തിരുവനന്തപുരം: വിവാദങ്ങള്‍ക്ക് വിരാമമിട്ട് ചെട്ടിക്കുളങ്ങര ശ്രീമഹാദേവി ക്ഷേത്രത്തില്‍ അബ്രാഹ്മണനായ സുധികുമാറിനെ ശാന്തിക്കാരനായി വീണ്ടും നിയമിച്ച നടപടിയെ സ്വാഗതം ചെയ്യുന്നുവെന്ന് ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.കെ. കുഞ്ഞ് അറിയിച്ചു.
മൂന്നു പതിറ്റാണ്ടുകള്‍ക്കുമുമ്പ് ക്ഷേത്ര സംരക്ഷണ സമിതിക്ക് രൂപം കൊടുത്ത മാധവ്ജിയുടെ പരിശ്രമത്തിന്റെ ഫലമായി ചേന്ദമംഗലം പാലിയത്ത് വിളിച്ചുചേര്‍ത്ത ആചാര്യസഭയുടെ പാലിയം വിളംബരം എന്ന പ്രഖ്യാപനത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തില്‍ നടന്ന അബ്രാഹ്മണ പൂജാരി നിയമനം.
‘ജന്മം കൊണ്ടല്ല കര്‍മ്മം കൊണ്ടാണ് ബ്രാഹ്മണ്യം നേടേണ്ടതെന്ന്’ വിളംബരം അടിവരയിട്ട് പറഞ്ഞിരുന്നു. ഈ വിഷയം മറച്ചുപിടിച്ച് ഹൈന്ദവ സമുദായങ്ങളെയും സംഘടനകളെയും ഭിന്നിപ്പിക്കുവാന്‍ സ്ഥാപിത താത്പര്യക്കാരുടെ ബോധപൂര്‍വമുള്ള അണിയറ ശ്രമങ്ങളെ തിരിച്ചറിയുകയും വെളിച്ചത്ത് കൊണ്ടുവരികയും വേണം.
ഭീഷണികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാതെ അര്‍പ്പിതമായ കര്‍മ്മം ധൈര്യത്തോടും ആത്മസമര്‍പ്പണത്തോടും നിറവേറ്റുവാന്‍ മുന്നോട്ടുവന്ന സുധീര്‍കുമാറിനെ അഭിനന്ദിക്കുന്നു. ഈ വിഷയത്തില്‍ അദ്ദേഹത്തിന് സമിതിയുടെ എല്ലാ പിന്തുണയും ഉണ്ടാകുമെന്നും സി.കെ. കുഞ്ഞ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: