തൃശൂര്‍: തൃശൂര്‍ പോലീസ് അക്കാദമിയിലെ പോലീസ് ഉദ്യോഗസ്ഥരുടെ വാട്സാപ്പ് ഗ്രൂപ്പായ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റില്‍ പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാരിനെയും അധിക്ഷേപിച്ചു കൊണ്ട് പോസ്റ്റിട്ട സംഭവത്തില്‍ അന്വേഷണത്തിന് അക്കാദമി ഡയറക്ടര്‍ എഡിജിപി കെ. പത്മകുമാര്‍ ഉത്തരവിട്ടു. സംഭവം വിവാദമായതോടെയാണ് നടപടി.
അസോസിയേഷന് നേതാക്കളായ പോലീസ് ഉദ്യോഗസ്ഥര്‍ നിയന്ത്രിക്കുന്ന വാട്സാപ്പ് ഗ്രൂപ്പില്‍ അക്കാദമിയിലെ എസ്ഐ റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ വരെ അംഗങ്ങളാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരുമാസം പൂര്‍ത്തിയായ വേളയിലാണ് അക്കാദമിയിലെ അസോസിയേഷന് നേതാക്കള്‍ കൂടിയായ പോലീസ് ഉദ്യോഗസ്ഥര്‍ വാട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ചത്.
അന്ന് മുതല്‍ പ്രധാനമന്ത്രിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ചുകൊണ്ട് നൂറ് കണക്കിന് പോസ്റ്റുകളാണ് ഗ്രൂപ്പില്‍ ഇട്ടിരുന്നത്. പോസ്റ്റുകളെ എതിര്‍ക്കുന്ന ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്ന പ്രവര്‍ത്തനവും അക്കാദമിയില്‍ നടന്നിരുന്നു.
ഏകദേശം നൂറിലധികം പോസ്റ്റുകളാണ് പോസ്റ്റുചെയ്ത സമയവും തീയതിയും ഉദ്യോഗസ്ഥരുടെ പേരും സഹിതം ലഭിച്ചിരിക്കുന്നത്. അന്വേഷണത്തിന് ഉത്തരവിട്ടെന്നും ഫോണ്‍ നമ്പറുകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണം ആരംഭിച്ചെന്നും പറയുമ്പോഴും ഇതുമായി ബന്ധപ്പെട്ടുള്ള ഫയലുകളൊന്നും ലഭിച്ചിട്ടില്ലന്നാണ് സ്പെഷ്യല്‍ ബ്രാഞ്ചും സൈബര്‍ സെല്ലും പറയുന്നത്.
അന്വേഷണം ആരംഭിച്ചെന്ന് പറയുന്നുണ്ടെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ലാതതില് വലിയ ദുരൂഹതയാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: