തിരുവനന്തപുരം: തമ്പാനൂരില്‍ ഷാഡോ പോലീസ് ചമഞ്ഞ് പിടിച്ചുപറി നടത്തിയ രണ്ടുപേര്‍ പിടിയില്‍. ശാന്തിവിള കുറുവാണി മുസ്ലീംപള്ളിക്കു സമീപം റ്റിസി 60/617, ചരുവിളാകത്ത് പുത്തന്‍വീട്ടില്‍ അലിയാരുകുഞ്ഞ് മകന് ഇരുമ്പ് പൊടിയന് എന്ന ഷിബു, കൂട്ടാളി പരുത്തിക്കുഴി മദ്രസ റോഡില്‍ റ്റിസി 63/32, പുതുവല്‍ പുത്തന്‍വീട്ടില്‍ അബുബേക്കര്‍ മകന് ഹസൈന് എന്നിവരെ തമ്പാനൂര്‍ എസ്ഐ കെ.എല്‍. സമ്പത്ത് പിടികൂടുകയായിരുന്നു.
തമ്പാനൂര്‍ കെഎസ്ആര്‍ടിസി ബസ് സ്റ്റാന്റില്‍നിന്ന് തൂത്തുക്കുടിക്കു പോകുന്നതിനായി വന്ന തിരുപാര്പ്പിനോട് സ്കൂട്ടറില്‍വന്ന പ്രതികള്‍ ഷാഡോ പോലീസ് ആണെന്നു പറഞ്ഞ് കൈവശം കഞ്ചാവ് ഉണ്ടോ എന്നു ചോദിച്ചു വിരട്ടി. സ്കൂട്ടറിന്റെ പുറകില്‍ ഇരുന്ന പ്രതി തിരുപാര്പ്പിന്റെ ദേഹത്തില്‍ തപ്പി ഷര്‍ട്ടിന്റെ അകത്തെ പോക്കറ്റില്‍നിന്ന് 42,000 രൂപ പിടിച്ചുപറിച്ചു. തിരുപാര്പ്പ് പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. 26ന് രാത്രി ന്യൂ തീയേറ്റര്‍ ഭാഗത്ത് എസ്ഐ സമ്പത്ത് മഫ്തിയില്‍ നില്ക്കുന്ന സമയം സംഭവം ആവര്‍ത്തിച്ചു. എസ്ഐയെ കണ്ട് വാഹനം എടുത്തു കടന്നുകളഞ്ഞ പ്രതിയെ പിന്തുടര്ന്നു പിടികൂടുകയായിരുന്നു. പ്രതികള്‍ക്ക് മ്യൂസിയം സ്റ്റേഷനില്‍ മാല പിടിച്ചുപറിച്ച് കേസുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: