കൊല്ലം: റെയില്‍വേ പ്ലാറ്റ്ഫോമിലെ ദുരിതജീവിതത്തില്നിന്ന് അഭയകേന്ദ്രത്തിന്റെ തണലിലേക്ക് കൂട്ടിക്കൊണ്ടുപോകാനെത്തിയ ജില്ലാ കളക്ടര്‍ക്കുമുന്നില്‍ പേച്ചിയമ്മ കൈ നീട്ടി. തീരാത്ത വേദനയെക്കുറിച്ച് പറഞ്ഞപ്പോള്‍ ഡോക്ടര്‍ കൂടിയായ കളക്ടര്‍ ആ കൈകള്‍ പരിശോധിച്ചു. ‘നല്ലൊരു സ്ഥലത്തേക്ക് പോകാം, എല്ലാം ശരിയാക്കാം’ എന്ന് അദ്ദേഹം പറഞ്ഞപ്പോള്‍ നാട്ടിലേക്ക് മടങ്ങിപ്പൊയ്ക്കൊള്ളാമെന്നായി വൃദ്ധ. അതു സമ്മതിച്ചു മുന്നോട്ടു നീങ്ങുന്നതിനിടെ അടുത്ത തവണ വരുമ്പോള്‍ ഇവിടെയുണ്ടെങ്കില്‍ എനിക്കൊപ്പം വരേണ്ടിവരുമെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. പേച്ചിയമ്മയ്ക്കൊപ്പം ഒന്നാമത്തെ പ്ലാറ്റ്ഫോമിലുണ്ടായിരുന്ന ഭദ്രകാളി, ചുടല എന്നീ സ്ത്രീകളും നാട്ടിലേക്ക് പോകാന്‍ ആഗ്രഹം പ്രകടിപ്പിച്ചു.
രണ്ടു മക്കളുണ്ടായിട്ടും റെയില്‍വേ സ്റ്റേഷനില്‍ അന്തിയുറങ്ങേണ്ട ഗതികേടിലായ അംബികാദേവിയമ്മയാണ് കളക്ടറുടെ ക്ഷണം ആദ്യം സ്വീകരിച്ചത്. കൊല്ലത്തുനിന്നുതന്നെയുള്ള ഇവര്‍ പകല്‍ ലോട്ടറി വിറ്റ് ഉപജീവനം നടത്തിയശേഷമാണ് രാത്രി ഇവിടെ എത്തിയിരുന്നത്. പ്ലാറ്റ്ഫോമിലെ കസേരയില്‍ ഒപ്പമിരുന്ന കളക്ടറോട് സംസാരിക്കുമ്പോള്‍ അംബികാദേവിയമ്മയുടെ കണ്ണുകള്‍ നിറഞ്ഞു.
വിജനമായ അഞ്ചാമത്തെ പ്ലാറ്റ്ഫോമിലെ ഇരുട്ടില്‍ ഭാണ്ഡക്കെട്ടും ചേര്‍ത്തുപിടിച്ചിരുന്ന ആനന്ദ സ്മൃതിനഷ്ടത്തോട് മത്സരിച്ച് മഹാരാഷ്ട്രയില്‍ തനിക്കൊരു വീടും കുടുംബാംഗങ്ങളുമുണ്ടെന്ന് ഓര്‍ത്തെടുത്തു. സ്വസ്ഥമായ ഒരിടത്ത് താമിച്ച് ആരോഗ്യം വീണ്ടെടുത്തശേഷം വീട്ടിലേക്ക് മടങ്ങാമെന്ന നിര്‍ദേശം സ്വീകരിച്ച അയാള്‍ ഭാണ്ഡക്കെട്ടുമെടുത്ത് കളക്ടര്‍ക്കൊപ്പം നടന്നു നീങ്ങി.
ഏറെക്കാലമായി റെയില്‍വേ സ്റ്റേഷനില്‍ കഴിയുന്നവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് കളക്ടര്‍ ഡോ. എസ്. കാര്ത്തികേയന് ചൊവ്വാഴ്ച്ച രാത്രി ഒമ്പതേകാലോടെ ഇവിടെ എത്തിയത്. കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ പൊതുജനങ്ങള്‍ നല്കിയ നിര്‍ദേശം പരിഗണിച്ചായിരുന്നു നടപടി. നേരത്തെ കളക്ടറുടെ അധ്യക്ഷതയില്‍ നടന്ന ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: