ഇടുക്കി: മൂന്നാറില്‍ കൈയേറ്റങ്ങള്‍ക്കും കള്ളക്കെട്ടിടങ്ങള്ക്കുമെതിരെയുള്ള റവന്യൂവകുപ്പിന്റെ എല്ലാ നടപടികളും നിലച്ചു. ജില്ലാ ഭരണകൂടം തയ്യാറാക്കിയ പട്ടികപ്രകാരം ദേവികുളം സബ്കളക്ടറുടെ പരിധിയില്‍ 226 കൈയേറ്റങ്ങളുണ്ടെന്നാണ് കണ്ടെത്തിയത്.
കൈയേറ്റക്കാരുടെ ലിസ്റ്റ് 330 ആണ്. ലിസ്റ്റുകള്‍ സംസ്ഥാന സര്‍ക്കാരിന് മുന്നിലെത്തിച്ച് നടപടികള്‍ക്ക് അനുവാദം കാത്തിരുന്നപ്പോള്‍ റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് നേതൃത്വം നല്കിയ സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി കൈയേറ്റക്കാര്‍ക്ക് സര്‍ക്കാര്‍ പ്രതീക്ഷ നല്കി.
പുതിയ സബ്കളക്ടറായി പ്രേംകുമാര്‍ ചുമതലയേറ്റെങ്കിലും പട്ടികയില്‍പ്പെട്ട കൈയേറ്റങ്ങള്‍ക്കെതിരെ ഒരുനടപടിയും സ്വീകരിക്കാന്‍ കഴിഞ്ഞില്ല. ഒഴിപ്പിക്കലിന് സര്‍ക്കാരിന് താത്പര്യമില്ലെന്ന് വ്യക്തമായതോടെ ഉദ്യോഗസ്ഥരും കൈയേറ്റങ്ങള്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. പ്രാദേശിക റവന്യൂ ഉദ്യോഗസ്ഥര്‍ കൈയേറ്റക്കാരുമായി അടുത്ത സൗഹൃദത്തിലാണ്.
ചിന്നക്കനാലില്‍ വ്യാപക കൈയേറ്റംനടന്നിട്ടും വില്ലേജ് ഉദ്യോഗസ്ഥര്‍ ഒരു നടപടിയും സ്വീകരിച്ചില്ല.
വെള്ളൂക്കുന്നേല്‍ കുടുംബം ഭൂമി കൈയേറി പാറ പൊട്ടിച്ചിട്ടും വൈകിയാണ് പേരിനൊരു നടപടിയുണ്ടായത്. ഈ കുടുംബക്കാര് തന്നെ ചിന്നക്കനാലില്‍ സിമന്റു പാലം ഭാഗത്ത് ഭൂമി കൈയേറി ഏലച്ചെടി നട്ട സംഭവത്തില്‍ ഒരു നടപടിയുമുണ്ടായിട്ടില്ല.
കൈയേറ്റങ്ങള്‍ കണ്ടെത്തി ലിസ്റ്റ് ചെയ്യുന്നതിന് ഭൂസംരക്ഷണ സേന നടത്തിവന്ന യാത്രകളും സമ്മര്‍ദ്ദത്തെത്തുടര്‍ന്ന് അവസാനിപ്പിച്ചിരിക്കുകയാണ്. കൈയേറ്റക്കാര്‍ക്ക് അനുകൂലമായി നിയമം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതിനായി സിപിഎം ജില്ലാ നേതൃത്വം സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: