തൃശൂര്‍: മനോവൈകല്യമുള്ള പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ 10 വര്‍ഷം കഠിന തടവിനും പതിനായിരം രൂപ പിഴയടയ്ക്കാനും തൃശൂര്‍ പോക്സോ സ്പെഷല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചു.
മുപ്ലിയം സ്വദേശി പേരാവൂര്‍ണി വീട്ടില്‍ ശശിയെയാണ് തൃശൂര്‍ പോക്സോ സ്പെഷല്‍ സെഷന്‍സ് കോടതി ജഡ്ജി മുഹമ്മദ് വസിം ശിക്ഷിച്ചത്. 2015 ആഗസ്റ്റ് 22നായിരുന്നു കേസിനാസ്പദമായ സംഭവം. സ്കൂള്‍ അവധി ദിവസം വീട്ടില്‍ പഠിച്ചുകൊണ്ടിരുന്ന 17 വയസുള്ള ആണ്‍കുട്ടിയെ, പ്രതി ശശി ലൈംഗികാക്രമണത്തിനും പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കുകയായിരുന്നു എന്നാണ് പ്രൊസിക്യൂഷന് കേസ്.
പിന്നീട് കുട്ടി അമ്മയോടും സഹോദരനോടും വിവരം പറയുകയും ഇതിന്റെ അടിസ്ഥാനത്തില്‍ വരന്തരപ്പിള്ളി പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
50 ശതമാനത്തില്‍ കൂടുതല്‍ മനോവൈകല്യമുള്ള കുട്ടിയെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റിന്റെ സഹായത്തോടെയാണ് കോടതി രഹസ്യ വിചാരണ നടത്തിയത്.
പത്ത് വര്‍ഷം കഠിനതടവും പതിനായിരം രൂപ പിഴ ശിക്ഷയും വിധിച്ച കോടതി സര്‍ക്കാരിന്റെ വിക്ടിം കോമ്പന്‍സേഷന്‍ ഫണ്ടില്‍ നിന്നു 2 ലക്ഷം രൂപ ഇരയ്ക്ക് നഷ്ടപരിഹാരം നല്‍കാനും ഉത്തരവിട്ടു. ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസില്‍ ജില്ലാപോക്സോ കോടതി ഇത്രയും വലിയ ശിക്ഷ നല്‍കുന്നത് ഇതാദ്യമാണെന്ന് പോക്സോ സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പയസ് മാത്യു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: