സുല്‍ത്താന്റെ ചിത്രവുമായി ഹബീബ
വിഴിഞ്ഞം/തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട് കാണാനെത്തിയ ഷാര്‍ജാ ഭരണാധികാരിക്ക് ഛായാചിത്രമൊരുക്കി വ്യത്യസ്തനാകുകയാണ് ഹബീബ് റഹ്മാന് എന്ന കലാകാരന്. ജലഛായത്തില്‍ തയ്യാറാക്കിയ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രം സുല്‍ത്താന്‍ സമര്‍പ്പിക്കാന്‍ സാധിച്ചതില്‍ സംതൃപ്തനാണ് ഇദ്ദേഹം. 36 ഇഞ്ച് ഉയരവും 26 ഇഞ്ച് വീതിയുമുള്ള രീതിയിലാണ് ചിത്രം തയ്യാറാക്കിയിരുന്നത്. സുല്‍ത്താന്‍ എത്തിയ ദിവസം തന്നെ ഹബീബും തിരുവനന്തപുരത്ത് എത്തിയിരുന്നു. എന്നാല്‍ പ്രോട്ടോകോളുമായി ബന്ധപ്പെട്ട് സുല്‍ത്താന്‍ നേരിട്ട് നല്കാന് ഹബീബിന് സാധിച്ചില്ല. മുഖ്യമന്ത്രി ഒരുക്കിയ ചായസത്കാരത്തില്‍ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു. സ്വന്തം ചിത്രത്തിന്റെ മനോഹാരിത മനസ്സിലാക്കിയ സുല്‍ത്താന്‍ തനിക്ക് ലഭിച്ച സമ്മാനങ്ങളില്‍ ഇതും ഉള്‍പ്പെടുത്തുകയായിരുന്നു. ചിത്രത്തിന്റെ വലിപ്പ കൂടുതല്‍ കാരണം കൊണ്ടുപോകാന്‍ ചില ബുദ്ധിമുട്ടുകള്‍ അധികൃതര്‍ അറിയിച്ചിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ആകര്‍ഷണീയത ബുദ്ധിമുട്ടുകളെ തരണം ചെയ്യുകയായിരുന്നു.
കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ ഹബീബ് വിവിധ മേഖലകളില്‍ അറിയപ്പെടുന്ന കലാകാരനാണ്. നടന്, ആര്‍ട്ട് ഡയറക്ടര്‍, കാര്‍ട്ടൂണിസ്റ്റ്, അനിമേറ്റര്‍, ഡിസൈനര്‍, മോഡല്‍ തുടങ്ങിയ രംഗത്തെ സജീവസാന്നിധ്യമാണ്. പ്രശസ്തമായ ഒട്ടനവധി കോര്‍പ്പറേറ്റ് സംഘടനകളുടെ ഔദ്യോഗിക ഡിസൈനര്‍ കൂടിയാണ് ഇദ്ദേഹം. ഷാര്‍ജയിലെ രാജകുടുംബാംഗങ്ങളുടെ എല്ലാം ചിത്രങ്ങള്‍ ജലഛായത്തില്‍ ഹബീബ് തയ്യാറാക്കി കഴിഞ്ഞു. നവംബര്‍ മാസം ആദ്യവാരത്തില്‍ ഷാര്‍ജയില്‍ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയില്‍ ഈ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ഒരു മലയാളിയുടെ പതിനഞ്ചോളം ചിത്രങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ആദ്യമേള എന്ന നിലയിലാണ് വ്യത്യസ്തമാകുന്നത്. ഡിസംബര്‍ മാസത്തില്‍ യുഎഇ ദേശീയദിനത്തിലും ഈ ചിത്രങ്ങള്‍ പ്രദര്‍ശനത്തിനുണ്ടാകും. ചെറുപ്പത്തില്‍ തന്നെയുള്ള കലാവാസനയെ ക്രമാനുഗതമായി വളര്‍ത്തിയെടുത്താണ് ഹബി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ കലാകാരന് ശ്രദ്ധാകേന്ദ്രമാകുന്നത്. ദുബായ് കേന്ദ്രമാക്കിയാണ് ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനം. കലയ്ക്ക് ജാതിയും മതവുമില്ലെന്നും അത് ആത്മാവിന്റെ ആവിഷ്കാരമാണ് എന്നുമാണ് ഹബീബിന്റെ പക്ഷം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: