തിരുവനന്തപുരം: മുഖ്യമന്ത്രി പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് റേഷന്‍ വ്യാപാരികള്‍ നവംബര്‍ നാലു മുതല്‍ അനിശ്ചിതകാല കടയടപ്പ് സമരം നടത്തുമെന്ന് ഓള് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്സ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഇതിനു മുന്നോടിയായി ഒക്ടോബര്‍ 3, 4 തീയതികളില്‍ തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ റേഷന്‍ വ്യാപാരികളും ഉപവാസം നടത്തും.
റേഷന്‍കടകള്‍ നവീകരിച്ച് ഇ-പോസ് മെഷീന് സ്ഥാപിക്കുക, ഇ- പോസ് മെഷീന് സ്ഥാപിച്ചശേഷമേ വേതന പാക്കേജ് നടപ്പാക്കൂവെന്ന വ്യവസ്ഥ ഒഴിവാക്കുക, ലൈസന്‍സ് ഏകീകരിച്ച് ഒറ്റ ലൈസന്‍സ് ആക്കാമെന്ന മുഖ്യമന്ത്രിയുടെ വാഗ്ദാനം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ക്കും ഉടന്‍ പരിഹാരം കാണണം .
ആഗസ്റ്റ് പത്തിനുള്ളില്‍ ഗോഡൗണുകളില്‍ പ്രിന്റൗട്ട് ലഭിക്കുന്ന തരത്തിലുള്ള തൂക്ക മെഷീന് സ്ഥാപിക്കുമെന്ന സിഎംഡിയുടെ ഉറപ്പും പാലിക്കപ്പെട്ടില്ല. സെപ്തംബര്‍ മാസത്തെ അരിയും ഓണം പ്രമാണിച്ചുള്ള സ്പെഷ്യല്‍ പഞ്ചസാരയും ഇതുവരെ നല്‍കിയിട്ടില്ലെന്നും ജോണി നെല്ലൂര്‍ കുറ്റപ്പെടുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി. മുഹമ്മദാലി, സംസ്ഥാന സെക്രട്ടറിമാരായ മുട്ടത്തറ ഗോപകുമാര്‍, ഉണ്ണികൃഷ്ണപിള്ള തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: