ഹൈദരാബാദ്: തെലങ്കാന നഗരസഭ ഉന്നത ഉദ്യോഗസ്ഥന്റെ വസതിയില്‍ അഴിമതി വിരുദ്ധ ബ്യൂറോ (എസിബി) നടത്തിയ തെരച്ചിലില്‍ 500 കോടിയുടെ സ്വത്തുക്കള്‍ കണ്ടെടുത്തു. വിരമിക്കാന്‍ മൂന്നു ദിവസം മാത്രം ബാക്കിയുള്ളപ്പോഴാണ് തെലങ്കാന നഗരസഭ ടൗ ണ് പ്ലാനിങ് ഡയറക്ടര്‍ ഗൊല്ല വെങ്കട്ട രഘുറാമി റെഡ്ഡി അറസ്റ്റിലായത്.
വിശാഖപട്ടണം, വിജയവാഡ, തിരുപ്പതി, മഹാരാഷ്ട്രയിലെ ഷിര്‍ദി എന്നിവിടങ്ങളില്‍ റെഡ്ഡിക്ക് സ്വത്തുക്കള്‍ ഉള്ളതായും അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ പേരില്‍ ഷിര്‍ദിയില്‍ സായ് കുഞ്ച് എന്ന പേരില്‍ ഹോട്ടലുണ്ട്, വിജയവാഡയ്ക്കു സമീപം ഗന്നവാരത്തില് 300 എക്കര്‍ ഭൂമിയുണ്ട്. റെഡ്ഡിയുടെ വസതിയില്‍ നിന്നും 50 ലക്ഷം രൂപയും, നാലുകോടി വിലമതിക്കുന്ന 11 കിലോഗ്രാം സ്വര്‍ണ്ണവും അഞ്ചുലക്ഷം രൂപയുടെ വെള്ളി ആഭരണങ്ങളും (25കിലോ) കണ്ടെത്തി. തിങ്കളാഴ്ച ആരംഭിച്ച റെയ്ഡ് ചൊവ്വാഴ്ച വരെ നീണ്ടു.
ഭാര്യ ഗായത്രി, ശിവപ്രസാദ് എന്നിവരുടെ പേരിലാണ് ഇയാളുടെ ബിനാമി സ്വത്തുക്കളെന്ന് സംശയമുണ്ടെന്ന് എസിബി ഡയറക്ടര്‍ ആര്. പി. ഥാകൂര്‍ അറിയിച്ചു.ഇയാളുടെ പേരിലുള്ള ബാങ്ക് ലോക്കറുകള്‍ കൂടി പരിശോധിച്ചാലേ സ്വത്തുക്കളുടെ കൃത്യമായ മൂല്യം കണക്കാക്കാന്‍ സാധിക്കൂ.
പ്രതിമാസം ഒരുലക്ഷം രൂപയോളം ഇയാള്‍ നിയമ വിരുദ്ധമായി സമ്പാദിക്കുന്നുണ്ട്.
ഇതോടൊപ്പം വിജയവാഡ മുനിസിപ്പല്‍ കോര്പ്പറേഷന് ജൂനിയര്‍ ടെക്നിക്കല്‍ ഓഫീസര്‍ ശിവപ്രസാദിന്റേയും, ബന്ധുക്കളുടേയും വീട്ടിലും എസിബി അധികൃതര്‍ തെരച്ചില്‍ നടത്തി. എസിബി 15 സംഘമായി തിരിഞ്ഞായിരുന്നു അന്വേഷണം. ശിവപ്രസാദിന്റെ വീട്ടില്‍ നിന്നും വാഷിങ്മെഷീനില്‍ ഒളിപ്പിച്ച 19 കോടി വിലമതിക്കുന്ന സ്വര്‍ണ്ണാഭരണങ്ങളും, വജ്രങ്ങളും കണ്ടെത്തി.
1988ലാണ് റെഡ്ഡി ടൗണ്‍ പ്ലാനിങ് വകുപ്പ് അസിസ്റ്റന്റ് ഡയറക്ടറായത്. നെല്ലൂര്‍, അനന്ത്പൂര്‍, വിശാഖപട്ടണം എന്നിവിടങ്ങളില്‍ റെഡ്ഡി ജോലി ചെയ്തിട്ടുണ്ട്. 2009ല്‍ ഗ്രേറ്റര്‍ ഹൈദരാബാദ് മുനിസിപ്പല്‍ കോര്പ്പറേഷന് ചീഫ് സിറ്റി പ്ലാനറായി സേവനം അനുഷ്ഠിക്കവേ നിയമ വിരുദ്ധമായി കെട്ടിട നിര്‍മാണങ്ങള്‍ക്ക് അനുമതി നല്‍കിയതിന് സമ്പാദിച്ച സ്വത്തുക്കളാണ് ഇവയെന്നാണ് കണക്കാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: