കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുമ്പോഴും ജനപ്രിയനായകന് ദിലീപിന്റെ ജനപ്രീതിക്ക് കോട്ടമുണ്ടായില്ല. ഇന്നലെ 191 കേന്ദ്രങ്ങളില്‍ റിലീസ് ചെയ്ത രാമലീലയ്ക്ക് വന്‍ ജനപ്രവാഹമായിരുന്നു. സ്ത്രീകളും കുട്ടികളും ഉള്‍പ്പടെ കുടുംബസമേതമെത്തിയാണ് പലരും ചിത്രം കണ്ടത്. ദിലീപിന്റെ അറസ്റ്റും ജയില്‍വാസവുമായി ബന്ധപ്പെട്ട സംഭവങ്ങള്‍ യാദൃച്ഛികമായാണെങ്കിലും സിനിമയില്‍ കടന്നുവന്നിട്ടുണ്ട്. എന്നാല്‍, കേസും സിനിമയും രണ്ടായി കാണാന്‍ പ്രേക്ഷകര്‍ കാണിച്ച ചങ്കൂറ്റമാണ് രാമലീലയ്ക്ക് ഗുണമായത്.
ഇന്നലെ തന്നെ ഓണ്‍ലൈന്‍ വഴി ആദ്യ ഷോയ്ക്കുള്ള ടിക്കറ്റുകളില്‍ ഏറിയ പങ്കുംവിറ്റുപോയിരുന്നു. മള്‍ട്ടിപ്ലക്സുകളില്‍ പലയിടത്തും ആളുകള്‍ ടിക്കറ്റ് കിട്ടാതെ മടങ്ങി. കമ്മ്യൂണിസ്റ്റ് നേതാവായ അച്ഛനെ കൊന്ന കമ്മ്യൂണിസ്റ്റുകാരനായ നേതാവിനെ നായകനായ രാമനുണ്ണി (ദിലീപ്) കൊലപ്പെടുത്തുന്നതാണ് പ്രമേയം. കേസിന്റെ തുടക്കം മുതല്‍ സിനിമയില്‍ കൊലയാളിരാമനുണ്ണിയാണെന്ന തരത്തിലാണ് പോലീസ് അന്വേഷണം. കൊല നടന്ന് 24 മണിക്കൂറിനുള്ളില്‍ പ്രതിയെ സ്വയം തീരുമാനിച്ചു പോലീസ് എന്ന ദിലീപിന്റെ ഡയലോഗ് ഏറെ കൈയടി നേടി.
ദിലീപ് അറസ്റ്റിലാകുന്നതിന് മുമ്പേ തയ്യാറാക്കിയ തിരക്കഥയില്‍ ദിലീപ് ഇപ്പോള്‍ നേരിടുന്ന സമാന സംഭവങ്ങള്‍ യാദൃച്ഛികമായി കടന്നുവന്നതും സിനിമയെ വ്യത്യസ്തമാക്കുന്നു. മജിസ്ട്രേറ്റ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കാമെന്നും തള്ളിയാല്‍ ഹൈക്കോടതിയില്‍ നല്കാമെന്നുമൊക്കെയുള്ള ഡയലോഗുകളും ദിലീപിന്റെ ഇപ്പോഴത്തെ അവസ്ഥയുമായി ബന്ധപ്പെട്ട് നില്ക്കുന്നു.
നടിയെ ആക്രമിച്ച കേസും സിനിമയുടെ കഥയും ഒരുപോലെ നോക്കിക്കാണുന്ന പ്രേക്ഷകര്‍ക്ക് ത്രില്ലിങ്ങ് അനുഭവമാണ് രാമലീല നല്‍കുന്നത്. ദിലീപിന്റെ സ്ഥിരം തമാശകള്‍ ഇല്ല. പ്രേക്ഷകരെ ഒരിക്കലും മുഷിപ്പിക്കാതെ, ഇടയ്ക്കിടെ ട്വിസ്റ്റുകളുമായാണ് സിനിമ മുന്നോട്ടുപോകുന്നത്.
കൊലയാളി താനല്ലെന്ന് മാധ്യമങ്ങളെയും പോലീസിനെയും ബോധ്യപ്പെടുത്താന്‍ നായകന് കഴിയുന്നുണ്ട്. എന്നാല്‍, നായകന് തന്നെയാണ് കൊലയാളിയെന്ന് അമ്മ തിരിച്ചറിയുന്നതോടെയാണ് സിനിമ അവസാനിക്കുന്നത്.
ദിലീപ് ജയിലിലായതിനെത്തുടര്‍ന്ന് രണ്ടു തവണ രാമലീലയുടെ റിലീസ് നീട്ടിവെച്ചിരുന്നു. ചിത്രം റിലീസായ ഇന്നലെ അങ്കമാലി മജിസ്ട്രേറ്റ് കോടതി ദിലീപിന്റെ റിമാന്‍ഡ് കാലാവധി അടുത്ത മാസം 12 വരെ നീട്ടിയിരിക്കുകയാണ്. എന്നാല്‍, രാമലീലയുടെ വിജയത്തില്‍ ഫാന്‍സ് അസോസിയേഷന് പലയിടത്തും ആഹ്ലാദപ്രകടനം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: