ചെന്നൈ: 57-ാമത് ദേശീയ സീനിയര്‍ ഓപ്പണ്‍ അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ റെയില്‍വേസ് കിരീടം നിലനിര്‍ത്തി. നാല് ദിവസമായി നടന്ന മീറ്റില്‍ 17 സ്വര്‍ണ്ണവും 13 വെള്ളിയും 12 വെങ്കലവും നേടി 296 പോയിന്റോടെയാണ് റെയില്‍വേസ് കിരീടം നിലനിര്‍ത്തിയത്. 12 സ്വര്‍ണ്ണവും 10 വെള്ളിയും ഏഴു വെങ്കലവുമടക്കം 182 പോയിന്റ് നേടിയ സര്‍വീസസാണ് റണ്ണറപ്പ്. നാലു സ്വര്‍ണ്ണവും മൂന്നു വെള്ളിയും മൂന്നു വെങ്കലവുമടക്കം 77 പോയിന്റുമായി ഒഎന്‍ജിസി മൂന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ രണ്ടു സ്വര്‍ണ്ണവും ഒരു വെള്ളിയുമടക്കം 40 പോയിന്റുള്ള കേരളം ഏഴാം സ്ഥാനത്ത്.
പുരുഷ വിഭാഗത്തില്‍ ഒന്നര ദശാബ്ദത്തോളമായി തുടരുന്ന കുത്തക സര്‍വ്വീസസ് ഇക്കുറിയും നിലനിര്‍ത്തി. 182 പോയിന്റുമായി പുരുഷ വിഭാഗം കിരീടം ചൂടിയ സര്‍വ്വീസസിനു പിന്നില്‍ 100 പോയിന്റുമായി റെയില്‍വേസ് റണ്ണറപ്പായി. 15 പോയിന്റുള്ള കേരളം എട്ടാം സ്ഥാനത്ത്.
വനിതകൡ 196 പോയിന്റ് നേടിയാണ് റെയില്‍വേസ് ഒന്നാമതെത്തിയത്. 55 പോയിന്റുമായി കര്‍ണ്ണാടക രണ്ടാം സ്ഥാനവും 40 പോയിന്റുമായി ഒഎന്‍ജിസി മൂന്നാമതുമെത്തി. 25 പോയിന്റുമായി കേരളം ഏഴാം സ്ഥാനത്ത്.
മീറ്റിലെ മികച്ച അത്ലറ്റായി പുരുഷ വിഭാഗത്തില്‍ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ സ്വര്‍ണ്ണം നേടിയ തമിഴ്നാടിന്റെ സന്തോഷ്കുമാറിനെയും വനിതകളില്‍ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ചേസിലെ ഒന്നാം സ്ഥാനക്കാരായി റെയില്‍വേയുടെ ചിന്താ യാദവിനെയും തെരഞ്ഞെടുത്തു.
പുരുഷന്മാരുടെ ട്രിപ്പിള്‍ജമ്പില്‍ കേരളത്തിന് ആശ്വാസമായി കെ. ശ്രീജിത്ത്മോന്റെ സ്വര്‍ണ്ണം. 16.15 മീറ്റര്‍ ചാടിയ ശ്രീജിത്ത് ദേശീയ ചാമ്പ്യന്‍ ഒഎന്‍ജിസിയുടെ അര്‍പീന്ദര്‍ സിങിനെ (16.06 മീ.) പിന്തള്ളിയാണ് പൊന്നണിഞ്ഞത്. സര്‍വ്വീസസിന്റെ രാകേഷ് ബാബു വെങ്കലവും നേടി. ഇതോടെ കേരളത്തിന്റെ ആകെ മെഡല്‍ 2 സ്വര്‍ണ്ണവും ഒരു വെള്ളിയുമടക്കം മൂന്നായി.
പുരുഷ-വനിതാ 10000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയാണ് സര്‍വ്വീസസിന്റെ ജി. ലക്ഷ്മണും റെയില്‍വേസിന്റെ എല്‍. സൂര്യയും ഇരട്ട സ്വര്‍ണ്ണത്തിന് അവകാശികളായത്. ഇരുവരും ആദ്യ ദിനം 5000 മീറ്ററിലും സ്വര്‍ണ്ണം നേടി. വനിതാ വിഭാഗത്തില്‍ 32:42.62 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സൂര്യയുടെ നേട്ടം. റെയില്‍വേസിന്റെ തന്നെ പാറുള്‍ ചൗധരിക്ക് വെള്ളി. പുരുഷ വിഭാഗത്തില്‍ 29:16.21 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് ജി. ലക്ഷ്മണ് ഇന്നലെ 10000 മീറ്ററില്‍ സ്വര്‍ണ്ണം നേടിയത്. റെയില്‍വേയുടെ വാസുദേവ് നിഷാദിന് വെള്ളി.
ഇന്നലത്തെ ആദ്യ ഇനമായ വനിതകളുടെ 20 കി.മീ. നടത്തത്തില്‍ ഒഎന്‍ജിസിയുടെ പ്രിയങ്കയ്ക്ക് സ്വര്‍ണ്ണം. ഹരിയാനയുടെ രവീണ വെള്ളിയും റെയില്‍വേസിന്റെ ദീപ്മാലാ ദേവി വെങ്കലവും നേടി.
പുരുഷന്മാരുടെ ഹാമര്‍ത്രോയില്‍ സര്‍വ്വീസസിന്റെ നീരജ് കുമാര്‍ 65.42 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണ്ണവും ഹരിയാനയുടെ ആശിഷ് ജക്കര്‍ വെള്ളിയും നേടി. റെയില്‍വേസിന്റെ സുഖ്ദേവ് സിങിന് വെങ്കലം.
പുരുഷ-വനിതാ 200 മീറ്ററില്‍ സര്‍വ്വീസസിന്റെ വിദ്യാസാഗറും ആസാമിന്റെ ഹിമാ ദാസും സ്വര്‍ണ്ണം നേടി. മീറ്റിലെ വേഗമേറിയ താരം തമിഴ്നാടിന്റെ എസ്. അര്‍ച്ചനയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളിയാണ് വനിതാ 200-ല്‍ ഹിമ പൊന്നണിഞ്ഞത്. സമയം 24.26 സെക്കന്‍ഡ്. പശ്ചിമ ബംഗാളിന്റെ അന്വേഷ റോയ് പ്രധാന് വെങ്കലം. പുരുഷ വിഭാഗത്തില്‍ 21.46 സെക്കന്‍ഡിലാണ് വിദ്യാസാഗര്‍ ഫിനിഷ് ലൈന്‍ കടന്നത്. ഹരിയാനയുടെ പ്രവീണ്‍ വെള്ളിയും സര്‍വ്വീസസിന്റെ കെ. അശോക് വെങ്കലവും നേടി.
800 മീറ്ററില്‍ രണ്ട് സ്വര്‍ണ്ണവും റെയില്‍വേ താരങ്ങള്‍ക്ക്. വനിതാ വിഭാഗത്തില്‍ 2:04.51 സെക്കന്‍ഡില്‍ ലിലി ദാസും പുരുഷ വിഭാഗത്തില്‍ 1:49.05 സെക്കന്‍ഡില്‍ അജയ് കുമാര്‍ സരോജും പൊന്നണിഞ്ഞു. പുരുഷന്മാരില് സര്‍വ്വീസസിന്റെ മലയാളി താരം മുഹമ്മദ് അഫ്സല് വെള്ളി നേടിയപ്പോള്‍ റെയില്‍വേസിന്റെ വിശ്വംഭര്‍ കോലേക്കര്‍ വെങ്കലത്തിന് അര്‍ഹനായി. വനിതകളില്‍ പശ്ചിമ ബംഗാളിന്റെ സിപ്ര സര്‍ക്കാരിനാണ് വെള്ളി. റെയില്‍വേയുടെ കോമള്‍ ചൗധരിക്ക് വെങ്കലം. കേരളത്തിന്റെ അബിത മേരി മാനുവല്‍ ആറാമത്.
വനിതകളുടെ ഡിസ്ക്കസ്ത്രോയില്‍ റെയില്‍വേയുടെ കമല്‍പ്രീത് കൗര്‍ (54.25 മീ.) സ്വര്‍ണ്ണവും നവ്ജീത് കൗര്‍ (53.20 മീ.) വെള്ളിയും നേടി.
വനിതകളുടെ ഹെപ്റ്റാത്തലണില്‍ റെയില്‍വേസിന്റെ പൂര്‍ണ്ണിമ ഹെംബ്രാം 5126 പോയിന്റുമായി സ്വര്‍ണ്ണം നേടി. റെയില്‍വേസിന്റെ തന്നെ സൗമ്യ വെള്ളിയും പശ്ചിമബംഗാളിന്റെ അവ ഖത്വ വെങ്കലവും സ്വന്തമാക്കി.
വനിതകളുടെ പോള്‍വോള്‍ട്ടില്‍ കര്‍ണ്ണാടകയുടെ ഖ്യാതി വഖാരിയ 3.90 മീറ്റര്‍ ചാടി സ്വര്‍ണ്ണം സ്വന്തമാക്കി. തമിഴ്നാടിന്റെ സത്യ വെള്ളിയും റെയില്‍വേസിന്റെ മലയാളി താരം ദിജ ചന്ദ്രന് വെങ്കലവും നേടി. കേരള താരങ്ങളായ അനശ്വര. സി, സിഞ്ജു ്രപകാശ്, രേഷ്മ രവീന്ദ്രന് എന്നിവര്‍ 9,10, 12 സ്ഥാനങ്ങളിലാണ് ഫിനിഷ് ചെയ്തത്.
മീറ്റിന്റെ അവസാന ഇനങ്ങളായ നാല് റിലേയിലും കേരളം പച്ചതൊട്ടില്ല. 4-100 മീറ്റര്‍ പുരുഷ വനിതാ റിലേയില്‍ സര്‍വ്വീസസും കര്‍ണ്ണാടകയും സ്വര്‍ണ്ണവും തമിഴ്നാടും റെയില്‍വേസും വെള്ളിയും നേടി. രണ്ട് വിഭാഗങ്ങളിലും കേരളം ആറാമതാണ് ഫിനിഷ് ചെയ്തത്. 4-400 മീറ്റര്‍ റിലേയില്‍ പുരുഷന്മാരില് ഹരിയാനയും വനിതകളില്‍ ഒഎന്‍ജിസിയും ഒന്നാമതെത്തി. ആന്ധ്രയും റെയില്‍വേസും വെള്ളി നേടി. വനിതകളില്‍ കേരളം നാലാമത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: