കൊച്ചി: തൃപ്പൂണിത്തുറ ശിവശക്തി യോഗാ സെന്റര്‍ അടച്ചു പൂട്ടാനുള്ള ഉദയംപേരൂര്‍ പഞ്ചായത്തിന്റെ നോട്ടീസിലെ തുടര്‍ നടപടി ഹൈക്കോടതി തടഞ്ഞു. യോഗാ സെന്റര്‍ താല്കാലികമായി തുടരാമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി ഇവിടെയുള്ളവരെ ഒഴിപ്പിക്കേണ്ടെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
യോഗാ സെന്റര്‍ ലൈസന്‍സില്ലാതെ പ്രവര്‍ത്തിക്കുന്നുവെന്ന് പറഞ്ഞ് പഞ്ചായത്ത് നോട്ടീസ് നല്‍കുകയായിരുന്നു. ഇതിനെതിരെ യോഗാ സെന്റര്‍ നടത്തുന്ന വിജ്ഞാനഭാരതി എഡ്യൂക്കേഷണല്‍ ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി നല്കിയ ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിക്കുന്നത്.
മതം മാറി വിവാഹം കഴിച്ചതിന് സെന്ററില്‍ വെച്ച് തന്നെ ക്രൂരമായ ദേഹോപദ്രവമേല്‍പിച്ചെന്ന് കണ്ണൂര്‍ മണ്ടൂര്‍ സ്വദേശിനി ശ്രുതി ഹൈക്കോടതിയില്‍ മൊഴി നല്കി. ഇതു രേഖപ്പെടുത്തിയ ഡിവിഷന് ബെഞ്ച് തൃപ്പൂണിത്തുറയിലെ യോഗാ സെന്ററിനെതിരെ അന്വേഷണം നടത്തണമെന്നും നിര്‍ദേശം നല്കി. തന്റെ ഭാര്യയായ ശ്രുതിയെ മാതാപിതാക്കള്‍ തടവിലാക്കിയെന്നും വിട്ടു കിട്ടാന്‍ നടപടിവേണമെന്നും ആവശ്യപ്പെട്ട് ഭര്‍ത്താവ് കണ്ണൂര്‍ പരിയാരം സ്വദേശി അനീസ് അഹമ്മദ് നല്കിയ ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്.
ശ്രുതിയുടെ അമ്മയുടെ മൊഴി കൂടി രേഖപ്പെടുത്തണമെന്ന് എതിര് കക്ഷികള്‍ ആവശ്യപ്പെട്ടെങ്കിലും പോലീസിന് അന്വേഷണത്തിന്റെ ഭാഗമായി ഇക്കാര്യം ചെയ്യാനാവുമെന്ന് വ്യക്തമാക്കിയ ഡിവിഷന് ബെഞ്ച് കേസ് ഒക്ടോബര്‍ ആറിന് വീണ്ടും പരിഗണിക്കാന്‍ മാറ്റി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: