ബെംഗളൂരു: ഏകദിനത്തില്‍ ഇന്ത്യയുടെ അപരാജിത കുതിപ്പിന് വിരാമം. ഇന്നലെ ഓസ്ട്രേലിയക്കെതിരെ നടന്ന നാലാം ഏകദിനത്തില്‍ ഇന്ത്യ 21 റണ്‍സിന്റെ തോല്‍വി ഏറ്റുവാങ്ങി.
തുടര്‍ച്ചയായ ഒമ്പത് വിജയങ്ങള്‍ക്കുശേഷമുള്ള ആദ്യ തോല്‍വി. ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ നൂറാം ഏകദിനം കളിക്കാനിറങ്ങി സെഞ്ചുറി നേടിയ ഡേവിഡ് വാര്‍ണറുടെയും (124) ആരോണ്‍ ഫിഞ്ചിന്റെയും (94) തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ അഞ്ച് വിക്കറ്റിന് 334 റണ്‍സ് അടിച്ചുകൂട്ടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും വിജയത്തിലേക്കെത്താനായില്ല. ഇന്ത്യന്‍ പോരാട്ടം എട്ട് വിക്കറ്റിന് 313 റണ്‍സിലൊതുങ്ങി. 67 റണ്‍സെടുത്ത കേദാര്‍ ജാദവ്, 65 റണ്‍സെടുത്ത രോഹിത് ശര്‍മ്മ, 53 റണ്‍സെടുത്ത രഹാനെ, 41 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തിയെന്നു മാത്രം.
ആദ്യ മൂന്ന് മൂന്നു മത്സരങ്ങളും സ്വന്തമാക്കി പരമ്പര നേടിയ ഇന്ത്യ മൂന്ന് മാറ്റങ്ങളുമായാണ് ഇറങ്ങിയത്. ഭുവനേശ്വര്‍ കുമാര്‍, ബുംറ, കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് വിശ്രമം നല്കി. ഉമേഷ് യാദവ്, മുഹമ്മദ് ഷാമി, അക്സര്‍ പട്ടേല്‍ എന്നിവരെ ടീമില്‍ ഉള്‍പ്പെടുത്തി. ഓസ്ട്രേലിയ രണ്ട് മാറ്റങ്ങള്‍ വരുത്തി. മാക്സ്വെല്ലിന് പകരം മാത്യു വെയ്ഡും പരിക്കേറ്റ ആഷ്ടണ്‍ അഗറിന് പകരം സാംപയും കളത്തിലെത്തി.
നേരത്തെ ടോസ് നേടി ബാറ്റിങ്ങ് തെരഞ്ഞെടുത്ത ഓസ്ട്രേലിയക്ക് ഓപ്പണര്‍മാര്‍ ഉജ്ജ്വല തുടക്കമാണ് നല്‍കിയത്. ആദ്യ 10 ഓവറില്‍ 63 റണ്‍സെടുത്ത ഇരുവരും മികച്ച ഇന്നിങ്സിനുള്ള അടിത്തറയിട്ടു. ഇതോടെ പേസ് ബോളര്‍മാരെ പിന്‍വലിച്ച് കോഹ്ലി സ്പിന്നര്‍മാരെ പരീക്ഷിച്ചെങ്കിലും അവര്‍ക്കും ഫിഞ്ചിനെയും വാര്‍ണറെയും കാര്യമായി പരീക്ഷിക്കാനായില്ല.
8.5 ഓവറില്‍ അര്‍ദ്ധസെഞ്ചുറി കൂട്ടുകെട്ട് പൂര്‍ത്തിയാക്കിയ സഖ്യം, 15.4 ഓവറില്‍ നൂറു കടന്നു.
അതിനിടെ 45 പന്തില്‍ എട്ടു ബൗണ്ടറിയും ഒരു സിക്സുമായി വാര്‍ണര്‍ അര്‍ധസെഞ്ചുറി പിന്നിട്ടു. പിന്നാലെ 65 പന്തില്‍ ഏഴു ബൗണ്ടറി ഉള്‍പ്പെടെ ഫിഞ്ചും അര്‍ധസെഞ്ചുറി കടന്നു. 25.3 ഓവറില്‍ ഓസീസ് സ്കോര്‍ 150 കടന്നു. അധികം കഴിയുംമുന്നേ 103 പന്തില്‍ 10 ബൗണ്ടറിയും മൂന്നു സിക്സും ഉള്‍പ്പെടെ ഡേവിഡ് വാര്‍ണര്‍ സെഞ്ചുറിയിലെത്തി.
31.3 ഓവറില്‍ വിക്കറ്റ് നഷ്ടം കൂടാതെ ഓസീസ് 200 കടന്നതോടെ ഇത്തവണ കടുത്ത വെല്ലുവിളി ഉയര്‍ത്തുന്ന സ്കോര്‍ ഓസീസ് കണ്ടെത്തുമെന്ന് ഉറപ്പായി. എന്നാല്‍ സ്കോര്‍ 231ല്‍ നില്‍ക്കെ ഡേവിഡ് വാര്‍ണറെ കേദാര്‍ യാദവ് പുറത്താക്കിയത് മത്സരത്തില്‍ വഴിത്തിരിവായി. 119 പന്തില്‍ 12 ബൗണ്ടറിയും നാലു സിക്സും ഉള്‍പ്പെടെ 124 റണ്‍സെടുത്ത വാര്‍ണറെ അക്ഷര്‍ പട്ടേല്‍ പിടികൂടുകയായിരുന്നു. ഇതേ സ്കോറില്‍ തന്നെ ഫിഞ്ചും മടങ്ങി. തുടര്‍ച്ചയായ രണ്ടാം സെഞ്ചുറിയിലേക്കു കുതിക്കുകയായിരുന്ന ഫിഞ്ചിനെ ഉമേഷ് യാദവിന്റെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യയാണ് ക്യാച്ചെടുത്തു 96 പന്തില്‍ 10 ബൗണ്ടറിയും മൂന്നു സിക്സും ഉള്‍പ്പെടെ ഫിഞ്ച് 94 റണ്‍സെടുത്തു ഫിഞ്ച്.
ഇവര്‍ക്ക് പിന്നാലെ അഞ്ചു പന്തില്‍ മൂന്നു റണ്‍സുമായി ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തും പുറത്തായതോടെ മൂന്നിന് 236 റണ്‍സ് എന്ന നിലയിലായി സന്ദര്‍ശകര്‍. പിന്നീട് ട്രാവിഡ് ഹെഡ് (38 പന്തില്‍ 29), പീറ്റര്‍ ഹാന്‍ഡ്സ്കോംബ് (30 പന്തില്‍ 43) എന്നിവര്‍ ഭേദപ്പെട്ട പ്രകടനമാണ് ഓസീസ് സ്കോര്‍ 334-ല്‍ എത്തിച്ചത്. ഇന്ത്യയ്ക്കായി ഉമേഷ് യാദവ് 10 ഓവറില്‍ 71 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കും മികച്ച തുടക്കം ലഭിച്ചു. ഒന്നാം വിക്കറ്റില്‍ രോഹിത് ശര്‍മ്മയും അജിന്‍ക്യ രഹാനെയും ചേര്‍ന്ന് 106 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 66 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത രഹാനെയാണ് ആദ്യം മടങ്ങിയത്. റിച്ചാര്‍ഡ്സന്റെ പന്തില്‍ ഫിഞ്ച് പിടികൂടി.
സ്കോര്‍ 135-ല്‍ എത്തിയപ്പോള്‍ രോഹിത്തും മടങ്ങി. 55 പന്തില്‍ ഒരു ഫോറും അഞ്ച് സിക്സുമടക്കം 65 റണ്‍സെടുത്ത രോഹിത്ത് റണ്ണൗട്ടായി. അധികം കഴിയും മുന്നേ 21 റണ്ണെടുത്ത കോഹ്ലിയും മടങ്ങിയതോടെ ഇന്ത്യ മൂന്നിന് 147 എന്ന നിലയില്‍. പിന്നീട് ഹാര്‍ദ്ദിക് പാണ്ഡ്യയും കേദാറും ചേര്‍ന്ന് സ്കോര്‍ 225-ല്‍ എത്തിച്ചു. 40 പന്തില്‍ നിന്ന് 41 റണ്‍സെടുത്ത പാണ്ഡ്യയെ സാംബയുടെ പന്തില്‍ വാര്‍ണര്‍ പിടികൂടി.
സ്കോര്‍ 286-ല്‍ എത്തിയപ്പോള്‍ 67 റണ്‍സെടുത്ത കേദാര്‍ ജാദവും 289-ല്‍ നില്‍ക്കേ 33 റണ്‍സെടുത്ത മനീഷ് പാണ്ഡെയും മടങ്ങിയതോടെ ഇന്ത്യ തോല്‍വി മണത്തു. സ്കോര്‍ 301-ല്‍ എത്തിയപ്പോള്‍ 13 റണ്‍സെടുത്ത ധോണിയും മടങ്ങിയതോടെ ഇന്ത്യ പരാജയം മണത്തു. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റിച്ചാര്‍ഡ്സണും രണ്ടെണ്ണം നേടിയ കള്ട്ടര്നീലുമാണ് ഇന്ത്യയെ പരാജയത്തിലേക്ക് തള്ളിയിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: