തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പു കേസിലെ ഇരകളില്‍ നിന്ന് റവന്യൂഅധികാരികള്‍ കരം സ്വീകരിക്കാനാരംഭിച്ചു. യഥാര്‍ഥ ഭൂ ഉടമകള്‍ക്കാണ് അവസാനം കടകംപള്ളി വില്ലേജ് ഓഫീസില്‍ നിന്ന് നീതി ലഭിക്കുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ഗണ്മാന് സലിംരാജ് ഉള്‍പ്പെട്ട തട്ടിപ്പിനെ തുടര്‍ന്ന് നാലുവര്‍ഷമായി ഇവരില്‍ നിന്ന് കരം സ്വീകരിക്കുന്നില്ലായിരുന്നു.
തിരുവനന്തപുരത്തെ കടകംപള്ളി വില്ലേജിലെ 44.5 ഏക്കര്‍ ഭൂമിയാണ് വ്യാജ തണ്ടപ്പേരുണ്ടാക്കി തട്ടിപ്പു നടത്തിയത്. സംഭവം പുറത്തായതോടെ റവന്യൂ അധികാരികള്‍ യഥാര്‍ഥ ഭൂ ഉടമകളില്‍ നിന്ന് കരം സ്വീകരിക്കുന്നത് നിര്‍ത്തിവച്ചു.
2013ല്‍ കരം അടയ്ക്കാന്‍ വില്ലേജാഫീസിലെത്തുമ്പോഴാണ് 150 ഓളം കുടുംബങ്ങള്‍ തട്ടിപ്പുവിവരം അറിയുന്നത്. തുടര്‍ന്ന് ഇവര്‍ പരാതിയുമായി അധികാരികളെ സമീപിച്ചു. തുടര്‍ച്ചയായ നിയമപോരാട്ടത്തിന്റെ ഫലമായി ജില്ലാ ഭരണകൂടം ഇടപെട്ടാണ് ഇപ്പോള്‍ കരം സ്വീകരിക്കാന്‍ നടപടിയെടുത്തത്.
സലിംരാജ് പ്രതിയായ കേസില്‍ സിബിഐ അന്വേഷണം നടക്കുകയാണ്. കോടതി വിധി വരുന്നതുവരെ കരം സ്വീകരിക്കേണ്ടെന്നാണ് അന്നത്തെ എജി കെ.പി. ദണ്ഡപാണി കളക്ടര്‍ക്ക് ഉപദേശം നല്‍കിയത്. ഈ തീരുമാനമാണ് യഥാര്‍ഥ ഭൂ ഉടമകളെ വലച്ചത്. തുടര്‍ന്ന് കടകംപള്ളി ലാന്‍ഡ് ആക്ഷന്‍ കൗണ്‍സില്‍ അംഗം കിഷോര്‍ പരാതിയുമായി വീണ്ടും കളക്ടറെ സമീപിക്കുകയായിരുന്നു.
വ്യാജപ്പട്ടയം റദ്ദാക്കി യഥാര്‍ഥ ഉടമകള്‍ക്ക് കരം സ്വീകരിക്കാന്‍ കളക്ടര്‍ തഹസീല്‍ദാരോട് നിര്‍ദ്ദേശിക്കുകയായിരുന്നു. കുറ്റക്കാര്‍ക്കെതിരെ പ്രക്ഷോഭവുമായി മുന്നോട്ടുപോകുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: