പാലക്കാട്: മംഗലാംകുന്നില്‍ ദളിത് പൂജാരിക്ക് നേരെ വീണ്ടും വധശ്രമം. വിളയൂര്‍ വേട്ടയ്ക്കൊരു മകന് ക്ഷേത്രത്തിലെ പൂജാരി പടുവാന്‍തൊടി വീട്ടില്‍ ബിജു നാരായണ ശര്‍മ്മക്ക് (32) നേരെയാണ് ആക്രമണമുണ്ടായത്. ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ മംഗലാംകുന്നിലെ വാടക വീട്ടില്‍ അതിക്രമിച്ച് കയറിയ അജ്ഞാതന്‍ ബിജുവിനെ വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
അടുക്കള വാതില്‍ പൊളിച്ചാണ് അക്രമി അകത്ത് കടന്നത്. മുഖംമൂടി ധരിച്ച ഇയാള്‍ ഉളി പോലുള്ള ആയുധം കൊണ്ട് ആകമിക്കുകയായിരുന്നെന്ന് ബിജു പറഞ്ഞു. ഭാര്യ അമൃതയും, രണ്ടു കുട്ടികളും ഒപ്പമുണ്ടായിരുന്നു. ഇവര്‍ ഒച്ചവച്ചതിനെ തുടര്‍ന്ന് അക്രമി ഓടി രക്ഷപ്പെട്ടു. പിന്നീട് നാട്ടുകാരെത്തി ശ്രീകൃഷ്ണപുരം പോലീസ് സ്റ്റേഷനില്‍ അറിയിച്ചതിനെ തുടര്‍ന്ന് ബിജുവിനെ മാങ്ങോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. ബിജുവിന്റെ കയ്യിലും കാലിലും നെഞ്ചിലും പരിക്കേറ്റിട്ടുണ്ട്.
ഇത് രണ്ടാം തവണയാണ് ബിജുവിന് നേരെ ആക്രമണം നടക്കുന്നത്. ദളിത് തന്ത്രിയും മാതൃകുലം ധര്‍മ്മരക്ഷാ ആശ്രമം മഠാധിപതിയുമായ ബിജു നാരായണ ശര്‍മ്മക്ക് നേരെ ആദ്യം ജൂണ്‍ ഏഴിനാണ് ആസിഡ് ആക്രമണം നടന്നത്. പുലര്‍ച്ചെ പട്ടാമ്പി വിളയൂരിലെ വീട്ടില്‍ നിന്ന് പൂജ ചെയ്യുന്ന ക്ഷേത്രത്തിലേക്ക് പോകുമ്പോഴാണ് ആക്രമണമുണ്ടായത്. വിളയൂര്‍ ടൗണില്‍ വെച്ച് അജ്ഞാതന്‍ മുഖത്തേക്ക് ആഡിഡ് ഒഴിക്കുകയായിരുന്നു.
കീഴ്ചുണ്ട് മുതല്‍ വയര്‍ വരെയുള്ള ഭാഗങ്ങളില്‍ ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹം മാസങ്ങളോളം ചികിത്സയിലായിരുന്നു. ബിജു ചികിത്സയ്ക്കു ശേഷം പൂജാ കര്‍മ്മങ്ങളൊന്നും ചെയ്തിരുന്നില്ല. അടുത്തിടെയാണ് മംഗലാംകുന്നില്‍ ഭാര്യവീടിനടുത്ത് വാടകക്ക് താമസം തുടങ്ങിയത്. താല്പര്യമുള്ള കുട്ടികള്‍ക്ക് വേദപഠനം നല്‍കിയിരുന്നു. ദളിതരെ ഉള്‍പ്പെടുത്തി ചണ്ഡികഹോമം നടത്താനും തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഫേസ് ബുക്ക് പോസ്റ്റില്‍ കഴിഞ്ഞ ദിവസം തനിക്ക് വധഭീഷണി ഉണ്ടായിരുന്നതായി ബിജു പറഞ്ഞു.
ദളിത് വിഭാഗങ്ങള്‍ക്കും വേദപഠനം നല്‍കുകയെന്ന ലക്ഷ്യത്തോടെ ആശ്രമം സ്ഥാപിച്ചതും നേതൃത്വം നല്‍കുന്നതും മഹാ ചണ്ഡാല ബാബ മഹരാജ് എന്ന് അറിയപ്പെടുന്ന ബിജു നാരായണ ശര്‍മ്മയാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അംഗീകാരം ലഭിച്ച ആദ്യത്തെ ദളിത് തന്ത്രിയാണ് ഇദ്ദേഹം.
ജാതിമത ഭേദമന്യെ എല്ലാവര്ക്കും സൗജന്യമായി വേദം പഠിപ്പിക്കുന്ന ബിജു നാരായണ ശര്‍മ്മക്കെതിരെ നടന്ന ആക്രമണത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. തനിക്കെതിരായി നടക്കുന്ന അക്രമങ്ങള്‍ ആസൂത്രിതമാണെന്നാണ് ബിജു പറയുന്നത് .
ആസിഡ് അക്രമം നടന്ന സംഭവത്തില്‍ അന്വേഷണം ഊര്‍ജ്ജിതമാക്കാനോ പ്രതികളെ കണ്ടെത്താനോ പോലീസിന് സാധിച്ചിട്ടില്ല. പോലീസിന്റെ നിഷ്ക്രിയത്വമാണ് വീണ്ടും അക്രമമുണ്ടാവാന്‍ കാരണമെന്നും ഉടന്‍ കുറ്റവാളികളെ പിടികൂടി സമൂഹത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും കൃത്യമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ പ്രതിഷേധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഹിന്ദു ഐക്യവേദി വ്യക്തമാക്കി. ബിജുവിന്റെ പരാതിയില്‍ ശ്രീകൃഷ്ണപുരം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: