കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നടന് ദിലീപ് നല്കിയ ജാമ്യാപേക്ഷയില്‍ പ്രോസിക്യൂഷന് വാദം ഇന്ന്. ഇന്നലെ ദിലീപിന്റെ അഭിഭാഷകന്റെ വാദം പൂര്‍ത്തിയായിരുന്നു. സിംഗിള്‍ബെഞ്ച് ഹര്‍ജി പരിഗണിക്കുമ്പോള്‍ തന്റെ വാദങ്ങള്‍ക്കായി ഒന്നര മണിക്കൂര്‍ വേണമെന്ന് ദിലീപിന്റെ അഭിഭാഷകന് വ്യക്തമാക്കി.
കോടതി ഇതനുവദിച്ചു. ദിലീപിനെതിരെ വ്യക്തമായ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും അന്വേഷണ സംഘം പല കാര്യങ്ങളും മറച്ചു വെച്ചിരിക്കയാണെന്നും ദിലീപിന്റെ അഭിഭാഷന് പറഞ്ഞൂ. പോലീസ് നിയമപരമല്ലാതെ തെളിവുകള്‍ ഉണ്ടാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
പള്‍സര്‍ സുനി പറയുന്ന കഥകള്‍ക്കു പിന്നാലെ പോലീസ് പായുകയാണ്. യുക്തിഭദ്രമായ അന്വേഷണം നടക്കുന്നില്ല. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഏഴുമാസം കഴിഞ്ഞിട്ടും കണ്ടെടുക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതു പോലീസിന്റെ വീഴ്ചയാണ്. ഇതിന്റെ പേരിലാണ് ദിലീപിന്റെ ജാമ്യം നിഷേധിക്കുന്നത്.
മൊബൈല്‍ നശിപ്പിച്ചെന്ന മൊഴിയില്‍ അന്വേഷണം നടന്നിട്ടില്ല. എന്തൊക്കെ കുറ്റങ്ങളാണ് പോലീസ് ആരോപിക്കുന്നതെന്ന് ദിലീപിന് അറിയില്ല. സുനിയുമായി ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കുമ്പോള്‍ തെളിവായി ഒരു ഫോണ്‍കോള്‍ പോലും ഇല്ല. ദിലീപിനെ വിചാരണത്തടവുകാരനാക്കാന്‍ പോലീസ് ശ്രമിക്കുന്നു.
നേരത്തെ രണ്ടു തവണ ഹൈക്കോടതി ദിലീപിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിനു ശേഷം കേസിന്റെ സാഹചര്യത്തില്‍ എന്തുമാറ്റമാണുണ്ടായതെന്ന് ഹൈക്കോടതി ആരാഞ്ഞിരുന്നു. കേസില്‍ പ്രതിയാക്കുമെന്ന് പ്രചരിക്കപ്പെട്ടിരുന്ന നടി കാവ്യാ മാധവനെ അറസ്റ്റ് ചെയ്യേണ്ടതില്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കിയെന്നും അന്വേഷണം ഏറെക്കുറെ പൂര്‍ത്തിയായ സാഹചര്യത്തില്‍ സോപാധിക ജാമ്യം അനുവദിക്കണമെന്നും ദിലീപിന്റെ അഭിഭാഷകന് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: