നഗര-ഗ്രാമ വ്യത്യാസമില്ലാതെ രാജ്യത്തെ എല്ലാ വീടുകളും വൈദ്യുതീകരിക്കുക എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാനമന്ത്രി സഹജ് ബിജ്ലി ഹര് ഘര്‍ യോജന എന്ന ‘സൗഭാഗ്യ’ പദ്ധതി. എല്ലാവര്ക്കും ഊര്‍ജ്ജലഭ്യത ഉറപ്പുവരുത്തുകയും, ഗ്രാമീണ, നഗര മേഖലകളിലെ ഇനിയും വൈദ്യുതിയെത്താത്ത എല്ലാ ഭവനങ്ങളിലും വൈദ്യുതി എത്തിച്ച് രാജ്യത്ത് സമ്പൂര്‍ണ്ണ ഭവന വൈദ്യുതീകരണം എന്ന നേട്ടം കൈവരിക്കുകയുമാണ് പദ്ധതിയുടെ ഉദ്ദേശ്യം.
ബിപിഎല്‍ കുടുംബങ്ങളിലെ മൂന്നുകോടി വീട്ടമ്മമാര്‍ക്ക് പാചകവാതക കണക്ഷനുകള്‍ സൗജന്യമായി നല്കിയ പഹല്‍ എന്ന ജനപ്രിയ പദ്ധതിക്കു ശേഷം മോദി സര്‍ക്കാര്‍ നടപ്പാക്കുന്ന സ്വപ്നപദ്ധതിയാണ് 16,320 കോടി ചെലവില്‍ നടപ്പാക്കുന്ന സൗഭാഗ്യ പദ്ധതി. ഇതുവഴി പുതിയ നാലുകോടി കുടുംബങ്ങള്‍കൂടി വൈദ്യുതി ശൃംഖലയുടെ ഭാഗമായിത്തീരും. സ്വാതന്ത്ര്യലബ്ധിക്ക് ഏഴുപതിറ്റാണ്ടുകള്‍ക്കിപ്പുറം വൈദ്യുതിയെന്ന പ്രാഥമിക അവകാശം പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിലൂടെ ഇന്ത്യന്‍ ജനതയ്ക്ക് യാഥാര്‍ത്ഥ്യമാകാന്‍ പോവുകയാണ്.
ഏറ്റവും അടുത്തുള്ള ഇലക്ട്രിക് പോസ്റ്റില്‍ നിന്ന് വീട്ടിലേക്ക് സര്‍വീസ് കേബിള്‍ വലിക്കുക, വൈദ്യുതി മീറ്റര്‍ സ്ഥാപിക്കുക, എല്‍ഇഡി ബള്‍ബോടുകൂടിയ സിംഗിള്‍ ലൈറ്റ് പോയിന്റ്, മൊബൈല്‍ ചാര്‍ജിങ് പോയിന്റ് എന്നിവയ്ക്കുള്ള വയറിംഗ് നടത്തുക എന്നിവയാണ് വീടുകള്‍ക്കുള്ള വൈദ്യുതി കണക്ഷനില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. സര്‍വീസ് വയര്‍ വലിക്കാന്‍ വീടിനടുത്ത് ഇലക്ട്രിക് പോസ്റ്റ് ലഭ്യമല്ലെങ്കില്‍ കണ്ടക്ടറും അനുബന്ധ ഉപകരണങ്ങളുമടക്കം ഇലക്ട്രിക് പോസ്റ്റ് സ്ഥാപിക്കുന്നതും പദ്ധതിക്ക് കീഴില്‍ വരും. ഇതുവരെ വൈദ്യുതി ലഭിക്കാത്ത ബിപിഎല്‍ കുടുംബങ്ങള്‍ക്ക് തികച്ചും സൗജന്യമായാണ് വൈദ്യുതി കണക്ഷന് നല്‍കുന്നത്.
മറ്റുള്ളവര്‍ക്ക് സൗഭാഗ്യ പദ്ധതിയുടെ കീഴില്‍ വെറും 500 രൂപ ഈടാക്കിയും വൈദ്യുതി കണക്ഷന് നല്‍കും. വൈദ്യതി ബില്ലിനോടൊപ്പം 50 രൂപ വീതമുള്ള പത്തു തവണകളായാണ് വിതരണ കമ്പനികള്‍ തുക ഈടാക്കേണ്ടത്. എന്നാല്‍ വൈദ്യുതി ഉപഭോഗം സൗജന്യമല്ല. ഉപയോഗിച്ച വൈദ്യുതിയുടെ ചാര്‍ജ്ജ് നിലവിലെ നിരക്കനുസരിച്ചുതന്നെ ഉപഭോക്താക്കള്‍ നല്‍കണം.
പുതിയ വൈദ്യുത കണക്ഷനുകള്‍ നല്കുന്ന പ്രക്രിയ വേഗത്തിലാക്കാന്‍ വെബ് പോര്‍ട്ടലും മൊബൈല്‍ ആപ്ലിക്കേഷനും ഉപയോഗിച്ച് ഉപഭോക്താക്കളെ കണ്ടെത്തും. ഇതിനായി ഗ്രാമങ്ങളില്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും.
വൈദ്യുതി കണക്ഷനുള്ള അപേക്ഷകള്‍ കമ്പ്യൂട്ടര്‍ വഴി രജിസ്റ്റര്‍ ചെയ്ത്, അപേക്ഷകന്റെ ഫോേട്ടാ, തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പ്, മൊബൈല്‍, ആധാര്‍, ബാങ്ക് അക്കൗണ്ട് നമ്പര്‍ തുടങ്ങിയ ആവശ്യമായ രേഖകള്‍ ക്യാമ്പുകളില്‍ സമര്‍പ്പിച്ചാല്‍ വൈദ്യുതി കണക്ഷനുകള്‍ വേഗത്തില്‍ ലഭ്യമാകുമെന്നാണ് കേന്ദ്ര ഊര്‍ജ്ജമന്ത്രാലയം അറിയിച്ചിരിക്കുന്നത്. ഗ്രാമീണ മേഖലയില്‍ അപേക്ഷകള്‍ സ്വീകരിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് അധികാരം നല്‍കും.
വൈദ്യുതി എല്ലാവരുടേയും പ്രാഥമിക അവകാശമാക്കിത്തീര്ക്കുക എന്ന വലിയ ദൗത്യമാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിരിക്കുന്നത്. കക്ഷി രാഷ്ട്രീയ വത്യാസമില്ലാതെ സൗഭാഗ്യ പദ്ധതിയുടെ വിജയത്തിന് എല്ലാവരും തയ്യാറാവേണ്ടതുണ്ട്. സ്വാതന്ത്ര്യം ലഭിച്ച് ശേഷം ഇത്ര നാളുകള്‍ കഴിഞ്ഞും വൈദ്യുതി എന്നത് ഒരുവിഭാഗത്തിന് സ്വപ്നം മാത്രമായി അവശേഷിക്കാന്‍ ഇടവരുത്തിയവര്ക്ക് കാലം മറുപടി നല്കട്ടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: