കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന നടന് ദിലീപിനെതിരെ പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യം പകര്‍ത്താന്‍ ദിലീപ് ഒന്നര കോടി രൂപയ്ക്ക് മുഖ്യപ്രതി പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയെന്ന് പ്രോസിക്യൂഷന് ഹൈക്കോടതിയില്‍ വ്യക്തമാക്കി. സംഭവത്തിനിടെ പോലീസിന്റെ പിടിയിലായാല്‍ മൂന്നു കോടി രൂപ നല്‍കാമെന്ന് പറഞ്ഞിരുന്നെന്നും പ്രോസിക്യൂഷന് അറിയിച്ചു. ജാമ്യാപേക്ഷയിലെ വാദം പൂര്‍ത്തിയായ സാഹചര്യത്തല്‍ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.
ദൃശ്യങ്ങള്‍ പകര്‍ത്താനുപയോഗിച്ച മൊബൈല്‍ ഫോണ്‍, മെമ്മറി കാര്‍ഡ് എന്നിവ കണ്ടെടുക്കാനായോയെന്ന് കോടതി ചോദിച്ചു. ഇതിനായി അന്വേഷണം നടക്കുന്നുവെന്ന് സര്‍ക്കാര്‍ വിശദീകരണം നല്കി. മെമ്മറി കാര്‍ഡിന്റെ രണ്ടു പകര്‍പ്പുകള്‍ ലഭിച്ചിട്ടുണ്ട്. ഒന്നില്‍ ചിത്രങ്ങളും മറ്റൊന്നില്‍ വീഡിയോ ദൃശ്യങ്ങളുമുണ്ട്. കേസില്‍ അറസ്റ്റിലായി അറുപതു ദിവസം പിന്നിട്ട സാഹചര്യത്തില്‍ ദിലീപിന് സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയില്ല. അങ്കമാലി കോടതി ഈ ആവശ്യം തള്ളിയതാണെന്നും ഡയറക്ടര്‍ ജനറല്‍ ഒഫ് പ്രോസിക്യൂഷന് (ഡിജിപി) ബോധിപ്പിച്ചു. കൂട്ട മാനഭംഗം നിലനില്‍ക്കുമോ എന്ന സിംഗിള്‍ബെഞ്ചിന്റെ ചോദ്യത്തിന് നിലനില്ക്കും എന്ന മറുപടിയാണ് നല്‍കിയത്.
കേസിലെ പത്താം പ്രതി വിപിന്‍ലാലിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദൃശ്യം പകര്‍ത്താന്‍ ഒന്നര കോടി രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയെന്ന വാദം പ്രോസിക്യൂഷന് ഉന്നയിച്ചത്. ദിലീപിന് നടിയോടു മുന്‍ വൈരാഗ്യമുണ്ടെന്നും ദൃശ്യങ്ങള്‍ പകര്‍ത്തിയതിലൂടെ തന്റെ ഉദ്ദേശ്യം നടന്നാല്‍ 65 കോടി രൂപയുടെ നേട്ടമുണ്ടാകുമെന്ന് ദിലീപ് പറഞ്ഞതായി സുനി വെളിപ്പെടുത്തിയെന്നും വിപിന്‍ലാലിന്റെ മൊഴിയില്‍ പറയുന്നുണ്ട്. ഈ മൊഴി ഡിജിപി കോടതിയില്‍ വായിച്ചു.
അന്വേഷണം തുടരുകയാണ്. 90 ദിവസത്തിനുള്ളില്‍ കുറ്റപത്രം നല്‍കും. കേസില്‍ ഇതുവരെ 21 പേരുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ഇനി നാലു സാക്ഷികളുടെ രഹസ്യമൊഴി രേഖപ്പെടുത്താനുണ്ട്. ദിലീപിന് ജാമ്യം നല്കിയാല് ഇരയായ നടിയെ ദ്രോഹിക്കും. പ്രമുഖ നടനായ ദിലീപ് തെളിവുകള്‍ നശിപ്പിക്കാനുമിടയുണ്ട്. ഇപ്പോള്‍ കേസിലെ സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. കാവ്യയുടെ ഡ്രൈവര്‍ കേസില്‍ സാക്ഷിയായ ലക്ഷ്യയെന്ന വസ്ത്രശാലയുടെ മാനേജരെ പലതവണ ഫോണില്‍ ബന്ധപ്പെട്ടെന്നും ഡിജിപി വിശദീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: