കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ ഏഴരപ്പൊന്നാന പൊളിച്ചു പണിയാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് ശ്രീമഹാദേവ ക്ഷേത്ര സംരക്ഷണസമിതി ആവശ്യപ്പെട്ടു. ഏഴരപ്പൊന്നാനയ്ക്ക് കേടുപാടുകള്‍ സംഭവിച്ചെന്ന വാദം തെറ്റാണ്. എട്ടാം ഉത്സവത്തിനും ആറാട്ടിനും മണിക്കൂറുകളോളം പൊന്നാനകളെ തോളിലേറ്റിയാണ് എഴുന്നള്ളിപ്പില്‍ പങ്കെടുക്കുന്നത്.
പൊന്നാനകള്‍ക്ക് എന്തെങ്കിലും തകരാറുകള്‍ സംഭവിച്ചതായി ആരുടെയും ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നും സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തകരാര്‍ ആദ്യം ശ്രദ്ധിച്ചത് തന്ത്രിയാണെങ്കില്‍ എന്തുകൊണ്ട് ദേവസ്വം ബോര്‍ഡിനെ അറിയിച്ചില്ല? ദേവസ്വം ബോര്‍ഡിനാണ് ഇക്കാര്യത്തില്‍ ഉത്തരവാദിത്തം.
പൊന്നാനകള്‍ക്ക് കേടുപാടുകളുണ്ടെങ്കില്‍ ഭക്തജനങ്ങളെകൂടി വിശ്വാസത്തിലെടുത്ത് ദേവപ്രശ്നം നടത്തി ദേവഹിതമറിഞ്ഞ് അത് പരിഹരിക്കാനുളള ബാധ്യത ബോര്‍ഡിനാണ്. ഇത്തരം കാര്യങ്ങള്‍ക്ക് പരിഹാരംതേടി കോടതിയെ സമീപിച്ച തന്ത്രിയുടെ നടപടി പ്രതിഷേധാര്‍ഹമാണ്.
ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ അമൂല്യശേഖരങ്ങളില് അവശേഷിച്ച ഏകവസ്തു ഏഴരപ്പൊന്നാന മാത്രമാണ്. മാര്‍ത്താണ്ഡവര്‍മ്മ മഹാരാജാവ് സമര്‍പ്പിച്ച സ്വര്‍ണം കൊണ്ടുള്ള പഴുക്കാക്കുലയും ചേനയും വന്‍ ആഭരണശേഖരവും ഇതിനോടകം നഷ്ടപ്പെട്ടു. പൊന്നാനകള്‍ കൂടി നഷ്ടപ്പെടാന്‍ അനുവദിക്കില്ല.
ഏഴരപ്പൊന്നാനയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഒക്ടോബര്‍ ഒന്നിന് ഉച്ചതിരിഞ്ഞ് 3ന് ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ രക്ഷാസംഗമം നടത്തും. തുടര്‍ന്ന് ഒരു ലക്ഷം പേര് ഒപ്പിട്ട ഭീമഹര്‍ജി ദേവസ്വം മന്ത്രിക്കും ബോര്‍ഡ് പ്രസിഡന്റിനും നല്‍കും.
പത്രസമ്മേളനത്തില്‍ കേരള ക്ഷേത്ര സംരക്ഷണസമിതി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് കെ.എസ്. നാരായണന്, ജില്ലാ ദേവസ്വം സെക്രട്ടറി കെ.പി. സഹദേവന്, സമിതി ഭാരവാഹികളായ സുരേഷ് ഗോവിന്ദ്, മണിയനാചാരി എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: