കണ്ണൂര്‍: ജിഹാദി-ചുവപ്പ് ഭീകരതയ്ക്കെതിരെ ഒക്ടോബര്‍ 3 ന് പയ്യന്നൂരില്‍ നിന്നാരംഭിക്കുന്ന ജനരക്ഷായാത്രയില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായോടൊപ്പം പതിനായിരങ്ങള്‍ അണിചേരും. ജനരക്ഷായാത്രയുടെ ഒരുക്കങ്ങള്‍ അവസാനഘട്ടത്തില്‍ പയ്യന്നൂരില്‍ നിന്നാരംഭിച്ച് തിരുവനന്തപുരത്ത് സമാപിക്കുന്ന പദയാത്രയില്‍ പാര്‍ട്ടിയുടെ ദേശീയനേതാക്കളും കേന്ദ്രമന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും പങ്കെടുക്കും. രാജ്യത്തെ പ്രമുഖ നേതാക്കളും മന്ത്രിമാരും ജില്ലയിലെത്തുന്ന സാഹചര്യത്തില്‍ സുരക്ഷാസേന അടുത്ത ദിവസം ജില്ലയിലെത്തും. ബ്ലാക്ക്കാറ്റ് കാറ്റഗറിയിലുളള സുരക്ഷാ ഉദ്യോഗസ്ഥരുള്പ്പെടെയുളളവരാണ് എത്തുക. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന് നയിക്കുന്ന ജനരക്ഷായാത്ര 3 ന് രാവിലെ 10 മണിക്ക് പയ്യന്നൂരില്‍ അമിത്ഷാ ഉദ്ഘാടനം ചെയ്യും.
നാല് ദിവസം ജില്ലയില്‍ പര്യടനം നടത്തുന്ന യാത്രയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നായി ഒരു ലക്ഷത്തോളം പേര് പങ്കെടുക്കും. രാജ്യത്തിന്റെ ആഭ്യന്തരസുരക്ഷക്ക് തന്നെ ഭീഷണിയായി മാറിയ ചുവപ്പന്‍-ജിഹാദി ഭീകരതയെ തുറന്നുകാട്ടാന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ നയിക്കുന്ന പദയാത്ര വന്‍ ജനമുന്നേറ്റമായി മാറും. 16 ന് തിരുവനന്തപുരത്ത് സമാപിക്കുന്ന യാത്ര നാല് ദിവസമാണ് കണ്ണൂര്‍ ജില്ലയില്‍ പര്യടനം നടത്തുക.
ഉദ്ഘാടന പരിപാടിയില്‍ കേന്ദ്രമന്ത്രിമാര്‍, ബിജെപി ദേശീയ നേതാക്കള്‍, ബിജെപി മുഖ്യമന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. രാവിലെ 10 മണിക്ക് പയ്യന്നൂരില്‍ നിന്നാരംഭിക്കുന്ന യാത്ര വൈകുന്നേരം അഞ്ച് മണിക്ക് പിലാത്തറയില്‍ സമാപിക്കും. നാലിന് രാവിലെ 10 മണിക്ക് അഴീക്കോട് നിയോജക മണ്ഡലത്തിലെ കീച്ചേരിയില്‍ നിന്നാരംഭിക്കുന്ന പദയാത്ര വൈകുന്നേരം 6 മണിക്ക് കണ്ണൂര്‍ നഗരത്തിലും അഞ്ചിന് രാവിലെ 10 മണിക്ക് ധര്‍മ്മടം നിയോജക മണ്ഡലത്തിലെ മമ്പറത്ത് നിന്നാരംഭിക്കുന്ന പദയാത്ര പിണറായി വഴി തലശ്ശേരിയിലും സമാപിക്കും. ആറിന് രാവിലെ 10 മണിക്ക് പാനൂരില്‍ നിന്നാരംഭിക്കുന്ന യാത്ര വൈകുന്നേരം 6 മണിക്ക് കൂത്തുപറമ്പില്‍ സമാപിക്കും. പദയാത്രയുടെ അതത് ദിവസത്തെ ഉദ്ഘാടന, സമാപന പരിപാടികളില്‍ ആയിരങ്ങള്‍ പങ്കെടുക്കുന്ന പൊതുസമ്മേളനങ്ങള്‍ നടക്കും.
പരിപാടിയുടെ മുന്നൊരുക്കങ്ങള്‍ തന്നെ ജനകീയ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായിക്കഴിഞ്ഞു. കേരളം ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത ഉജ്ജ്വലമായ യാത്ര വിജയിപ്പിക്കുന്നതിന് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വലിയ തയ്യാറെടുപ്പുകളാണ് നടക്കുന്നത്. പ്രധാന സ്ഥലങ്ങളിലെല്ലാം പോസ്റ്ററുകളും ബോര്‍ഡുകളും ഉയര്‍ന്നുകഴിഞ്ഞു. ഗ്രാമങ്ങളിലും നഗരങ്ങളിലുമെല്ലാം ചുമരെഴുത്തുകളും പൂര്‍ത്തിയായി. ഉദ്ഘാടന പരിപാടി നടക്കുന്ന പയ്യന്നൂര്‍ അക്ഷരാര്‍ത്ഥത്തില്‍ ഹരിത കുങ്കുമ പതാകകളാല്‍ അലംകൃതമായി. കണ്ണൂര്‍ ജില്ല ഇന്നുവരെ ദര്‍ശിച്ചിട്ടില്ലാത്ത പദയാത്ര വന്‍ജനമുന്നേറ്റമായി മാറ്റാന്‍ നാനാവിഭാഗം ജനങ്ങള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: