കൊടുങ്ങല്ലൂര്‍: നഗരസഭയില്‍ അഴിമതിക്ക് കൂട്ടുനിന്ന ഭരണ സമിതിക്കും ഉദ്യോഗസ്ഥര്‍ക്കെതിരായും വിജിലന്‍സ് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി കൗണ്‍സിലര്‍മാര്‍ ഇറങ്ങിപ്പോക്ക് നടത്തി.
ഇന്നലെ നടന്ന കൗണ്‍സില്‍ യോഗത്തില്‍ ശബ്ദായ മാനമായ രംഗങ്ങള്‍ക്കു ശേഷമാണ് പ്രതിപക്ഷ നേതാവ് വി.ജി.ഉണ്ണികൃഷ്ണന്റെ നേതൃത്വത്തില്‍ കൗണ്‍സിലര്‍മാര്‍ ഇറങ്ങി പോയത്.
നഗരസഭ ബസ്സ് സ്റ്റാന്റിനു പടിഞ്ഞാറു ഭാഗത്ത് ആരോഗ്യ വകുപ്പിന്റെ അധീനതയിലുള്ള സ്ഥലം 1961 ല്‍ വ്യവസ്ഥകളോടെ പഞ്ചായത്ത് മോഡല്‍ സൊസൈറ്റിക്കു 15 രൂപ വാര്‍ഷിക വാടക നിരക്കില്‍ പാട്ടത്തിനു നല്‍കിയിരുന്നു. ഈ സ്ഥലം 40 വര്‍ഷം മുമ്പ് സി പി എം അധീനതയിലുള്ള ക്രാങ്കന്നൂര്‍ മള്‍ട്ടി പര്‍പ്പസ് സൊസൈറ്റി അനധികൃതമായി കയ്യേറി കെട്ടിടങ്ങള്‍ നിര്‍മ്മിക്കുകയും ഇപ്പോള്‍ ഏഴര ലക്ഷം രൂപ വാടക ഇനത്തില്‍ പിരിച്ചു കൊണ്ടിരിക്കുകയുമാണെന്ന് ബിജെപി കൗണ്‍സിലര്‍മാര്‍ ആരോപിക്കുന്നു.
അനധികൃതമായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ക്ക് ഭരണ സ്വാധീനത്തില്‍ നഗരസഭ നമ്പറിട്ടു നല്‍കുകയുമായിരുന്നു. ഇതു സംബന്ധിച്ച ഫയലുകള്‍ കാണാനില്ലെന്നാണ് ഇപ്പോള്‍ നഗരസഭയുടെ നിലപാട്.
അനധികൃത കെട്ടിടത്തിന് നമ്പറിട്ടു നല്കിയ 1980ലെ ഭരണ സമിതിക്കെതിരായും ഫയലുകള്‍ പൂഴ്ത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരായും വിജിലന്‍സ് അന്വേഷണത്തിനായി ശുപാര്‍ശ ചെയ്യണമെന്നുമാവശ്യപ്പെട്ട് നഗരസഭ പ്രതിപക്ഷ നേതാവ് കൊണ്ടുവന്ന പ്രമേയത്തിനാണ് ചെയര്മാന് അനുമതി നിഷേധിച്ചത് .
കൗണ്‍സിലര്‍മാരായ ഒ.എന്‍.ജയദേവന്, ടി.എസ്.സജീവന്, ഐ.എല്‍. ബൈജു., ശാലിനി വെങ്കിടേഷ്, ആശാലത, തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ബി ജെ പി കൗണ്‍സിലര്‍മാര്‍ ഒന്നടങ്കം ഇറങ്ങിപ്പോക്ക് നടത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: