ആലപ്പുഴ: തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഷിക പദ്ധതി നിര്‍വഹണത്തില്‍ ജില്ല പിന്നില്‍, 14.69 ശതമാനമാണ് നിലവില്‍ ജില്ലയിലെ പദ്ധതി വിനിയോഗം. വേഗത്തിലാക്കുന്നതിനും അവലോകനം ചെയ്യുന്നതിനുമായി ബ്ലോക്ക്തല അവലോകനയോഗങ്ങള്‍ ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ പറഞ്ഞു. ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ആധ്യക്ഷ്യം വഹിക്കുകയായിരുന്നു അദ്ദേഹം.
ബ്ലോക്ക്തലത്തിലുള്ള പഞ്ചായത്ത് പ്രസിഡന്റുമാരുടെയും പദ്ധതി നിര്‍വഹണ ഓഫീസര്‍മാരുടെയും യോഗമാണ് ചേരുന്നത്. അമ്പലപ്പുഴ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ബ്ലോക്കിലെ പഞ്ചായത്തുകളുടെയും യോഗം നാലിന് രാവിലെ 10.30ന് ജില്ലാ ആസൂത്രണ സമിതി ഹാളില്‍ നടക്കും.
ചമ്പക്കുളം, വെളിയനാട് ബ്ലോക്കുകളിലെ യോഗം അന്ന് ഉച്ചകഴിഞ്ഞ് 2.30നും നടക്കും. മുതുകുളം, മാവേലിക്കര ബ്ലോക്കുകളുടെ യോഗം ഒക്ടോബര്‍ അഞ്ചിന് രാവിലെ 10.30നും ഭരണിക്കാവ്, ചെങ്ങന്നൂര്‍ ബ്ലോക്കുകളുടെ യോഗം ഉച്ചകഴിഞ്ഞ് 2.30നും ചേരും. നഗരസഭകളുടെ യോഗം ഒക്ടോബര്‍ ആറിന് നടക്കും.
റീടെണ്ടര്‍ അടക്കമുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ച് വിനിയോഗം വേഗത്തിലാക്കാന്‍ ജില്ലാ കളക്ടര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
ഡെപ്പോസിറ്റ് ജോലികള്‍ വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്ന അവസ്ഥയുണ്ടെന്നും ഇത് വേഗത്തിലാക്കാന്‍ നടപടി വേണമെന്നും ആസൂത്രണസമിതിയംഗമായ ജില്ലാ പഞ്ചായത്തംഗം വിശ്വന് പടനിലം ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുമെന്ന് കളക്ടര്‍ പറഞ്ഞു.
ജിഎസ്ടി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി കരാറുകാര്‍ ടെണ്ടര്‍ എടുക്കാത്ത സ്ഥിതിയുണ്ടെന്നും ജില്ലാപഞ്ചായത്തിന്റെ 33 പ്രവൃത്തികളില്‍ രണ്ടെണ്ണം മാത്രമാണ് കരാറുകാര്‍ ഏറ്റെടുത്തിട്ടുള്ളതെന്നും പ്രശ്നം പരിഹരിക്കാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ വേണമെന്നും ആസൂത്രണ സമിതിയംഗമായ ജില്ലാപഞ്ചായത്തംഗം ജോണ്‍ തോമസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: