ആലപ്പുഴ: കോട്ടയം, ആലപ്പുഴ ജില്ലകളിലെ മില്ലുടമകള്‍ നെല്ലു സംഭരണവുമായി സഹകരിക്കും. മന്ത്രി പി. തിലോത്തമന് വിളിച്ചുചേര്‍ത്ത മില്ലുടമകളുടെ യോഗത്തിലാണ് തീരുമാനം.
ഇരു ജില്ലകളിലും ഒക്ടോബര്‍ 15നകം ആരംഭിക്കുന്ന നെല്ല് സംഭരണത്തില്‍നിന്ന് മാറിനില്‍ക്കില്ലെന്ന് മില്ലുടമകള്‍ അറിയിച്ചു. ഓരോ പാടശേഖരത്തെയും നെല്ലിലെ ഈര്‍പ്പത്തിന്റെ അളവും ഗുണമേന്മയും കണക്കാക്കിയാണ് നെല്ല് സംഭരിക്കുക.
ഈര്‍പ്പം അടിസ്ഥാനമാക്കി നൂറുകിന്റലിന് എത്രകിലോ നെല്ല് അധികമായി നല്‍കണമെന്ന കാര്യം പഞ്ചായത്ത് പ്രസിഡന്റ്, പാഡി ഓഫീസര്‍, പാടശേഖരസമിതി ഭാരവാഹികള്‍ എന്നിവരടങ്ങിയ സമിതി പ്രാദേശികമായി തീരുമാനിക്കും. ഇതനുസരിച്ചാണ് നെല്ല് സംഭരിക്കുക.
നിലവില്‍ മില്ലുകാര്‍ ശേഖരിക്കുന്ന ഒരു കിന്റല്‍ നെല്ലിന് അറുപത്തിയെട്ടു കിലോ അരി മില്ലുടമകള്‍ തിരികെ സപ്ലൈകോയ്ക്ക് നല്‍കണം. കേന്ദ്ര സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരമാണ് അരിയുടെ അളവ് നിശ്ചയിച്ചിട്ടുള്ളത്.
സര്‍ക്കാരിന് തിരികെ ലഭിക്കുന്ന അരിയാണ് റേഷന്‍ കടകള്‍ വഴി നല്‍കുന്നത്. ഇതിന് പ്രോസസിങ് ചാര്‍ജായി കിന്റലിന് മൊത്തം 214 രൂപ സര്‍ക്കാര്‍ മില്ലുടമകള്‍ക്ക് നല്കുന്നു.
നിലവില്‍ നെല്ലിലെ ഈര്‍പ്പത്തിന്റെ അംശം 14 ശതമാനമായാല്‍ ഒരു കിന്റല്‍ നെല്ലില്‍നിന്ന് 64 കിലോ അരിയാണ് ലഭിക്കുന്നതെന്ന് മില്ലുടമകള്‍ പറഞ്ഞു.
അതിനാല്‍ അരിയുടെ അളവില്‍ കുറവുവരുത്തണമെന്ന ആവശ്യമാണ് മില്ലുടമകള്‍ ഉന്നയിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: