ആലപ്പുഴ: മന്ത്രി തോമസ് ചാണ്ടിയുടെയും കുടുംബത്തിന്റെയും ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ട് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന പരാതികളില്‍ നടപടിക്കു സാധ്യതയില്ല.
വാഹനങ്ങളുടെ പാര്‍ക്കിങ്ങിന് നിയമവിരുദ്ധമായി നികത്തിയ നിലം റിസോര്‍ട്ടിന്റെ പേരിലല്ല.
മറ്റു ചിലരാണ് നിലത്തിന്റെ ഉടമകള്‍. ഇതോടെ തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ചെന്ന് കണ്ടെത്തിയാല്‍ പോലും ലേക് പാലസ് റിസോര്‍ട്ട് ഉടമകള്‍ക്കെതിരെ നടപടിയെടുക്കാന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ലേക് പാലസ് റിസോര്‍ട്ടിനു സമീപം നികത്തിയ പാര്‍ക്കിങ് ഗ്രൗണ്ട് തങ്ങളുടേതല്ലെന്ന് ഉടമകള്‍ കഴിഞ്ഞ ദിവസം നടന്ന തെളിവെടുപ്പില്‍ കളക്ടറെ അറിയിച്ചു.
മൂന്നു സര്‍വേ നമ്പറുകളില്‍പ്പെട്ട ഭൂമിയുടെ ഉടമകളുമായുള്ള കരാറിന്റെ അടിസ്ഥാനത്തിലാണു റിസോര്‍ട്ടിലേക്കുള്ള വാഹനങ്ങള്‍ ഇവിടെ പാര്‍ക് ചെയ്യുന്നതെന്നു വ്യക്തമാക്കിയത്. ഇതോടെ മന്ത്രിയും കൂട്ടാളികളും ഈ വിഷയത്തില്‍ നിന്ന് തലയൂരാനാണ് സാധ്യത. പാര്‍ക്കിങ് ഭൂമിയുടെ പുതിയ റീസര്‍വേ പ്രകാരമുള്ള കരം അടച്ചതായി രേഖകളിലില്ല, പോക്കുവരവും ചെയ്തിട്ടില്ല. നികത്തിയ നിലത്തിന്റെ ഉടമസ്ഥര്‍ പഴയ രേഖകള്‍ പ്രകാരം പരിസരവാസികളാണ്.
ലേക് പാലസിനെതിരെ ഉയര്‍ന്ന മറ്റൊരു ആരോപണം കായല്‍ കൈയേറി ബോയകള്‍ സ്ഥാപിച്ചു എന്നതാണ്. ഇതിനും ജില്ലാ ഭരണകൂടം നേരത്തെ തന്നെ അനുമതി നല്‍കിയതായി വ്യക്തമായി. കൂടാതെ റിസോര്‍ട്ടിനു സമീപത്തെ കല്‍ക്കെട്ടു നിര്‍മ്മാണത്തിന് അനുമതി നല്‍കിയില്ലെന്നാണ് ജലവിഭവ വകുപ്പിന്റെ നിലപാട്. എന്നാല്‍ അനുമതി നല്‍കുന്നതിനുള്ള പണം വകുപ്പില്‍ അടച്ചിരുന്നതായുള്ള രേഖകള്‍ റിസോര്ട്ടുകാര് തെളിവെടുപ്പില്‍ നല്കി. ഇതില്‍ വസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ട്. റിസോര്‍ട്ടിലേക്കു റോഡുകള്‍ നിര്‍മ്മിച്ചത് എംപിമാരുടെ പ്രാദേശിക ഫണ്ട് ഉപയോഗിച്ചാണ്, അതില്‍ തങ്ങള്‍ക്ക് യാതൊരു പങ്കുമില്ലെന്നും റിസോര്ട്ടുകാര് വ്യക്തമാക്കുന്നു.
ഇതോടെ ഒരു വിഭാഗം ഉദ്യോഗസ്ഥരുടെ പിന്തുണയും നിര്‍ദ്ദേശങ്ങളും തോമസ് ചാണ്ടിക്കും സംഘത്തിനും ലേക് പാലസുമായി ബന്ധപ്പെട്ട എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ലഭിച്ചിരുന്നുവെന്ന് വ്യക്തമാകുകയാണ്. ഭരണപ്രതിപക്ഷ ഭേദമന്യേ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയും ലഭിക്കുകയും ചെയ്തു. ഇതൊക്കെ ലേക് പാലസുമായി ബന്ധപ്പെട്ട ജില്ലാ കളക്ടറുടെ തെളിവെടുപ്പുകളില്‍ ചാണ്ടിക്ക് തുണയാകും.
മാര്‍ത്താണ്ഡം കായല്‍ നിലത്ത് സര്‍ക്കാര്‍ പുറമ്പോക്കു ഭൂമി കൈയേറി നികത്തിയെന്ന് തോമസ് ചാണ്ടി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് സമ്മതിച്ചിരുന്നു. എന്നിട്ടും അതിന്മേല് നടപടി വൈകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: