ചേര്‍ത്തല: ഗ്രാമീണ മേഖലയില്‍ ബ്ലേഡ് മാഫിയ പിടിമുറുക്കുന്നു. പട്ടണക്കാട്, തുറവൂര്‍, കടക്കരപ്പള്ളി, ചേര്‍ത്തല തെക്ക് പഞ്ചായത്തുകളിലാണ് സംഘത്തിന്റെ പ്രവര്‍ത്തനം തകൃതിയായി നടക്കുന്നത്.
വീടുകളും സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് പണം പലിശയ്ക്ക് നല്കുന്ന സംഘങ്ങളുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. വീട്ടമ്മമാരാണ് ഇവരുടെ വലയില്‍ വീഴുന്നവരിലധികവും. ഇരുപത് ശതമാനം വരെ പലിശയ്ക്ക് യാതൊരു ഈടുമില്ലാതെ ഇവര്‍ പണം നല്‍കും.
പലിശയും മുതലും പിരിക്കുന്നതിനായി പ്രത്യേക ഏജന്റുമാരെ നിയമിച്ചിട്ടുണ്ട്. അടവ് മുടങ്ങിയാല്‍ ഗുണ്ടാ സംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുമത്രേ. ആഴ്ച തോറും വീടുകളിലെത്തി പണം വാങ്ങുകയാണ് ഇവരുടെ രീതി.
വ്യാപാരികള്‍ക്ക് ദിവസേന തുക അടയ്ക്കുന്നതിനുള്ള ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അമിത പലിശ ഈടാക്കുന്നതായി പരാതിയുണ്ടെങ്കിലും ഭീതിമൂലം ചോദ്യം ചെയ്യാനാകാത്ത അവസ്ഥയിലാണ് ഇടപാടുകാരില്‍ പലരും.
വായ്പ കൃത്യമായി അടച്ച് ഇടപാട് അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നവരെ കൂടുതല്‍ പണം കടമായി നല്‍കിയാണ് സംഘം വരുതിയിലാക്കുന്നത്. തമിഴ്നാട്ടില്‍ നിന്ന് എത്തുന്ന സംഘങ്ങളാണ് പണമിടപാടുകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
ഓപ്പറേഷന് കുബേര പ്രഹസനമായതോടെ പണമിടപാട് സംഘങ്ങള്‍ സജീവമായതായാണ് വിവരം. തീരമേഖലയിലടക്കം സംഘം പിടിമുറുക്കുന്നതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: