തിരുവനന്തപുരം: കൈവശമുള്ള അമൂല്യമായ ചരിത്രരേഖകള്‍ കേരളത്തിലെ സര്‍വകലാശാലകളുമായി പങ്കുവയ്ക്കാന്‍ സന്നദ്ധമാണെന്ന് ഷാര്‍ജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ‘സുല്‍ത്താനും ചരിത്രരേഖകളും’ എന്ന വിഷയത്തില്‍ ടാജ് വിവാന്റ ഹോട്ടലില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
വിവരങ്ങളും രേഖകളും ആരുടെയും കുത്തകയല്ല. അവ പങ്കുവയ്ക്കാനുള്ളതാണ്. എറെ നാളത്തെ അന്വേഷണങ്ങള്‍ക്കും യാത്രകള്‍ക്കും അധ്വാനത്തിനുമൊടുവിലാണ് പല രേഖകളും സമാഹരിച്ചത്. ഷാര്‍ജയില്‍ അന്താരാഷ്ട്ര ഡ്രൈവിംഗ് ലൈസന്‍സ് നേടാനും വിദഗ്ധ പരിശീലനം നല്‍കാനും ഡ്രൈവിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് പ്രവര്‍ത്തിക്കുന്നുണ്ട്.
വിദേശത്ത് തൊഴില്തേടുന്നവര്ക്കായി അതുപോലൊരൊണ്ണം കേരളത്തില്‍ തുടങ്ങുന്നത് പരിഗണിക്കും. സാങ്കേതിക തൊഴിലുകള്‍ക്ക് മികച്ച പരിശീലനം നല്കാനുതകുന്ന ടെക്നിക്കല്‍ സ്കൂള്‍ ഇവിടെ ആരംഭിക്കുന്നതും പരിഗണനയിലുണ്ട്.
കഴിഞ്ഞദിവസം കേരളീയ കലാരൂപങ്ങള്‍ക്കൊപ്പം ഒപ്പനയും മാര്‍ഗംകളിയും തിരുവാതിരകളിയും ഒരുമിച്ച് ചുവടുവച്ചത് ആസ്വദിച്ചു. മലയാളികളുടെ സൗഹൃദവും ഐക്യവും അതുപോലെ തുടരണം. പരസ്പരസ്നേഹവും സൗഹൃദവും വച്ചുപുലര്‍ത്താനാകണം.
പുറമെ നിന്നുള്ളവര്‍ പറയുന്നത് കേള്‍ക്കാതെ സ്വന്തമായി ആശയങ്ങള്‍ വികസിപ്പിക്കാനാകണം. പുതുതായി വാഗ്ദാനം ചെയ്ത സംരംഭങ്ങള്‍ യാഥാര്‍ഥ്യമാകുന്നതിന്റെ സന്തോഷം ആഘോഷിക്കാന്‍ ഒരുവര്‍ഷത്തിനകം താന്‍ വീണ്ടും കേരളത്തിലെത്തുമെന്നും സുല്‍ത്താന്‍ ഉറപ്പുനല്‍കി.
ചടങ്ങില്‍ പങ്കെടുത്തവരുടെ സംശയങ്ങള്‍ക്ക് അദ്ദേഹം മറുപടി നല്കി. വിദ്യാഭ്യാസമന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് സ്വാഗതം പറഞ്ഞു. മന്ത്രി ഡോ. കെ.ടി. ജലീല്‍, യുഎഇയിലെ ഇന്ത്യന്‍ അംബാസഡര്‍ നവദീപ്സിംഗ് സൂരി, ചീഫ്സെക്രട്ടറി ഡോ കെ.എം. എബ്രഹാം എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: