മാവേലിക്കര: കേന്ദ്ര ശുചിത്വ-കുടിവെള്ള മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരം രാജ്യത്ത് നടത്തിവരുന്ന ‘സ്വഛ്താ ഹി സേവ’ ദ്വൈവാര ശുചിത്വ യജ്ഞത്തോട് സംസ്ഥാന സര്‍ക്കാരിന് തണുപ്പന്‍ സമീപനം. സപ്തംബര്‍ പതിനഞ്ച് മുതല്‍ ഒക്ടോബര്‍ രണ്ട് വരെയാണ് പ്രവൃത്തികള്‍ നടത്തേണ്ടത്. ഓരോ ദിവസവും നടത്തേണ്ട പ്രവൃത്തികള്‍ എന്താണെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
സംസ്ഥാന സര്‍ക്കാരിന്റെ സ്പെഷ്യല്‍ സെക്രട്ടറി കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഉത്തരവ് ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാര്‍ക്ക് വരെ നല്കി. എന്നാല്‍ നടപ്പാക്കാന്‍ കാര്യമായ ശ്രമങ്ങള്‍ നടത്തുന്നില്ല. തട്ടിക്കൂട്ട് പരിപാടികള്‍ക്കു മാത്രമാണ് നീക്കം.
പരിപാടികള്‍ നടത്താനുള്ള ചെലവ് സ്വഛ്ഭാരത് ഐഇസി ഫണ്ടില്‍ നിന്ന് എടുക്കാനുള്ള അനുമതിയും കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. എന്നിട്ടും സംസ്ഥാന സര്‍ക്കാര്‍ ഇറക്കിയ ഉത്തരവില്‍ പോലും കേന്ദ്ര പങ്കാളിത്തം ഒളിപ്പിക്കുന്നു. ‘സ്വഛ്താ ഹി സേവ’ എന്ന പേരുമാറ്റി ഹരിത കേരളം മിഷന്റെ ഭാഗമായി ‘മാലിന്യത്തില്‍ നിന്നും സ്വാതന്ത്ര്യം’ എന്ന പേരില്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
രണ്ടാഴ്ചത്തെ ശുചിത്വ യജ്ഞത്തിന്റെ പരിപാടികള്‍ ഇങ്ങനെ- ആദ്യ ദിവസം ഉദ്ഘാടനം, ശുചിത്വ പ്രതിജ്ഞ. രണ്ടുമുതല്‍ അഞ്ചാം ദിവസം വരെ കുടുംബശ്രീ, സിഡിഎസ്, എഡിഎസ്, അയല്‍ക്കൂട്ടങ്ങളുടെ നേതൃത്വത്തില്‍ ഗാര്‍ഹിക പരിസരം ശുചിത്വം, ചര്‍ച്ച. ആറ്, ഏഴ്, എട്ട് ദിവസങ്ങളില്‍ മത്സരങ്ങളും ശ്രമദാനവും, ഒന്‍പത് മുതല്‍ 12 ദിവസങ്ങളില്‍ പൊതുസ്ഥല ശുചീകരണം.
13 മുതല്‍ 17 വരെ ദിവസങ്ങളില്‍ ഗാര്‍ഹിക മാലിന്യ സംസ്കരണ സംവിധാനങ്ങള്‍, പ്രദര്‍ശനങ്ങള്‍. ഇതിന്റെ ഭാഗമായി വിനോദ, വിജ്ഞാന പ്രവര്‍ത്തനങ്ങളും ഗ്രാമോത്സവങ്ങളും സംഘടിപ്പിക്കണം. അവസാന ദിവസം പദയാത്ര, ഘോഷയാത്ര, ശുചിത്വ സംഗമം, അവാര്‍ഡ് ദാനം, സമാപന യോഗങ്ങള്‍.
ശുചിത്വമിഷന് എക്സിക്യൂട്ടീവ് ഡയറക്ടര്‍, വകുപ്പ് അധ്യക്ഷന്മാര്, പഞ്ചായത്ത് ഡയറക്ടര്‍, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍, ജില്ലാ കളക്ടര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാര്‍ തുടങ്ങിയവര്‍ക്ക് ഓരോ ഘട്ടങ്ങളിലും നടപ്പാക്കേണ്ട പ്രവൃത്തികളുടെ മേല്‍നോട്ട ചുമതലയും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: