പത്തനംതിട്ട: ശബരിമല തീര്‍ഥാടനത്തോട് സര്‍ക്കാരും ദേവസ്വംബോര്‍ഡും അലംഭാവം കാട്ടുകയാണെന്ന് ഹിന്ദുഐക്യവേദി നേതാക്കള്‍ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
തീര്‍ഥാടനം ആരംഭിക്കാന്‍ ആഴ്ച്ചകള്‍ മാത്രം ശേഷിക്കെ ഒരുക്കങ്ങള്‍ ഇഴയുകയാണ്. സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയുടെ പണി എങ്ങും എത്തിയിട്ടില്ല. നൂറുകണക്കിന് അയ്യപ്പഭക്തര്‍ ആശ്രയിക്കുന്നതാണീ ആശുപത്രി.
അന്നദാനമണ്ഡപത്തിന്റെ നിര്‍മ്മാണവും ഇഴഞ്ഞുനീങ്ങുകയാണ്. ദര്ശനസമുച്ചയം, ദേവസ്വം ഭണ്ഡാരം എന്നിവയുടെ നിര്‍മ്മാണവും എങ്ങും എത്തിയിട്ടില്ല. ശബരിമലയിലേക്കുള്ള റോഡുകള്‍ തകര്‍ന്നുകിടക്കുന്നു. യുദ്ധകാലാടിസ്ഥാനത്തില്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരും ദേവസ്വം ബോര്‍ഡും തയ്യാറാവണം. അല്ലെങ്കില്‍ ഭക്തജനപ്രക്ഷോഭം നേരിടേണ്ടിവരുമെന്നും നേതാക്കള്‍ മുന്നറിയിപ്പ് നല്കി.
ത്രിവേണിയിലെ ബലിതര്‍പ്പണം തടസ്സപ്പെടുത്താനുള്ള വനംവകുപ്പിന്റെ നീക്കത്തെ ശക്തമായി നേരിടും. ശബരിമല അവലോകന യോഗങ്ങളില്‍ ഹിന്ദുഐക്യവേദിയടക്കമുള്ള ഹൈന്ദവസംഘടനാ പ്രതിനിധികളേയും ഉള്‍പ്പെടുത്തണം.
പത്രസമ്മേളനത്തില്‍ ഹിന്ദുഐക്യവേദി സംസ്ഥാന വൈസ്പ്രസിഡന്റ് അഡ്വ.കെ. ഹരിദാസ്, സംസ്ഥാനസെക്രട്ടറി കെ.പ്രഭാകരന്, ജില്ലാപ്രസിഡന്റ് കെ. പ്രസാദ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: