നാക്കുകൊണ്ട് ജീവിക്കുന്നവരാണല്ലോ നമ്മില്‍ പലരും. ഇംഗ്ലീഷ് ഭാഷ വന്നതോടുകൂടി അതു കുറച്ചധികവുമായിട്ടുണ്ട്.
അമ്പലത്തില്‍ പോയിനിന്ന് കേസു കെട്ടെല്ലാം പുറത്തെടുക്കുന്നവരെ നമുക്ക് കാണാം. അരമണിക്കൂര്‍ കഴിഞ്ഞാലും അവര്‍ ശ്രീകോവിലിനുമുന്നില്‍ നിന്ന് മാറില്ല. ആയിക്കോട്ടെ. സര്‍വ്വേശ്വരാ എന്നുപറഞ്ഞാണ് നാം ആവലാതിയുടെ കെട്ടഴിക്കുന്നത്. സര്‍വ്വേശ്വരന്റെ കൈയില്‍ നമ്മുടെ ദുഃഖത്തിന്റെ കണക്കും കാണാതെ വരില്ലല്ലോ. ഒരു സൂചിപ്പിച്ചാല്‍ പോരെ.
മാതാ അമൃതാനന്ദമയി ദേവിയുടെ അടുത്തുവരുന്ന ഭക്തരും പറയും. അമ്മേ അന്നു ഞാന്‍ പറഞ്ഞ കാര്യം ഓര്‍മ്മയുണ്ടല്ലോ. ചിലര്‍ കഥ വിസ്തരിക്കാന്‍ തുടങ്ങും. അമ്മ പറയും ഓര്‍മ്മയുണ്ട് മോളെ. മോളുടെ സമയം ശരിയല്ല. കര്‍മ്മഫലങ്ങള്‍ കുറേയൊക്കെ അനുഭവിക്കാതെ തരമില്ല. എന്നാലും അമ്മ സങ്കല്പ്പിക്കാം എന്നുപറഞ്ഞാല്‍ നമുക്ക് ആശ്വസിക്കാം. അമ്മുടെ കൃപ നമ്മുടെ കാലദോഷത്തെയും മാറ്റി നിര്‍ത്തും.
മഹാത്മാക്കളുടെ മുന്നില്‍ സത്യസന്ധതയോടെ മാത്രമേ പെരുമാറാവൂ. മറ്റുള്ളവരുടെ മുന്നില്‍ കള്ളം കാണിക്കണമെന്നല്ല. നമ്മുടെ ചിന്തകള്‍പോലും അറിയാനുള്ള കഴിവ് മഹാത്മാക്കള്‍ക്കുണ്ട്. പാപം ചെയ്താലും പള്ളിയില്‍ കുമ്പസാരം വച്ചിരിക്കുന്നത് സ്വയം തിരുത്താനാണ്. ഏറ്റുപറയുന്നത് പകുതിദോഷം തീര്‍ക്കും. ശുദ്ധനും പശ്ചാത്തപിക്കുന്നവനും ദൈവത്തിന് തുല്യരാണ്. ‘ഈ പശ്ചാത്താപമേ പ്രായശ്ചിത്തം’ എന്നാണല്ലോ.
തെറ്റ് ചെയ്യാത്തവരേക്കാള്‍ ആദരിക്കണം തെറ്റ് ചെയ്തിട്ട് പശ്ചാത്തപിക്കുന്നവരെ. സാഹചര്യങ്ങള്‍ നല്ലതായതുകൊണ്ടാണ് പലരും തെറ്റ് ചെയ്യാത്തത്. നമുക്ക് കഴിയേണ്ടത് സാഹചര്യങ്ങളില്‍ പിടിച്ചുനില്‍ക്കാനാണ്. മനസ്സിനെ നിയന്ത്രണത്തില്‍ കൊണ്ടുവരാനാണ്.
രുക്മിണിയമ്മ,
ചവറ, കൊല്ലം
സ്ഥാനാര്‍ത്ഥി സാറാമ്മമാര്‍ അറിയാന്‍
വിമാനത്താവളങ്ങളും മുക്കിനുമുക്കിനു മെഡിക്കല്‍ കോളജും മെട്രോ റെയിലും മാളുകളുമൊക്കെ കൊണ്ടുവരുന്നതു നല്ലതുതന്നെ. ഒരു മഴപെയ്യുമ്പോള്‍ വെള്ളക്കെട്ടില്‍ മുങ്ങിപ്പൊങ്ങുന്ന ജനം എങ്ങനെ വിമാനത്തിലും മെട്രോ റെയിലിലും കയറിപ്പറ്റും എന്നുകൂടി ബുദ്ധിയുള്ള ഭരണാധികാരികളും ജനപ്രതിനിധികളും ആലോചിച്ചാല്‍ കൊള്ളാം.
ടൂറിസ്റ്റുകള്‍ വരുന്ന കാര്യം പോകട്ടെ. ഇവിടെയുള്ളവര്‍ക്ക് മര്യാദയ്ക്ക് കഴിയണ്ടേ.
എന്തൊക്കെയുണ്ടായിട്ടും എന്ത് കാര്യം? ഒരു മഴപെയ്താല്‍ തിരുവനന്തപുരവും കൊച്ചിയുമൊക്കെ ഏതു പരുവത്തിലാണ് ആകുന്നതെന്ന് രാഷ്ട്രീയ മേലാളന്മാര് കാണുന്നുണ്ടല്ലോ. ആനക്കാര്യങ്ങളൊന്നും ഇവിടെ ഏമാന്മാര് നടത്തേണ്ട. അല്‍പ്പം ടൗണ്‍ പ്ലാനിങ് അറിയാവുന്ന ഉദ്യോഗസ്ഥരെക്കൊണ്ട് ഈ ഡ്രയിനേജ് സിസ്റ്റങ്ങളും കനാല്‍ ശുദ്ധീകരണവും ആത്മാര്‍ത്ഥതയോടെ നടത്തിയാല്‍ മതി. വാക്ക് ശ്രദ്ധിക്കുക-ആത്മാര്‍ത്ഥത. ആരെയെങ്കിലും ബോധിപ്പിക്കാനും അണികള്‍ക്ക് പണമുണ്ടാക്കാനും ആകരുത് ഈ ‘നന്നാക്കല്‍.’
കക്കൂസിന് കല്ലുകെട്ടാന്വരെ തയ്യാറാകുന്ന ഒരു പ്രധാനമന്ത്രി നമുക്കുണ്ട്. അത്രയുമൊന്നും ഇല്ലെങ്കിലും ഒരല്‍പ്പം സ്നേഹം ഈ മലയാള നാടിനോട് കാണിക്കൂ. ഈശ്വരന് എല്ലാം അനുഗ്രഹിച്ചുതന്നിരിക്കുന്ന നാടാണിത്. മനുഷ്യര്‍ക്ക് ബുദ്ധിയും തന്നിട്ടുണ്ട്. കൂടിപ്പോയെന്ന ഒരു കുഴപ്പമേയുള്ളൂ. ഇനി വേണ്ടത് നട്ടെല്ലുമുട്ടെ അല്‍പ്പം നേര്. പറച്ചിലിലും പ്രവൃത്തിയിലും. വ്യവസായ മ്യൂസിയവും നക്ഷത്രബംഗ്ലാവും ബഹിരാകാശ പേടകശാലകളുമൊക്കെ നമുക്ക് വഴിയേ ഉണ്ടാക്കാം. തല്ക്കാലം പള്ളിക്കുടം പിള്ളേര് വെള്ളത്തില്‍ വീഴാതെ വീട്ടിലെത്താനുള്ള വഴിയൊരുക്കാം.
ദയവായി കൂടുതല്‍ ജോലിക്കാരെ നിയമിച്ച് വെള്ളക്കെട്ട് ഇല്ലാതാക്കാനും ഗവണ്മെന്റ് ഓഫീസുകളും സ്കൂളുകളും മറ്റും അല്‍പ്പം വൃത്തിയാക്കി ഇടാനും കുട്ടികളെ ശ്വാസകോശരോഗങ്ങളില്നിന്ന് രക്ഷിക്കാനും നോക്കുക. അങ്ങനെയെങ്കിലും അല്‍പ്പം ശരിയാക്കല്‍ പരിപാടി നടത്തുക. കേരളം രക്ഷപ്പെടട്ടേ!
കെ. അംബുജാക്ഷന്,
പാലാരിവട്ടം,എറണാകുളം
സന്ധ്യകള്‍ ഉണ്ടാകുന്നത്
‘സംസ്കൃതി’യിലെ ‘സന്ധ്യാനുഷ്ഠാനങ്ങള്‍’ എന്ന വിവരണം വായിച്ചു. ‘സന്ധി’ എന്ന പദത്തില്‍ നിന്നാണ് ‘സന്ധ്യ’ എന്ന പദമുണ്ടായത്. ഒരു പകലാരംഭിച്ച് അസ്തമനാരംഭ വേളയില്‍ വരെയായി മൂന്നുസന്ധികളുണ്ട്. ആദ്യത്തേത് സൂര്യോദയവേളയിലാണ്. രണ്ടാമത്തേത് മദ്ധ്യാഹ്ന(നട്ടുച്ച)വേളയിലാണ്. രാവിലെ ഇരുട്ടില്‍നിന്നും വെളിച്ചത്തിലേക്കുള്ള സന്ധി, ഉച്ചക്ക് പൂര്‍വാഹ്നത്തില്‍ നിന്ന് അപരാഹ്നത്തിലേക്കുള്ള സന്ധി, വെളിച്ചത്തില്‍നിന്ന് ഇരുട്ടിലേക്കുള്ള സായംകാല സന്ധി എന്നിവയാണവ. ഈ സന്ധിവേളകളെയാണ് ‘സന്ധ്യ’ എന്നുനാമകരണം ചെയ്തിരിക്കുന്നത്.
സായംകാല സന്ധ്യ ഓരോ ദിവസത്തിലെയും മൂന്നാമത്തെതും അവസാനത്തെതുമായതിനാല് ആണ്, അതിനെ ത്രി (മൂന്ന്)സന്ധ്യ എന്നു നാമകരണം ചെയ്തിരിക്കുന്നത്. ഒരു ബ്രഹ്മചാരി മൂന്നു സന്ധ്യാവേളകളിലും ഗായത്രി ഉരുവിട്ട് വേണ്ട അനുഷ്ഠാനങ്ങള്‍ പാലിക്കണമെന്ന് പണ്ട് നിര്‍ബന്ധിച്ചിരുന്നു. ഉച്ചക്ക് ചെയ്യാന്‍ സമയം കിട്ടുന്നില്ലെങ്കില്‍ പ്രഥമ സന്ധ്യാവേളയില്തന്നെ ദ്വി സന്ധ്യാ അനുഷ്ഠാനവും ചെയ്തിരുന്നു. ഇതെഴുതുന്നവന് അഞ്ചുവര്‍ഷം (13-17 വയസ്സുവരെ) ഈ രീതിയില്‍ സന്ധ്യാവന്ദനം അനുഷ്ഠിച്ചിരുന്നു. ”സാ+ധ്യാ” (എന്നാല്‍ ശരിയായ ‘ധ്യാനം’) എന്നതില്‍ നിന്നല്ല ‘സന്ധ്യ’ എന്ന പദമുണ്ടായതെന്നത് വസ്തുതയാണ്.
വാ. ലക്ഷ്മണപ്രഭു,
എറണാകുളം
പ്രതികരിക്കാൻ ഇവിടെ എഴുതുക: