കോട്ടയം: കുമരകം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു സഹകരണബാങ്കില്‍ കോടികളുടെ കൊള്ള നടന്നതായി സംശയിക്കുന്നു.
ബാങ്കിലെ ജീവനക്കാരും ഭരണസമിതിയും ചേര്‍ന്നാണ് സഹകാരികളെ കൊള്ളയടിച്ചതെന്നും പറയപ്പെടുന്നു. വഞ്ചിക്കപ്പെട്ട സഹകാരികളെ അനുനയിപ്പിക്കാന്‍ ജില്ലയിലെ രാഷ്ട്രീയ നേതൃത്വം നേരിട്ട് രംഗത്തിറങ്ങിയതായും ജനസംസാരമുണ്ട്. ബാങ്കില്‍ സ്വര്‍ണ്ണം പണയംവച്ച പാവപ്പെട്ടവരും സാധാരണക്കാരുമാണ് ചതിയില്‍പ്പെട്ടത്. പണയംവച്ച സ്വര്‍ണ്ണം തിരികെ എടുക്കുവാന്‍ ചെല്ലുമ്പോഴാണ് ഇവര്‍ വഞ്ചന മനസിലാക്കുന്നത്. തിരികെ ലഭിക്കുന്ന സ്വര്‍ണ്ണ ഉരുപ്പടികള്‍ മുക്കുപണ്ടമോ തങ്ങളുടേത് അല്ലാത്തതോ ആണെന്ന് ഇവര്‍ പറയുന്നു.
32ഓളം സഹകാരികള്‍ ബാങ്കിന്റെ വഞ്ചനയില്‍ പെട്ടിട്ടുള്ളതായി അറിയുന്നു. പൈതൃകസ്വത്തായി ലഭിച്ചതും വര്‍ഷങ്ങളുടെ പഴക്കമുള്ളതുമായ സ്വര്‍ണ്ണ ഉരുപ്പടികളും നഷ്ടപ്പെട്ടതായി പറയപ്പെടുന്നു. വഞ്ചനയില്‍പ്പെട്ട സഹകാരികള്‍ പ്രതിഷേധിക്കുമ്പോള്‍ ബാങ്കിന്റെ ഭരണാധികാരികള്‍ ഉള്‍പ്പെടെ വീടുകളില്‍ച്ചെന്ന് ക്ഷമാപണം നടത്തുകയും പകരം സ്വര്‍ണ്ണം വാങ്ങാന്‍ സാമ്പത്തിക സഹായം ചെയ്യാമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തതായി പറയപ്പെടുന്നു. ഇതിനും വഴങ്ങാത്തവരെ രാഷ്ട്രീയ സമ്മര്‍ദ്ദം ഉപയോഗിച്ച് സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി പറയപ്പെടുന്നു.
ഈ ഭീഷണിയെത്തുടര്‍ന്ന് പരാതി നല്‍കാന്‍പോലും ജനങ്ങള്‍ മടിക്കുകയാണ്.
ചിട്ടി നടത്തിപ്പുമായും ഇതേ ബാങ്കില്‍ തിരിമറികള്‍ നടക്കുന്നതായും അറിയുന്നു. സഹകരണ സ്ഥാപനങ്ങള്‍ക്ക് ചിട്ടിനടത്തുവാന്‍ അംഗീകാരമില്ലാത്തതിനാല്‍ ഗ്രൂപ്പ് ഡിപ്പോസിറ്റ് സ്കീം എന്ന പേരിലാണ് ചിട്ടികള്‍ നടത്തുന്നത്.
ഈ ഇടപാടിലും ലക്ഷങ്ങളുടെ തിരിമറി നടന്നതായി പറയപ്പെടുന്നു. ബാങ്കിലെത്തുന്ന ഇടപാടുകാരെ മറ്റാവശ്യങ്ങള്‍ക്ക് എന്ന പേരില്‍ ചിലരേഖകളില്‍ ഒപ്പിട്ട് വാങ്ങിക്കുകയാണ് ആദ്യം ചെയ്യുന്നത്. ഈ ഒപ്പിന്റെ അടിസ്ഥാനത്തില്‍ ഇവരറിയാതെ ചിട്ടിയില്‍ അംഗമാക്കുകയും ചെയ്യുന്നു. പിന്നീട് ആരൊക്കെയോ ചിട്ടിപിടിച്ച് പണം വസൂലാക്കുന്നു.
അടവ് മുടങ്ങുമ്പോള്‍ ബാങ്ക് അധികൃതര്‍ ഒപ്പിട്ട് വാങ്ങിയ ഇടപാടുകാര്‍ക്ക് രജിസ്റ്റര്‍ നോട്ടീസ് ലഭിക്കുമ്പോഴാണ് ചതി മനസിലാകുന്നത്. നിരവധിയാളുകള്‍ ബാങ്കിന്റെ ഈ ചതിക്കുഴിയില്‍ പെട്ടതായും പറയപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: