ന്യൂദല്‍ഹി: ചരക്കു സേവന നികുതി നടപ്പാക്കിയ ശേഷമുള്ള രണ്ടു മാസത്തെ ജിഎസ്ടി വരുമാനം 1.84 ലക്ഷം കോടി രൂപ. ജൂലൈ മാസം 94,063 കോടി രൂപയും ആഗസ്റ്റില്‍ 90,669 കോടി രൂപയുമാണ് ജിഎസ്ടി വഴി ലഭിച്ചതെന്ന് കേന്ദ്രധനമന്ത്രാലയം അറിയിച്ചു. ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട അവസാന തീയതിയായ സപ്തംബര്‍ 20വരെയുള്ള കണക്കാണിത്.
ജൂലൈ മാസം സംസ്ഥാന ജിഎസ്ടിയിലേക്ക് 22,722 കോടി രൂപയാണ് എത്തിയത്. കേന്ദ്ര ജിഎസ്ടിയിലേക്ക് 14,894 കോടി രൂപയും എത്തി. ഇന്റഗ്രേറ്റഡ് ജിഎസ്ടിയിലേക്ക് 47,469 കോടി രൂപയും ജൂലൈ മാസത്തില്‍ വന്നു. കോമ്പന്‍സേഷന്‍ സെസ് ഇനത്തില്‍ 7,198 കോടി രൂപയാണ് ജൂലൈയിലുള്ളത്.
ആഗസ്ത് മാസത്തെ ജിഎസ്ടി റിട്ടേണ്‍ ഫയല്‍ ചെയ്ത സപ്തംബര്‍ 20 വരെ 68.20 ലക്ഷം നികുതി ദായകരാണ് ജിഎസ്ടി നല്‍കിയത്. ഇതില്‍ 37.63 ലക്ഷം പേര് റിട്ടേണ്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ആഗസ്റ്റില്‍ ജിഎസ്ടി വഴി 90,669 കോടി രൂപയാണ് ലഭിച്ചത്. കേന്ദ്രജിഎസ്ടി വരുമാനം 14,402 കോടി രൂപയും സംസ്ഥാന ജിഎസ്ടി 21,067 കോടി രൂപയുമാണ്. സംയോജിത ജിഎസ്ടി വഴി 47,377 കോടി രൂപയാണ് ആഗസ്റ്റില്‍ രാജ്യത്ത് ലഭിച്ചതെന്നും ധനമന്ത്രാലയം അറിയിച്ചു.
ജിഎസ്ടിയുമായി ബന്ധപ്പെടാതെ പത്തര ലക്ഷത്തോളം നികുതി ദായകര്‍ ഉണ്ടെന്നാണ് ധനമന്ത്രാലയത്തിന്റെ കണക്ക്. ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ ജിഎസ്ടി റിട്ടേണ്‍ സമര്‍പ്പിക്കാത്ത നികുതി ദായകരും ഏറെയാണ്. പിഴ സഹിതമുള്ള ഇവരുടെ ജിഎസ്ടി കൂടി വരുന്നതോടെ ചരക്കുസേവന നികുതി വരുമാനത്തില്‍ ഇനിയും വര്‍ദ്ധനവുണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: