കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗായിക റിമി ടോമി ഉള്‍പ്പെടെ നാലു പേരുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. നടിയെ ആക്രമിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന ദിലീപുമായും, ദിലീപിന്റെ ഭാര്യ കാവ്യമാധവനുമായും ഏറെ അടുപ്പമുള്ള വ്യക്തിയാണ് റിമി ടോമി.
ഇരുവരുടെയും സാമ്പത്തിക ഇടപാടുകളെ കുറിച്ചും റിമിയ്ക്ക് അറിവുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
അന്വേഷണം അവസാനഘട്ടത്തിലെത്തി നില്‍ക്കവെയാണ് റിമിയെ ചോദ്യം ചെയ്യാന്‍ പൊലീസ് കോടതിയുടെ അനുവാദം ചോദിച്ചിരിക്കുന്നത്. റിമി ടോമിയെ ഇതിന് മുന്‍പ് അന്വേഷണ സംഘം ഫോണില്‍ വിളിച്ച് വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഈ കേസുമായി ബന്ധമില്ലെന്ന് അറിയാമെന്നും, ഈ കേസിലേക്ക് വലിച്ചിഴയ്ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അന്വേഷണ സംഘം വ്യക്തമാക്കിയതായി റിമി ടോമി അന്ന് പറഞ്ഞിരുന്നു.
റിമിക്ക് ദിലീപ്, ആക്രമിക്കപ്പെട്ട നടി തുടങ്ങി എല്ലാവരുമായും ബന്ധമുണ്ട്. അതിനാല്‍ ഇവരെ വിളിച്ചോ, തന്റെ വിദേശ ഷോകള്‍ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്ന് അന്വേഷിച്ചിരുന്നു. അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ വിദേശപര്യടനങ്ങളില്‍ ഇവരോടൊപ്പം റിമി പങ്കെടുത്തിരുന്നു. ഇക്കാര്യങ്ങളെക്കുറിച്ച് പൊലീസ് സംഘം വിവരം ആരാഞ്ഞതായും റിമി പറഞ്ഞിരുന്നു.
ദിലീപിന്റെ ബിനാമിയാണ്, സാമ്പത്തിക ഇടപാടുകളുണ്ട് തുടങ്ങിയ തനിക്കെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണ്. ചില്ലി കാശിന്റെ ഇടപാട് ദിലീപോ, കാവ്യയോ ആയിട്ട് തനിക്കോ, തന്റെ കുടുംബത്തിനോ ഇല്ലെന്നും റിമി ടോമി പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: