അഗളി: അട്ടപ്പാടിയിലെ ആദിവാസി ഭൂമിപ്രശ്നത്തിന് ശാശ്വത പരിഹാരം കണ്ടെത്തണമെന്ന് കേന്ദ്ര സംഘം. ചൊവ്വാഴ്ച അട്ടപ്പാടി സന്ദര്‍ശനം നടത്തിയ കേന്ദ്ര പട്ടികവര്‍ഗ മന്ത്രാലയം സെക്രട്ടറി ലീനാ നായര്‍, ജോയിന്റ് സെക്രട്ടറി വിനോദ് കുമാര്‍ തിവാരി എന്നിവരടങ്ങിയ കേന്ദ്ര സംഘമാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അട്ടപ്പാടിയിലെ ആദിവാസി വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ നേരിട്ടുകണ്ട് മനസിലാക്കുന്നതിനാണ് കേന്ദ്രസംഘം സന്ദര്‍ശനം നടത്തിയത്. വനാവകാശ നിയമപ്രകാരം ആദിവാസികള്‍ക്ക് ലഭിക്കേണ്ട ഭൂമി അട്ടപ്പാടിയില്‍ പലര്‍ക്കും ഇനിയും ലഭിച്ചിട്ടില്ല. ലഭിച്ചതില്‍ പലതും താമസയോഗ്യമല്ലെന്ന് പരാതിയുമുണ്ട്. ഈ അവസ്ഥയ്ക്ക് മാറ്റമുണ്ടാകണം. കാലതാമസം വരുത്താതെ അര്‍ഹരായ ആദിവാസികള്‍ക്ക് ഭൂമി നല്‍കണം. ഇതിനു ഉദ്യോഗസ്ഥരുടെ യോജിച്ചുള്ള പ്രവര്‍ത്തനം ആവശ്യമാണെന്നും സംഘം വിലയിരുത്തി. രാവിലെ പത്തുമണിയോടെയാണ് സംഘം അട്ടപ്പാടിയിലെത്തിയത്.
കാവുണ്ടിക്കല്‍, കരുവാര, ദുണ്ടുര് എന്നീ ഊരുകള്‍ സന്ദര്‍ശിച്ച സംഘം ഊരുവാസികളില്‍ നിന്നും പ്രശ്നങ്ങള്‍ നേരിട്ടുചോദിച്ചറിഞ്ഞു. തുടര്‍ന്ന് പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി. തുടര്‍ന്ന് കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രയിലെത്തിയ സംഘം ആശുപത്രിയുടെ പ്രവര്‍ത്തനം നേരിട്ടുകണ്ട് വിലയിരുത്തി. മുക്കാലി മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലും കേന്ദ്രം സംഘം സന്ദര്‍ശനം നടത്തി.
ജില്ലാ കളക്ടര്‍ പി. സുരേഷ് ബാബു, ഒറ്റപ്പാലം സബ്ബ് കളക്ടര്‍ പി.ബി. നൂഹ് ബാവ, അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഈശ്വരി രേശന്, ഐടിഡിപി അട്ടപ്പാടി പ്രൊജക്ട് ഡയറക്ടര്‍ കൃഷ്ണപ്രസാദ്, അസി. പ്രൊജക്ട് ഡയറക്ടര്‍ ഹെറാള്‍ഡ് ജോണ്‍, വിവിധ വകുപ്പുതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: