കോട്ടയം: അക്ഷരദേവതയ്ക്ക് മുന്നില്‍ വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും പൂജയ്ക്ക് സമര്‍പ്പിക്കാന്‍ ഒരുക്കങ്ങളായി. ദുര്‍ഗ്ഗാഷ്ടമി ദിനമായ ഇന്ന് വൈകിട്ടാണ് പൂജവയ്പ്. ഇതിനോട് അനുബന്ധിച്ച് അക്ഷരസന്ദേശം,വിദ്യാര്‍ത്ഥികളുടെയും അമ്മമാരുടേയും അദ്ധ്യാപകരുടേയും നേതൃത്വത്തില്‍ അക്ഷരദീപം തെളിക്കല്‍, ഗ്രന്ഥമെഴുന്നളളിപ്പ് എന്നിവ നടക്കും.
വിശിഷ്ട ഗ്രന്ഥങ്ങളും പാഠപുസ്തകങ്ങളും വഹിച്ചുകൊണ്ട് കുഴിമറ്റം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നിന്നും ചോഴിയക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍നിന്നും സ്വാമി വിവേകാനന്ദ പബ്ലിക്ക് സ്കൂളില്‍ നിന്നും ആരംഭിക്കുന്ന ഘോഷയാത്രകള്‍ വൈകിട്ട് 5.30ന് പരുത്തുംപാറ കവലയിലെ സരസ്വതി മണ്ഡപത്തില്‍ എത്തും. പനച്ചിക്കാട് ശ്രീസരസ്വതി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ഘോഷയാത്രയെ സ്വീകരിക്കും. തുടര്‍ന്ന് മേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര പനച്ചിക്കാട് കുമാരനാശാന് മെമ്മോറിയല്‍ എസ്എന്‍ഡിപി ശാഖാമന്ദിരത്തിലെയും പനച്ചിക്കാട് എന്‍എസ്എസ് കരയോഗ മന്ദിരത്തിലെയും സ്വീകരണത്തിന് ശേഷം 6.15ന് ക്ഷേത്രാങ്കണത്തില്‍ എത്തും. സരസ്വതി സന്നിധിയില്‍ പ്രത്യേകം ഒരുക്കിയ മണ്ഡപത്തില്‍ വിശിഷ്ട താളിയോലഗ്രന്ഥങ്ങളോടൊപ്പം പാഠപുസ്തകങ്ങളും സാഹിത്യകൃതികളും മറ്റു വിലപ്പെട്ട ഗ്രന്ഥങ്ങളും പൂജവയ്ക്കും .വിജയദശമി നാളില്‍ പൂജയെടുപ്പിനു ശേഷം ഈ ഗ്രന്ഥങ്ങള്‍ തിരിച്ച് കൊടുക്കും. പുതിയ കാലത്തിന്റെ പ്രതീകമായി ഭക്തര്‍ ഡിജിറ്റല്‍ സാധനങ്ങളും പൂജക്ക് എത്തിക്കുന്നുണ്ട്.
മഹാനവമി ദിവസമായ വെള്ളിയാഴ്ച രാവിലെ 9.30 ന് ദക്ഷിണ മൂകാംബി സംഗീതോത്സവം നടക്കും. നവരാത്രി കലാപരിപാടികളില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും ദക്ഷിണ മൂകാംബി സംഗീതോത്സവത്തില്‍ പങ്കെടുക്കാന്‍ അവസരമുണ്ടാകും. കലാകാരന്മാര് സംഘമായി ദേവിക്ക് കര്‍ണ്ണാടക സംഗീത കീര്‍ത്തനങ്ങള്‍ ആലപിച്ച് അര്‍ച്ചന നടത്തുന്ന ചടങ്ങാണിത്. കലാമണ്ഡപത്തില്‍ നടക്കുന്ന ആചാരപരമായ ഈ ചടങ്ങില്‍ വിവിധ വാദ്യ കലാകാരന്മാരും പങ്കെടുക്കും.
വിജയദശമി ദിനം രാവിലെ 4ന് പൂജയെടുപ്പോടെ വിദ്യാരംഭ ചടങ്ങിന് തുടക്കമാകും. ചടങ്ങില്‍ പതിനായിരക്കണക്കിന് കുരുന്നുകള്‍ അറിവിന്റെ വെളിച്ചത്തിലേക്ക് ആദ്യാക്ഷരം കുറിക്കും.ക്ഷേത്രാങ്കണത്തിലെ ദക്ഷിണ മൂകാംബികാ കലാക്ഷേത്രത്തില്‍ നൃത്തം,സംഗീതം,വയലിന്,മൃദംഗം എന്നിവയുടെ വിദ്യാരംഭവും നടക്കും .
കഴിഞ്ഞ വര്‍ഷം വിജയദശമി ദിനത്തില്‍ 30,000 പേരാണ് പനച്ചിക്കാട് കരുന്നുകളുമായെത്തിയത്. ഇത്തവണ അരലക്ഷം പേരെങ്കിലും ആദ്യാക്ഷരം കുറിക്കാന്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. തിരക്ക് കണക്കിലെടുത്ത് ഭക്തര്‍ക്കായി പ്രത്യേക ക്രമീകരണങ്ങളും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്. ദര്‍ശനത്തിന് എത്തുന്ന മുഴുവന്‍ ഭക്തര്‍ക്കും പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും പനച്ചിക്കാട് ദേവസ്വം ഊട്ടുപുരയില്‍ ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: