്ഞാറന്‍ മേഖലയില്‍ ആശങ്കയുണ്ടാക്കുന്നത് എലിപ്പനിയാണ്. പാടത്തും ചേറിലും ഇറങ്ങുന്ന തൊഴിലാളികള്‍ക്കാണ് എലിപ്പനി കൂടുതലും ബാധിച്ചത്. ജില്ലയില്‍ 38 പേര്‍ക്കാണ് രോഗമുണ്ടായത്. ജനുവരിയില്‍ തുടങ്ങിയ സാംക്രമിക രോഗങ്ങളുടെ വ്യാപനം ഇപ്പോഴും തുടരുകയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതേ സമയം പേടിക്കേണ്ട സാഹചര്യമില്ലെന്നും നിയന്ത്രണ വിധേയമാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
മാലിന്യസംസ്കരണത്തിലെ പരാജായമാണ് രോഗ തീവ്രത വര്‍ദ്ധിപ്പിച്ചത്. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മാലിന്യ സംസ്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെങ്കിലും ഉദ്ഘാടനത്തില്‍ ഒതുങ്ങി. കോട്ടയം നഗരത്തിലെ മാലിന്യം ഇപ്പോഴും തുറസ്സായ സ്ഥലങ്ങളില്‍ നിക്ഷേപിക്കുകയോ കുഴിച്ച് മൂടുകയോ ആണ് ചെയ്യുന്നത്. ചങ്ങനാശേരി, വൈക്കം നഗരങ്ങളിലെയും അവസ്ഥ വ്യത്യസ്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: