തിരുവനന്തപുരം: ഗോള്പെരുമഴയിലൂടെ ഫിഫ അണ്ടര്‍ 17 ലോകകപ്പിന് മുന്നോടിയായി സംഘടിപ്പിച്ച ക്യാമ്പെയിന് തുടക്കമായി. വണ്‍ മില്യണ്‍ ഗോള്‍ ഫുട്ബോള്‍ പരിപാടി മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ പ്രത്യേകം തയ്യാറാക്കിയ ഗോള്‍ പോസ്റ്റിലേക്ക് മുഖ്യമന്ത്രി ഗോള്‍ തൊടുത്തതോടെ സംസ്ഥാനത്തെ എല്ലായിടത്തും വണ്‍ മില്യണ്‍ ഗോള്‍ പരിപാടിക്ക് തുടക്കമായി. സ്പോര്‍ട്സ് കൗണ്‍സില്‍, കായിക യുവജനകാര്യ വകുപ്പ്, നെഹ്റു യുവകേന്ദ്ര, യുവജനക്ഷേമ ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പെയിന് സംഘടിപ്പിച്ചത്.
മുഖ്യമന്ത്രി ഗോളടിച്ച ശേഷം സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്, മന്ത്രിമാരായ എ.സി. മൊയ്തീന്, കടന്നപ്പള്ളി രാമചന്ദ്രന്, പ്രൊഫ. സി. രവീന്ദ്രനാഥ്, പി. തിലോത്തമന്, കെ. രാജു, എം.എം. മണി, കെ.കെ. ശൈലജ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ ഗോളുകളടിച്ചു. ഇന്നലെ വൈകുന്നേരം മൂന്നു മുതല്‍ രാത്രി ഏഴുവരെയായിരുന്നു 10 ലക്ഷം ഗോള്‍ അടിക്കാനുള്ള സമയം. വ്യത്യസ്ത മേഖലകളില്‍ നിന്നുള്ളവര്‍ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടന്ന വണ്‍ മില്യണ്‍ ഗോള്‍ പരിപാടിയില്‍ പങ്കെടുത്തു.
ചന്ദ്രശേഖരന് നായര്‍ സ്റ്റേഡിയത്തില്‍ നടന്ന സെലിബ്രിറ്റി ഫുട്ബോള്‍ മത്സരത്തില്‍ സ്പീക്കര്‍ ഇലവന് വിജയിച്ചു. സിഎം ഇലവനും സ്പീക്കര്‍ ഇലവനും തമ്മിലായിരുന്നു മത്സരം. സ്പീക്കര്‍ ഇലവനെ സ്പീക്കര്‍ ശ്രീരാമകൃഷ്ണനും മുഖ്യമന്ത്രി ഇലവനെ ഷാഫി പറമ്പില്‍ എംഎല്‍എയും നയിച്ചു. നിശ്ചിത സമയത്തിനുള്ളില്‍ ഇരു ടീമുകളും ഗോളുകള്‍ അടിക്കാത്തതിനെ തുടര്‍ന്ന് മത്സരം ഷൂട്ട് ഔട്ടിലേക്ക് പോകുകയായിരുന്നു. സ്പീക്കര്‍ ഇലവനില്‍ ടി.വി. രാജേഷ്, ആര്. രാജേഷ്, രാജു എബ്രഹാം എന്നിവര്‍ ലക്ഷ്യം കണ്ടപ്പോള്‍ മുഖ്യമന്ത്രി ഇലവനുവേണ്ടി ഫാഫി പറമ്പിലിനുമാത്രമേ ആശ്വാസ ഗോള്‍ നേടാനായുള്ളു. തുടര്‍ന്ന് ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫുട്ബോള്‍ മത്സരവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: