തൊടുപുഴ: കൗണ്‍സില്‍ യോഗത്തിനിടെ വനിത കൗണ്‍സിലറെ ആക്ഷേപിച്ച സിപിഎം കൗണ്‍സിലര്‍ കുരുക്കിലായി. നഗരസഭ ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്മാന് ആര്.ഹരിയാണ് വിവാദത്തില്‍പെട്ടിരിക്കുന്നത്. മുതലക്കോടം വാര്‍ഡ് കൗണ്‍സിലര്‍ ജെസി ജോണിയെയാണ് ഇദ്ദേഹം അപമാനിച്ചത്. സംഭവത്തെത്തുടര്‍ന്ന് ജെസി കുഴഞ്ഞ് വീണു. വനിത കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ജെസിയെ ആശുപത്രിയിലാക്കി.
സംഭവത്തിന്റെ തുടക്കം ഇങ്ങനെ: ഇന്നലെ മാലിന്യ പ്രശ്നം ചര്‍ച്ച ചെയ്യാനായി കൗണ്‍സില്‍ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. ഇതിനിടെ മുതലക്കോടത്ത് സര്‍ക്കാര്‍ ഭൂമി കൈയേറിയവരെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് ചര്‍ച്ച വന്നു. മുനിസിപ്പാലിറ്റി ജീവനക്കാര്‍ നടത്തിയ കൈയേറ്റം ഒഴിപ്പിക്കലിനെ സിപിഎം കൗണ്‍സിലര്‍മാര്‍ എതിര്‍ത്തിരുന്നു. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെത്തുടര്‍ന്നായിരുന്നു ഒഴിപ്പിക്കല്‍. ഒഴിപ്പിക്കല്‍ നടക്കാതെ വന്നു.
തുടര്‍ന്ന് ഹൈക്കോടതിയില്‍ നല്കിയ റിപ്പോര്‍ട്ടില്‍ കൗണ്‍സിലര്‍മാര്‍ കൂട്ടത്തോടെ എതിര്‍ത്തതിനാലാണ് ഒഴിപ്പിക്കല്‍ നടക്കാതെ വന്നതെന്ന് മുനിസിപ്പല്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്കി. ഈ പ്രശ്നം ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഇടത് കൗണ്‍സിലര്‍ ആര് ഹരി ജെസി ജോണിയെ അപമാനിച്ച് സംസാരിച്ചത്. ജെസിയെ അപമാനിച്ചതോടെ ബിജെപിയുടെയും യുഡിഎഫിന്റെയും കൗണ്‍സിലര്‍മാര്‍ ജെസിക്ക് പിന്തുണയുമായി എത്തി. അപമാനിതയായി പൊട്ടിക്കരഞ്ഞ് ജെസി കുഴഞ്ഞ് വീണു. വനിത കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. ഇ.സി.ജിയില്‍ വ്യത്യാസം കണ്ടതിനെത്തുടര്‍ന്ന് ഇവരെ ആശുപത്രിയില്‍ അഡ്മിറ്റാക്കിയിരിക്കുകയാണ്. ഹരിക്കെതിരെ തൊടുപുഴ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: