തിരുവനന്തപുരം: ദേവി ഇല്ലെങ്കിലും പരിഭവം കൂടാതെ അമ്പലത്തിനു മുന്നില്‍ ദേവിയെ സങ്കല്‍പ്പിച്ച് ആദ്യാക്ഷരം കുറിക്കാന്‍ എത്തിച്ചേരുന്നത് നൂറുകണക്കിന് കുരുന്നുകള്‍. പദ്മനാഭപുരം കൊട്ടാരത്തിലെ തേവാരക്കെട്ട് സരസ്വതിക്ഷേത്രത്തിലാണ് അത്യപൂര്‍വ്വമായ എഴുത്തിനിരുത്ത് ചടങ്ങ് നടക്കുന്നത്.
നവരാത്രി പൂജ നടക്കുമ്പോള്‍ സരസ്വതിവിഗ്രഹം തിരുവനന്തപുരത്ത് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിലായിരിക്കും. വര്‍ഷത്തില്‍ 349 ദിവസം തങ്ങള്‍ പൂജിച്ച് ആരാധിക്കുമ്പോള്‍ നവരാത്രി വിഗ്രഹ ഘോഷയാത്രയിലും തുടര്‍ന്ന് പദ്മനാഭസ്വാമിക്ഷേത്രത്തിലെ നവരാത്രി മണ്ഡപത്തിലുമായിരിക്കും 16 ദിവസം സരസ്വതി ദേവി വിഗ്രഹം. രാജഭരണകാലത്ത് നടന്നുവന്ന ഈ ആചാരം ഇന്നും മുറതെറ്റാതെ നടക്കുമ്പോള്‍ പദ്മനാഭപുരം നിവാസികള്‍ക്ക് ദേവിയില്ലെങ്കിലും കുരുന്നുകളെ എഴുത്തിനിരുത്തുന്നതില് തെല്ലും പരിഭവമില്ല.
തിരുവിതാംകൂറിന്റെ തലസ്ഥാനം തിരുവനന്തപുരത്തേക്ക് മാറ്റിയതോടെയാണ് പദ്മനാഭപുരം കൊട്ടാരത്തില്‍ നടന്നിരുന്ന നവരാത്രിആഘോഷങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റിയത്. ഇതിലേക്കായി വിഗ്രഹങ്ങളെ ഘോഷയാത്രയായി തിരുവനന്തപുരത്ത് എത്തിക്കാന്‍ സ്വാതിതിരുനാള്‍ മാഹാരാജാവായിരുന്നു ഉത്തരവിട്ടത്. അന്നുമുതല്‍ വര്‍ഷത്തില്‍ 16 ദിവസം ദേവി തേവാരക്കെട്ട് സരസ്വതി ക്ഷേത്രത്തില്‍ ഉണ്ടാകാറില്ല.
നവരാത്രി ആഘോഷം തിരുവനന്തപുരത്തേക്ക് മാറ്റിയെങ്കിലും പദ്മനാഭപുരം കൊട്ടാരത്തിലെ നവരാത്രി മണ്ഡപത്തില്‍ ഇന്നും നവരാത്രി സംഗീത സദസ്സ് നടക്കുന്നുണ്ട്. വിദ്യാരംഭ ദിവസം രാവിലെ മുതല്‍ തേവാരക്കെട്ട് സരസ്വതി ക്ഷേത്രത്തിനു മുന്നില്‍ വിദ്യാരംഭ ചടങ്ങുകള്‍ നടക്കും. സരസ്വതിവിഗ്രഹത്തെ മനസ്സില്‍ സങ്കല്‍പ്പിച്ച് ആചാര്യന്മാര് കുഞ്ഞുങ്ങള്‍ക്ക് ഹരിശ്രീകുറിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: