തിരുവനന്തപുരം: ഹൈന്ദവ പ്രസ്ഥാനങ്ങളുടെ ഏകീകരണവും പ്രവര്‍ത്തനങ്ങളും മറ്റ് മതാചാരങ്ങളെ എതിര്ക്കാനല്ലെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല ടീച്ചര്‍ വ്യക്തമാക്കി. തുല്യഅവസരവും അവകാശങ്ങളും ഹൈന്ദവര്ക്കുമുണ്ട്. അതിനായി മുന്നിട്ടിറങ്ങുമ്പോള്‍ വിഭാഗീയത സൃഷ്ടിക്കുന്നതായി ആക്ഷേപിച്ച് കള്ളക്കേസെടുത്ത് നാവടപ്പിക്കാന്‍ നോക്കേണ്ടെന്ന് അവര്‍ മുന്നറിയിപ്പു നല്കി. വിദ്വേഷപ്രസംഗം നടത്തി എന്നാരോപിച്ച് കേസെടുത്ത് തടങ്കലിലിടാന്‍ ശ്രമിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം പൗരാവലി നല്കിയ സ്വീകരണത്തിന് മറുപടി പറയുകയായിരുന്നു ശശികല ടീച്ചര്‍.
ഈ സ്വീകരണം ശത്രുസംഹാരപൂജയല്ല. ഹൈന്ദവര്‍ക്ക് ജീവിക്കാനുള്ള മൃത്യഞ്ജയഹോമമാണ്. ഹിന്ദുസമൂഹം ഒറ്റക്കെട്ടായി നീങ്ങാം എന്ന പ്രഖ്യപനമാണിത്. ഹൈന്ദവര്‍ വീട്ടിനുള്ളില്‍ ഹിന്ദുവും വീടിനുപുറത്ത് മതേതരവാദിയുമാണ്. ഇനി അഭിനയം ഇല്ലാത്ത പ്രഖ്യാപനം നടത്തി പ്രതികരിക്കുകയാണ് വേണ്ടത്. ഭിന്നിക്കാനുള്ള പ്രവണതയല്ല, ഒന്നിക്കാനുള്ള ബോധ്യമുണ്ടാകണം. വര്‍ഷങ്ങളായി പ്രസംഗിച്ചു നടന്നിട്ടും ഇപ്പോള്‍ മാത്രമാണ് തന്റെയും ഹൈന്ദവസംഘടനാ നേതാക്കളുടെയും പ്രസംഗങ്ങള്‍ സമൂഹം ശ്രദ്ധിച്ചുതുടങ്ങിയത്. തന്റെ പ്രസംഗങ്ങളെ വിമശിച്ചത് ഏറ്റവും വലിയ അംഗീകാരമായി കാണുന്നു. അതിന് വി.ഡി. സതീശന് എംഎല്‍എയ്ക്ക് ഒരായിരം നന്ദി. 2006 ല്‍ നടത്തിയ പ്രസംഗം തപ്പിയെടുത്താണ് മറ്റൊരുകേസ്. അന്ന് അഞ്ചെട്ട് സംഘടനകളേ കൂടെ ഉണ്ടായുള്ളൂ. ഇന്ന് 150 ല്‍പരം സമുദായസംഘടനകള്‍ ഒപ്പമുണ്ട്. ഇത് കേരളത്തിലെ ഹിന്ദുസമൂഹം ഉണരുന്നതിനു തെളിവാണ്. സത്യം പറഞ്ഞുകൊണ്ട് മുന്നോട്ടു പോയേ മതിയാകൂ എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്വീകരണചടങ്ങ് സംവിധായകന് രാജസേനന് ഉദ്ഘാടനം ചെയ്തു. അഡ്വ കെ. അയ്യപ്പന്‍പിള്ള അധ്യക്ഷത വഹിച്ചു. സ്വാമിമാരടക്കം വിവിധ സംഘടനാനേതാക്കളും വേദിയിലുണ്ടായിരുന്നു. കിളിമാനൂര്‍ സുരേഷ് സ്വാഗതവും സന്ദീപ് തമ്പാനൂര്‍ നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: