മരണഗ്രൂപ്പില്‍ കളിക്കുന്നവര്‍
ഇന്ത്യയും ബ്രസീലും തമ്മില്‍ ലോകകപ്പ് ഫുട്ബോള്‍ കളിച്ചാല്‍ ആരെ പിന്തുണയ്ക്കും എന്ന ചോദ്യത്തിന് രാജ്യസ്നേഹത്തിന്റെ ഏത് ആഴത്തില്‍ നിന്നും ഉത്തരം പറയാന്‍ ഒന്നു മടിക്കും ഏത് മലയാളിയും…ബ്രസീല്‍ ഒരു വികാരമാണ്…ആരാധനയാണ്…ആവേശമാണ്…
ആ ആവേശത്തിന്റെ കൗമാരക്കാരാണ് വരുന്നത്. അതും കൊച്ചിയുടെ കളത്തില്‍. കപ്പ് നേടാന്‍ ഏറ്റവും സാധ്യത കല്‍പ്പിക്കുന്ന ടീമും ബ്രസീല്‍ തന്നെ. ഗ്രൂപ്പ് ഡിയില്‍ ഒപ്പം കളിക്കുന്നവരും ചില്ലറക്കാരല്ല. കാളപ്പോരു കഴിഞ്ഞാല്‍ ഫുട്ബോളിനെ സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്യുന്ന സ്പെയിനാണ് മറ്റൊരു ടീം. മറ്റ് രണ്ട് ടീമുകള്‍ ഏഷ്യന്‍ കരുത്തരായ വടക്കന്‍ കൊറിയയും ആഫ്രിക്കന്‍ ശക്തികളായ നൈജറും. അക്ഷരാര്‍ഥത്തില്‍ മരണഗ്രൂപ്പ്.
കട്ട ഫേവറിസ്റ്റുകള്
ഫിഫ അണ്ടര്‍ 17 ലോകകപ്പിലെ ശക്തമായ ടീമുകളിലൊന്നാണ് എക്കാലവും ബ്രസീല്‍. ആദ്യ ലോകകപ്പില്‍ ബ്രസീല്‍ മൂന്നാം സ്ഥാനത്തെത്തി. ഒറ്റത്തവണമാത്രമാണ് യോഗ്യത നേടാനാവാതെ പോയത്. 1993ല്‍ ജപ്പാനിലായിരുന്നു അത്. 1997, 1999, 2003 വര്‍ഷങ്ങളില്‍ കിരീടം. 1995ലും 2005ലും റണ്ണേഴ്സ്. 1985ല്‍ മൂന്നാം സ്ഥാനവും 2011ല്‍ നാലാം സ്ഥാനവുമായിരുന്നു. തെക്കേ അമേരിക്കന്‍ അണ്ടര്‍ 17 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ബ്രസീലിന്റെ ആധിപത്യമാണ്. ഇവിടെ 12 കിരീടങ്ങള്‍ സ്വന്തമാക്കിയ ടീം. നിലവിലും അവരാണ് ചാമ്പ്യന്മാര്. പക്ഷേ, അണ്ടര്‍ 17 ലോകകപ്പ് നേടിയിട്ട് 14 വര്‍ഷമായി. കഴിഞ്ഞ രണ്ട് തവണയും അവര്‍ക്ക് ക്വാര്‍ട്ടറിനപ്പുറം കടക്കാനായില്ല. ഇത്തവണ അതിന് മാറ്റമുണ്ടാകുമെന്ന ഉറപ്പിച്ചാണ് ബ്രസീലിന്റെ വരവ്. തെക്കേ അമേരിക്കന്‍ അണ്ടര്‍ 17 ഫുട്ബോളില്‍ ഇത്തവണ പരാജയമറിയാെതയായിരുന്നു കുതിപ്പ്. ഏഴു ജയം, രണ്ടു സമനില. അടിച്ച ഗോളുകള്‍ 24 എണ്ണം. വഴങ്ങിയതാകട്ടെ വെറും മൂന്ന്.
2015 മേയ് മാസത്തില്‍ ചുമതലയേറ്റ കാര്‍ലോസ് കാര്‍ലോസ് അമാഡ്യുവാണ് പരിശീലകന്. ആ വര്‍ഷത്തെ ചിലി ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ നൈജീരിയയോടു തോറ്റു പുറത്തായി. ആക്രമണ ഫുട്ബോളിന്റെ വക്താവായാണ് കാര്‍ലോസ് അമാഡ്യു അറിയപ്പെടുന്നത്. യുവ ടീമിനെ പരിശീലിപ്പിച്ച പരിചയസമ്പന്.
വിനീഷ്യസ് ജൂനിയറാണ് ബ്രസീലിയന്‍ പതിനേഴുകാരുടെ സൂപ്പര്‍ സ്റ്റാര്‍. ഫ്ളെമെംഗോയുടെ താരമായ ഈ പ്രതിഭയ്ക്കു പിന്നാലെയാണ് യൂറോപ്പിലെ മുന്‍നിര ക്ലബ്ബുകള്‍. ഒടുവില്‍ റയല്‍ മാഡ്രിഡ് വിനീഷ്യസിനെ സ്വന്തമാക്കി. അടുത്തവര്‍ഷം ജൂലൈയില്‍ 18 വയസ്സ് തികയുമ്പോള്‍ വിനീഷ്യസ് റയലിന്റെ ഇലവനില്‍ ജെഴ്സിയണിയും. കേളീതന്ത്രം, ഡ്രിബ്ലിംഗിലെ കഴിവ്, ഗോളിനുള്ള നോട്ടം എന്നിവയെല്ലാമാണ് വിനീഷ്യസിന്റെ മികവ്. ഇന്ത്യയിലെത്തുന്ന ഏറ്റവും വിലയേറിയ താരമാണ് വിനീഷ്യസ്.
ഇക്കഴിഞ്ഞ സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പില്‍ ഏഴു ഗോള്‍ നേടി ടോപ് സ്കോററായി വിനീഷ്യസ് . മികച്ച കളിക്കാരനും വിനീഷ്യസ് തന്നെ. സൗത്ത് അമേരിക്കന്‍ ചാമ്പ്യന്‍ഷിപ്പിലെ നിര്‍ണ്ണായക പോരാട്ടത്തില്‍ ഹാട്രിക് നേടിയ അലന് സോസയാണ് മറ്റൊരു താരം. ലുകാസ് ഒലിവേര, മിഡ്ഫീല്‍ഡര്‍ ഗുസ്താവോ ഹെന്റിക്, ലിങ്കണ് എന്നിവരും ടീമിലെ പ്രധാനികളാണ്.
ആദ്യ കിരീടം തേടി സ്പെയിന്
യൂറോപ്പിലെ അണ്ടര്‍ 17 കിരീട നേട്ടവുമായാണ് സ്പാനിഷ് ടീമിന്റെ വരവ്. അവിടെ ഫൈനലില്‍ ഇംഗ്ലണ്ടിനെ ഷൂട്ടൗട്ടില്‍ തോല്‍പ്പിച്ചു. യൂറോ ചാമ്പ്യന്‍ഷിപ്പില്‍ മൂന്ന് തവണ ജേതാക്കളും നാല് തവണ റണ്ണേഴ്സുമായിരുന്നു സ്പെയിന്.എന്നാല്‍ ലോകകപ്പിലെ അവരുടെ ചരിത്രം അത്ര സുഖകരമല്ല. മൂന്നുതവണ ഫൈനലില്‍ കളിച്ചിട്ടും കിരീടം അകലെയാണ്. എട്ടാം ടൂര്‍ണമെന്റാണിത്. 1991ലും 2003ലും 2007ലും കലാശക്കളിയില്‍ തോല്‍വിയായിരുന്നു വിധി. 1997ലും 2009ലും മൂന്നാം സ്ഥാനം. 1995, 99, 2001 വര്‍ഷങ്ങളില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അവസാനിച്ചു അവരുടെ പോരാട്ടം. 2009ന് കളിക്കുന്നത് ഇതാദ്യം.
എതിരാളികള്‍ എത്ര കരുത്തരാണെങ്കിലും വാശിയോടെ പൊരുതാന്‍ കഴിവുള്ളവരാണ് ലാ റോജ എന്ന് വിളിപ്പേരുള്ള സ്പെയിന്. മധ്യ-മുന്നേറ്റനിരകളിലെ കരുത്ത് പക്ഷേ, പ്രതിരോധത്തിലില്ല. ബാഴ്സലോണ, റയല്‍ മാഡ്രിഡ് ക്ലബുകളിലെ കൗമാരതാരങ്ങളാണ് കളിക്കാരില്‍ ഭൂരിഭാഗവും.
ഈ ക്ലബുകളിലെ കേളീശൈലി വ്യത്യസ്തമാണ്. ഈ ശൈലികളെ സമന്വയിപ്പിക്കുക എന്നതാണ് അത്ലറ്റികോ മാഡ്രിഡിന്റെ പഴയ പ്രതിരോധനിരക്കാരനായ പരിശീലകന് സാന്റി ഡെനിയയുടെ വെല്ലുവിളി. ഇഗ്നേസിയോ ഡയസും ആബേല്‍ റുയിസുമാണ് ആക്രമണത്തിന്റെ കുന്തമുനകള്‍. യൂറോ ചാമ്പ്യന്‍ഷിപ്പില്‍ നാല് ഗോളുകളാണ് റുയിസ് നേടിയത്. അണ്ടര്‍ 17 ടീമനായി 23 കളികളില്‍ നിന്ന് 19 ഗോളുകളാണ് ബാഴ്സലോണ ബി ടീമിന്റെ താരമായ റൂയിസ് ഇതുവരെ നേടിയത്.
നടാടെ നൈജര്‍
ആഫ്രിക്കന്‍ കരുത്തു തെളിയിക്കാന്‍ എത്തുന്ന നൈജറിന്റെ ആദ്യ ലോകകപ്പാണിത്. ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലെ നാലാം സ്ഥാനമാണ് അവര്‍ക്ക് അണ്ടര്‍ 17 ലോകകപ്പിലേക്ക് ടിക്കറ്റ് നേടിക്കൊടുത്തത്. സെമിഫൈനലില്‍ ഘാനയോട് ഷൂട്ടൗട്ടിലാണ് പരാജയപ്പെട്ടത്. ലൂസേഴ്സ് ഫൈനലില്‍ ഗിനിയയോട് പരാജയപ്പെട്ട് നാലാം സ്ഥാനം നേടി. എങ്കിലും ആദ്യ ലോകകപ്പ് അരങ്ങേറ്റം അവിസ്മരണീയമാക്കാനാണ് അവരുടെ വരവ്. വമ്പന്മാരെ അട്ടിമറിക്കാന്‍ കരുത്തുള്ള ടീം ജൂനിയര്‍ മെനാസ് എന്ന വിളിപ്പേരിലാണ് അറിയപ്പെടുന്നത്.
തളരാത്ത പോരാട്ടം നടത്താനുള്ള കഴിവാണ് അവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നത്. അവര്‍ അത് പലതവണ തെൡയിച്ചിട്ടണ്ട്. കരുത്തരായ എതിരാളികളുമായുള്ള മത്സര പരിചയത്തിന്റെ കുറവാണ് ദൗര്‍ബല്യം.
ഇബ്രാഹിം ബൗബക്കര്‍ മാരോയാണ് പ്രധാന സ്ട്രൈക്കര്‍. എതിരാളികളുടെ കെട്ടുപൊട്ടിച്ചു കയറി ഗോളടിക്കുന്നവന് എന്ന പേര് ഇതിനകം നേടിക്കഴിഞ്ഞു ഇബ്രാഹിം. അബ്ദുല്‍ കരീം സാന്‍ഡ എന്ന കൗമാരക്കാരനാണ് മറ്റൊരു പ്രധാനി.
ചക്രവര്‍ത്തി എന്നു നൈജറുകാര് വിളിക്കുന്ന ഇതിഹാസതാരം, സീനിയര്‍ ടീമിന്റെ നായകനായിരുന്ന തിമോഗ ഇസ്മയിലയാണ് മുഖ്യപരിശീലകന്‍. അണ്ടര്‍ 17 ലോകകപ്പിന് യോഗ്യത നേടിയതോടെ തിമോഗോ പുതു തലമുറയുടെയും ഹീറോയായി.
പോരാടാനുറച്ച് ഉത്തര കൊറിയ
ആണവപരീക്ഷണവും അമേരിക്കയുമായുള്ള വെല്ലുവിളിയുമൊക്കെയായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുമ്പോഴാണ് ഉത്തരകൊറിയയുടെ കൗമാര ടീം കൊച്ചിയില്‍ എത്തുന്നത്.
2005-ല്‍ ആദ്യമായി അണ്ടര്‍ 17 ലോകകപ്പില്‍ കളിച്ച ഉത്തര കൊറിയയ്ക്ക് ഇത് അഞ്ചാം ടൂര്‍ണമെന്റ്. 2005-ല്‍ ക്വാര്‍ട്ടര്‍, 2007-ല്‍ പ്രീ ക്വാര്‍ട്ടര്‍. 2009-ല്‍ യോഗ്യത നേടിയില്ല. 2011-ല്‍ ആദ്യ റൗണ്ടില്‍ മടങ്ങി. 2015ല്‍ മുന്നേറ്റം പ്രീ ക്വാര്‍ട്ടര്‍ വരെ. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ നടന്ന അണ്ടര്‍ 16 എഎഫ്സി കപ്പില്‍ സെമി ഫൈനലിസ്റ്റുകളായാണ് ഇത്തവണ യോഗ്യത നേടി.
കളം നിറഞ്ഞു കളിക്കുന്ന മധ്യനിരയാണ് ചൊളിമ എന്ന വിളിപ്പേരുള്ള കൊറിയന്‍ പടയുടെ കരുത്ത്. എന്നാല്‍ പ്രതിരോധം പലപ്പോഴും പിഴയ്ക്കുന്നു. ഇത്തവണത്തെ ഏറ്റവും ദുര്‍ബ്ബലമായ പ്രതിരോധമാണ് അവരുടേത് എന്നുതന്നെ പറയാം. നിസ്സാര പിഴവുകള്‍ വരുത്തി ഗോള്‍ വഴങ്ങും. സ്ട്രൈക്കര്‍ റീക്വാങ് ഇല് ആണ് കൊറിയയുടെ പ്രീതീക്ഷ.
ഉത്തര കൊറിയയുടെ മുന്‍ ദേശീയ താരം യുന്‍ ജോങ് സു ആണ് പരിശീലകന്. സീനിയര്‍ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട് ജോങ് സു. തുടക്കത്തില്‍ എങ്ങനെയെങ്കിലും ലീഡ് നേടുകയും പിന്നീട് അതില്‍ കടിച്ചുതൂങ്ങുകയുമാണ് അവരുടെ ശൈലി. കോച്ചിന്റെ ഈ തന്ത്രങ്ങള്‍ ഫലിച്ചാല്‍ പ്രീ ക്വാര്‍ട്ടര്‍ വരെ മുന്നേറാനുള്ള ശേഷിയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: