ടെലിഫോണ്‍ ഒരുകാലത്ത് വിരളമായ വസ്തുവായതുകൊണ്ടും ധനികര്‍ക്ക് മാത്രം ലഭ്യമായതുകൊണ്ടും ആഡംബര ഇനമായി കണക്കാക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യാനന്തരം അരനൂറ്റാണ്ട് കഴിഞ്ഞിട്ടും, ഈ രംഗത്ത് 1980 കളുടെ രണ്ടാം പകുതിയില്‍ വിപ്ലവം നടന്നുവെന്ന് കൊട്ടിഘോഷിച്ചപ്പോഴും അരശതമാനത്തില്‍ താഴെയുള്ള ഭാഗ്യവാന്മാര്ക്ക് മാത്രമേ ടെലിഫോണ്‍ എന്ന ആഡംബര വസ്തു സ്വന്തമാക്കാന്‍ സാധിച്ചിരുന്നുള്ളൂ. സാം പിട്രോഡയുടെ ടെലികോം വിപ്ലവാനന്തരം പോലും പലര്‍ക്കും അപേക്ഷ കൊടുത്ത് ഫോണ്‍ എന്ന വസ്തുവിന്റെ വരവും കാത്ത് വര്‍ഷങ്ങളോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട്.
1990 കളുടെ അന്ത്യംവരെ ഭാരതത്തില്‍ ടെലിഫോണ്‍ സൗകര്യം എന്നത് വലിയ സമസ്യയായിരുന്നു, മൊബൈല്‍ എന്നത് അസാങ്കല്‍പ്പികവും. നാം ഈ ശോചനീയാവസ്ഥ നേരിടേണ്ടി വന്നത് രാജ്യത്ത് വിഭവങ്ങള്‍ ഇല്ലാത്തതുകൊണ്ടോ പാശ്ചാത്യ രാജ്യങ്ങളില്‍നിന്ന് നമുക്ക് ആവശ്യമായ സാങ്കേതികവിദ്യയും ധനസഹായവും എളുപ്പത്തില്‍ ലഭ്യമല്ല എന്ന കാരണത്താലോ ആയിരുന്നില്ല. രാഷ്ട്രീയ ഇച്ഛാശക്തിയുടെ കുറവും, സൗഹൃദ ബന്ധത്തിന്റെ പേരില്‍ അനര്‍ഹരായവരെയും സ്തുതിപാഠകരേയും ദൗത്യം ഏല്‍പ്പിക്കുന്ന സംസ്കാരം നിലനിന്നതുകൊണ്ടും, സ്ഥാപിത താല്പര്യം നിലനിര്‍ത്താന്‍ നടത്തിയ പിഴച്ച കണക്കുകള്‍ കൊണ്ടും മാത്രമാണ് ടെലിഫോണ്‍ എന്ന സൗകര്യം ഭാരതീയന്ന് ഒരു കാലംവരെ അത്ഭുതമായി നിലനിന്നത്.
1984 ല്‍ ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്നതിന്ന് മൂന്ന് മാസം മുന്‍പ് സി-ഡോട്ട് എന്ന ഓമനപ്പേരില്‍ സെന്റെര് ഫോര്‍ ഡവലപ്മെന്റ് ഓഫ് ടെലിമേറ്റിക്സ് എന്ന സ്വയംഭരണാധികാരമുള്ള സ്ഥാപനം നിലവില്‍ വന്നു. ടെലിഫോണ്‍ മേഖലയ്ക്ക് അത്യാവശ്യമായ ഇലക്ട്രോണിക്ക് ഡിജിറ്റല്‍ എക്സ്ചേഞ്ച് സ്വദേശീയമായി നിര്‍മ്മിക്കുകയും, വരുംകാലങ്ങളില്‍ വികസനത്തിന് ആവശ്യമായ മറ്റ് സാങ്കേതികവിദ്യകള്‍ വികസിപ്പിക്കുകയും ചെയ്യുക എന്നതായിരുന്നു ഈ സ്ഥാപനത്തിന്റെ ലക്ഷ്യം. സാം പിട്രോഡ എന്ന സത്യനാരായണ്‍ ഗംഗാറാം പിട്രോഡയായിരുന്നു ഈ സ്ഥാപനത്തിന്റെ ആദ്യത്തെ അധ്യക്ഷന്‍. സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിനും നയരൂപീകരണത്തിനും പിട്രോഡ അധ്യക്ഷനായ ഒരു ഗവേണിങ് ബോര്‍ഡും പ്രവര്‍ത്തിച്ചു. ടെലികോം മേഖലയില്‍ വിപ്ലവമായിരുന്നു ദൗത്യമെന്ന് പിന്നീട് പറഞ്ഞുകേള്‍ക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ വിപ്ലവം നടന്നോ?
1984 ല്‍ രാജീവ് ഗാന്ധി വന്‍ഭൂരിപക്ഷത്തോടെ അധികാരത്തില്‍ വന്നശേഷം പിട്രോഡ പ്രധാനമന്ത്രിയുടെ സാങ്കേതിക ഉപദേശകനായി നിയമിക്കപ്പെട്ടു. പിന്നീട് അഞ്ച് വര്‍ഷം ആ പദവിക്ക് പുറമെ സര്‍ക്കാരുമായി ബന്ധപ്പെട്ടതും രാഷ്ട്രീയവുമായ നിരവധി ദൗത്യങ്ങള്‍ നിരവധി പിട്രോഡയേ ഏല്‍പ്പിച്ച്, വേണ്ടതില്‍ അധികം അധികാരവും കേന്ദ്ര കാബിനറ്റ് മന്ത്രിയുടെ പദവിയും നല്കി. രാജീവ് ഗാന്ധിക്കുശേഷം വി.പി. സിങ് അധികാരത്തിലെത്തിയപ്പോള്‍ പിട്രോഡയുടെ വിപ്ലവത്തേക്കുറിച്ച് സത്യസന്ധമായ വിലയിരുത്തല്‍ നടന്നു. രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനുശേഷം പിട്രോഡ വീണ്ടും അമേരിക്കയിലേക്ക് യാത്രയായി. പിന്നീട് 2004ല്‍ കോണ്‍ഗ്രസ്സിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നിലവില്‍ വന്നപ്പോള്‍ തലസ്ഥാനത്ത് അധികാര കേന്ദ്രങ്ങളില്‍ പിട്രോഡ വീണ്ടും സജീവമായി. നോളജ് കമ്മീഷന് എന്ന പുതിയ പേരില്‍ പുതിയ പദവിയും. ആ കമ്മീഷന്റെ നേട്ടം എന്താണെന്ന് ആരും വിലയിരുത്താന്‍ ശ്രമം നടത്തിയില്ല.
പിട്രോഡയോ രാഹുല്‍ ഗാന്ധിയോ അവകാശവാദങ്ങള്‍ കുറയ്ക്കാറില്ല. ഈ മേഖലയിലെ എല്ലാ മാറ്റത്തിന്റെയും പിതൃത്വം ഇപ്പോഴും പിട്രോഡ അവകാശപ്പെടുന്നു. പല തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും രാഹുല്‍ ഗാന്ധിയോടെപ്പം രാജ്യത്തിന്റെ പല ഭാഗത്തും ടെലികോം വിപ്ലവത്തിന്റെ അവകാശവാദങ്ങളുമായി പിട്രോഡയും യാത്ര ചെയ്തു. കോണ്‍ഗ്രസ്സിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ മുഖ്യപങ്കുവഹിക്കുക മാത്രമല്ല, ‘കാര്‍പ്പെന്റര്‍’ എന്ന തന്റെ ജാതി ചൂണ്ടിക്കാണിച്ച് ഉന്നത സ്ഥാനത്തെത്തിയ ഒരാള്‍ ഭാരതത്തിന്റെ ടെലിഫോണ്‍ മേഖലയില്‍ നല്കിയ ‘വലിയ’ സംഭാവനയെ വാഴ്ത്തി തെരഞ്ഞെടുപ്പില്‍ വോട്ടാക്കി മാറ്റാന്‍ രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശ് പോലുള്ള സംസ്ഥാനങ്ങളില്‍ ശ്രമിക്കുകയുണ്ടായി. പക്ഷെ ഫലം കണ്ടില്ല.
രാജീവ് ഗാന്ധിയോടെപ്പമുള്ള അഞ്ച് വര്‍ഷക്കാലം താനും തന്റെ സുഹൃത്തുക്കളായ ധാരാളം പേരും ചേര്‍ന്ന് നയിച്ച സി- ഡോട്ട് എന്തുചെയ്തു എന്ന് വിലയിരുത്താനുള്ള കാലം വന്നു. വി.പി. സിങ് ക്യാബിനറ്റില്‍ പോസ്റ്റല്‍ ആന്റ് ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രിയായി കെ.പി.ഉണ്ണികൃഷ്ണന്. സി. ഡോട്ടിന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ 13 അംഗ നമ്പ്യാര്‍ കമ്മറ്റി നിയോഗിക്കപ്പെട്ടു. അതില്‍ പിട്രോഡയോട് വളരെ അടുപ്പമുണ്ടായിരുന്ന അന്നത്തെ സി- ഡോട്ട് എക്സിക്യുട്ടീവ് ഡയറക്ടര്‍ ജി.ബി. മീമാന്‍സി, ഡയരക്ടര്‍ എം.ആര്. മഹാജന് എന്നിവര്‍ ഉള്‍പ്പെടെ സി- ഡോട്ടിലെ നാല് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ഈ നാല് പേര് ഉള്‍പ്പടെ ഒട്ടുമിക്ക ഉന്നതരും സൗഹൃദ ബന്ധത്തിന്റെ പേരില്‍ മാത്രം സി- ഡോട്ടില്‍ നിയമിക്കപ്പെട്ടവരായിരുന്നു. നമ്പ്യാര്‍ കമ്മറ്റി അന്വേഷണം അട്ടിമറിക്കാന്‍ സാധ്യതയുണ്ടെന്ന സംശയത്തില്‍ കമ്മറ്റി അംഗങ്ങളായ മീമാന്‍സിയേയും മഹാജനേയും സി- ഡോട്ടില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ഉണ്ണികൃഷ്ണന് ശ്രമിച്ചെങ്കിലും നടന്നില്ല.
1989 ല്‍ രാജീവ് ഗാന്ധി അധികാരത്തില്‍ നിന്ന് പോകുന്ന കാലംവരെ സി- ഡോട്ടിന്റെ പ്രവര്‍ത്തനങ്ങള്‍ ഇരുട്ടില്‍ ഇഴഞ്ഞുനീങ്ങി. ഡിപ്പാര്‍ട്ട്മെന്റില്‍ എഴുനൂറോളം ഫയലുകള്‍ മന്ത്രി ഉണ്ണികൃഷ്ണന്റെ അംഗീകാരം കാത്തുകിടന്നു. സര്‍ക്കാര്‍ ഉത്തരവ് പാലിക്കാന്‍ സി- ഡോട്ടിന്ന് ബാധ്യതയില്ലെന്നും സി -ഡോട്ടിന്റെ ഗവേണിങ് കൗണ്‍സിലിനാണ് അതിന്റെ അധികാരമെന്നും പറഞ്ഞ് കേന്ദ്ര സര്‍ക്കാരിനോടും ടെലികോം കമ്മീഷനോടും സുഹൃത്തുക്കളുടെ സഹായത്തോടെ പിട്രോഡ വാണിരുന്ന സി- ഡോട്ട് ഏറ്റുമുട്ടി. എല്ലാ നിയമങ്ങളും കാറ്റില്‍പ്പറത്തി സി- ഡോട്ട് സാം പിട്രോഡയുടെ സ്വന്തം കമ്പനിയായ മാര്‍ട്ടയ്ക്ക്, മൈക്രോ ടെക്നോളജി എന്നീ കമ്പനികളുമായി ഇറക്കുമതി ഉടമ്പടിയിലേര്‍പ്പെട്ടു. വിപ്ലവം മാത്രം ബാക്കി.
1984 ല്‍ കാബിനറ്റിന്് നല്കിയ ഉറപ്പിന്റെ അടിസ്ഥാനത്തില്‍ 1987 ആകുമ്പോള്‍ 40,000 ലൈന്‍ ശേഷിയുള്ള ഡിജിറ്റല്‍ എക്സ്ചേഞ്ച് സി- ഡോട്ട് നിര്‍മ്മിക്കാനായിരുന്നു ലക്ഷ്യം. 1990 ല്‍ നമ്പ്യാര്‍ കമ്മറ്റി നടത്തിയ വിലയിരുത്തല്‍ പ്രകാരം 1987ലെ ലക്ഷ്യം 1992 ന് മുന്‍പ് നടക്കാന്‍ സാധ്യതയില്ലെന്ന് കണ്ടെത്തുകയുണ്ടായി. അത് തന്നെയായിരുന്നു സത്യം. സി-ഡോട്ടിന്റെ ശോചനീയാവസ്ഥയും പ്രവര്‍ത്തനത്തിലെ താളപ്പിഴകളും കണ്ടെത്തിയ നമ്പ്യാര്‍ കമ്മറ്റി റിപ്പോര്‍ട്ട് ഒന്‍പത് അംഗങ്ങള്‍ ശരിവച്ചപ്പോള്‍ പിട്രോഡയുടെ സുഹൃത്തുക്കളായ നാല് പോര് വിയോജിപ്പ് രേഖപ്പെടുത്തി.
1999 മാര്‍ച്ച് മൂന്നിന് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച ടെലികോം നയമായിരുന്നു ഈ രംഗത്ത് സമൂലമായ മാറ്റത്തിന് തുടക്കം കുറിച്ചതെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ആ നയത്തിന്റെ ഫലമാണ് നിയമ വ്യവസ്ഥാപകരും (റഗുലേറ്റര്‍) കച്ചവടം നടത്തിപ്പുകാരും ഒന്ന് എന്ന വിരോധാഭാസം അവസാനിപ്പിച്ചത്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ടെലികോം (ഡിഒടി) എന്ന സര്‍ക്കാര്‍ വകുപ്പ് ടെലിഫോണ്‍ സേവന കച്ചവടം വേര്‍തിരിച്ച് ഒരു ബോര്‍ഡ് നിയന്ത്രണത്തിലുള്ള ഭാരത് സഞ്ചാര്‍ നിഗം എന്ന പേരിലുള്ള പൊതുമേഖലാ കമ്പനിയുടെ കിഴില്‍ കൊണ്ടുവന്നത് ആ നയത്തിന്റെ ഫലമായിരുന്നു. അതിന് ഏതാനും വര്‍ഷം മുന്‍പ് നരസിംഹറാവു സര്‍ക്കാര്‍ തുടങ്ങിവച്ച സ്വകാര്യവല്‍ക്കരണത്തിന് വഴിത്തിരിവായത് ആ നയവും അതിന്റെ കര്‍ക്കശമായ നടപ്പാക്കലുമായിരുന്നു. ടെലികോം ഡിപ്പാര്‍ട്ട്മെന്റിലെ നാല് ലക്ഷം ജീവനക്കാര്‍ ആ നയത്തിനെതിരെ സമരം ചെയ്തെങ്കിലും വാജ്പേയി സര്‍ക്കാര്‍ എടുത്ത തീരുമാനത്തിലുറച്ച് മുന്നോട്ട് നീങ്ങി. മുന്‍വിധിയോടെ ചില മാധ്യമങ്ങള്‍ ആ നയത്തിനെതിര അന്ന് ശബ്ദമുയര്‍ത്തിയെങ്കിലും ആ നയത്തിന്റെ കരുത്താണ് ടെലിക്കോം മേഖല ഇന്ന് കാണുന്ന എല്ലാ മാറ്റത്തിനും കാരണമെന്ന് ഈ രംഗത്തെ ഉന്നതര്‍ സമ്മതിക്കുന്നു.
1999 ലെ ടെലികോം നയം പ്രഖ്യാപിക്കുമ്പോള്‍ രാജ്യത്തെ ടെലി സാന്ദ്രത 2.8 ശതമാനമായിരുന്നു. ആ നയത്തിന്റെ ഭാഗമായി 2010 ആകുമ്പോള്‍ രാജ്യത്ത് 15 ശതമാനം ടെലിസാന്ദ്രത കൈവരിക്കുക എന്നതായിരുന്നു ലക്ഷ്യം. എന്നാല്‍ ലക്ഷ്യത്തില്‍ നിന്നും ബഹുദൂരം മുന്നോട്ട് പോകാന്‍ രാജ്യത്തിന്ന് സാധിച്ചു എന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.. 2017 പകുതി ആയപ്പോള്‍ രാജ്യത്തെ ടെലിസാന്ദ്രത 94 ശതമാനം, മൊബൈല്‍ ഫോണ്‍ ഉള്‍പ്പടെ 120 കോടി ഉപഭോക്താക്കള്‍, 46 കോടിയിലധികം ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍. ഇന്ന് ലോകത്തിലെ 100 ഇന്റര്‍നെറ്റ് ഉപഭോക്താക്കളില്‍ 14 പേര് ഭാരതീയര്‍. 22 ലക്ഷം പേര് ജോലി ചെയ്യുന്ന ഈ മേഖല ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിപണി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: