ആലപ്പുഴ: സമൂഹത്തില്‍ യാഥാര്‍ത്ഥ്യങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നതായി ഇന്ത്യന്‍ ചരിത്ര ഗവേഷണ കൗണ്‍സിലംഗം ഡോ. സി.ഐ. ഐസക്. ഭാരതീയ വിചാരകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘ഗാന്ധി മുതല്‍ ഗൗരി വരെ-നുണയുടെ നൂറുമുഖങ്ങള്‍’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച ആശയസംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആശയപ്രചരണമല്ല, ആശയത്തെ അടിച്ചേല്പിക്കുകയാണ് ഇപ്പോള്‍ നടക്കുന്നത്. തങ്ങള്‍ക്ക് താത്പര്യമില്ലാത്തവ ചര്‍ച്ച ചെയ്യാതെ ബോധപൂര്‍വ്വം തമസ്കരിക്കുന്നു. ഗാന്ധിജിയും ലാല്‍ ബഹദൂര്‍ ശാസ്ത്രിയും രാജീവ് ഗാന്ധിയും കൊല്ലപ്പെട്ടതിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ ഇപ്പോഴും വ്യക്തമാക്കപ്പെട്ടിട്ടില്ല.
1992 മുതല്‍ 2014 വരെ 19 പത്രപ്രവര്‍ത്തകര്‍ ഭാരതത്തില്‍ കൊല്ലപ്പെട്ടു. എന്നാല്‍ അതൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ല. 2014നുശേഷം നടന്ന കാര്യങ്ങളില്‍ ഏകപക്ഷീയമായ സംവാദങ്ങളാണ് നടക്കുന്നത്. കോയമ്പത്തൂരില്‍ യുക്തിവാദിയായ എച്ച്. ഫറൂഖ് കൊല്ലപ്പെട്ടു. കേരളത്തില്‍ സഖറിയ, കെ.എന്‍. രാജ്, നടന് ശ്രീനിവാസന് എന്നിവര്‍ക്കുനേരെ നടന്ന അക്രമങ്ങളും ഫാസിസമാണെന്നും ഐസക് പറഞ്ഞു.
ജന്മഭൂമി ന്യൂസ് എഡിറ്റര്‍ മുരളി പാറപ്പുറം വിഷയാവതരണം നടത്തി. ഗാന്ധിജി കൊല്ലപ്പെടേണ്ടത് അന്നത്തെ ഭരണകൂടത്തിന്റെ ആവശ്യകതയായിരുന്നു. വളര്‍ന്നുവരുന്ന പ്രസ്ഥാനമെന്ന നിലയില്‍ ആര്‍എസ്എസിനെ അമര്‍ച്ച ചെയ്യാന്‍ ഗാന്ധിവധത്തെ അവര്‍ ഉപയോഗിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതേ ശക്തികളാണ് ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലും കഥകള്‍ പ്രചരിപ്പിക്കുന്നതെന്നും മുരളി പറഞ്ഞു.
ഭാരതം എല്ലാ മതങ്ങളെയും സംസ്കാരങ്ങളെയും ഉള്‍ക്കൊണ്ട മഹത്തായ രാഷ്ട്രമാണെന്നും എന്നാലിപ്പോള്‍ ദുഃഖകരമായ കാര്യങ്ങളാണ് നടക്കുന്നതെന്നും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മറ്റിയംഗം ഡോ. അമൃത പറഞ്ഞു. ഫാസിസത്തിന്റെ ക്ലാസിക്കല്‍ രൂപമാണ് ഇപ്പോള്‍ ഭാരതത്തില്‍ നടക്കുന്നതെന്നും ദേശീയതയുടെ പേരില്‍ കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയുള്ള ഭരണമാണുള്ളതെന്നും ജമാ അത്തെ ഇസ്ലാമി ജില്ലാ കമ്മറ്റിയംഗം ഹുസൈബ് വടുതല സംവാദത്തില്‍ പറഞ്ഞു.
ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി. കെ.സി. സുധീര്‍ബാബു മോഡറേറ്ററായി. ജില്ലാ പ്രസിഡന്റ് ഡോ.ഡി. രാധാകൃഷ്ണപിള്ള സ്വാഗതവും ജെ. മഹാദേവന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: