ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് അനധികൃതമായി നിലം നികത്തിയെന്ന പരാതിയില്‍ ജില്ലാ കളക്ടര്‍ നടത്തിയ തെളിവെടുപ്പില്‍ രേഖകള്‍ ഹാജരാക്കാതെ റിസോര്‍ട്ട് അധികൃതരുടെ ഒളിച്ചുകളി.
നിലംനികത്താനുള്ള അനുമതിയുമായി ബന്ധപ്പെട്ട് രേഖകള്‍ ഉണ്ടെങ്കില്‍ അടുത്ത മാസം നാലിന് ഹാജരാക്കാന്‍ കളക്ടര്‍ ടി.വി. അനുപമ റിസോര്‍ട്ട് ഡയറക്ടര്‍ ജോസ് മാത്യുവിന് നിര്‍ദ്ദേശം നല്കി. 60 സെന്റ് സ്ഥലത്ത് നെല്‍വയല്‍ നികത്തിയാണു പാര്‍ക്കിങ് ഇടവും റോഡും നിര്‍മ്മിച്ചതെന്ന ആരോപണത്തിലാണ് ഇന്നലെ തെളിവെടുപ്പ് നടത്തിയത്.
നിയമലംഘനങ്ങള്‍ ബോധ്യപ്പെട്ടാല്‍ കേസെടുക്കാനുള്ള അധികാരം, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം അനുസരിച്ച് കളക്ടര്‍ക്ക് ഉള്ളതിനാല്‍ തെളിവെടുപ്പ് ബോധപൂര്‍വം വൈകിപ്പിക്കാനാണ് മന്ത്രി ശ്രമിക്കുന്നതെന്ന് ആരോപണമുണ്ട്. ഇതിന്റെ ഭാഗമായാണ് രേഖകള്‍ ഹാജരാക്കാന്‍ റിസോര്‍ട്ട് അധികൃതര്‍ സാവകാശം ചോദിച്ചത്.
അതിനിടെ റിസോര്‍ട്ടിന് മുന്നിലെ കായലില്‍ ബോയകള്‍ കെട്ടി കൈയേറിയതിന് നേരത്തെ ആര്‍ഡിഒ അനുമതി നല്‍കിയതായുള്ള രേഖകള്‍ തെളിവെടുപ്പില്‍ ഹാജരാക്കി. ഇത് വസ്തുതാപരമാണെന്ന് കളക്ടര്‍ക്ക് ബോധ്യപ്പെട്ടു.
വേമ്പനാട്ടു കായലിന്റെ തീരത്തെ ലേക് പാലസ് റിസോര്‍ട്ടിന്റെ നിര്‍മ്മാണം, റിസോര്‍ട്ടിലേക്കുള്ള റോഡ്, റിസോര്‍ട്ടിന്റെ നികുതിയിളവ്, മാര്‍ത്താണ്ഡം കായലിലെ നികത്തല്‍, മാത്തൂര്‍ ഭൂമി ഇടപാട് തുടങ്ങി തോമസ് ചാണ്ടിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ ഭൂമിയുടെയും കെട്ടിടങ്ങളുടെയും മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയോട് കളക്ടര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ കളക്ടറുടെ തെളിവെടുപ്പില്‍ ബോധ്യപ്പെട്ടാല്‍ സര്‍ക്കാരും മന്ത്രിയും പ്രതിക്കൂട്ടിലാകും. വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ തെളിവെടുപ്പ് വൈകിപ്പിക്കുക എന്ന തന്ത്രമാണ് ഇപ്പോള്‍ സര്‍ക്കാരിന്റേതെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: